സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയിലെത്താനായില്ല

അഹ്മദാബാദ്: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍. കേസ് അന്വേഷിച്ച ഗുജറാത്ത് പോലിസ് ഇന്‍സ്‌പെക്ടര്‍ വസന്ത് ലാല്‍ജിഭായ് സോളങ്കിയാണ് ആരോപണവുമായി രംഗത്തുവന്നത്. താന്‍ കോടതിയില്‍ ഹാജരാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സുഹ്‌റബുദ്ദീന്‍ ശെയ്ഖ് ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ വസന്ത് ലാല്‍ജിഭായ് സോളങ്കി ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പേരും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ പോലിസ് വകുപ്പില്‍ നിന്നും ഭരണകക്ഷിയായ ബിജെപിയില്‍ നിന്നും താന്‍ ഭീഷണി നേരിടുകയാണെന്ന് സോളങ്കി പറയുന്നു. ഇന്നലെ മുംബൈയിലെ സിബിഐ കോടതിയില്‍ സോളങ്കി ഹാജരാവേണ്ടതായിരുന്നു. എന്നാല്‍, സുപ്രിംകോടതി നിര്‍ദേശപ്രകാരം 2009 മുതല്‍ നല്‍കിയിരുന്ന പോലിസ് സുരക്ഷ ജൂലൈ 18ഓടെ പിന്‍വലിച്ചു. സുരക്ഷ പുനഃസ്ഥാപിക്കാത്തതിനാല്‍ അഹ്മദാബാദില്‍ നിന്നു മുംബൈയിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്.
കാരണമുള്ളതുകൊണ്ടാണ് എനിക്ക് സുരക്ഷ നല്‍കിയത്. ഒരു സിറ്റിങ് ജഡ്ജി മരണപ്പെടാമെങ്കില്‍ ഒരു റിട്ട. പോലിസ് ഇന്‍സ്‌പെക്ടറായ എന്റെ സ്ഥിതി എന്തായിരിക്കും! ഈ കേസില്‍ ആരോപണവിധേയരായ എല്ലാവര്‍ക്കും ക്ലീന്‍ചിറ്റ് ലഭിക്കാന്‍ സര്‍ക്കാരും പോലിസും ഏതറ്റം വരെയും പോകും. അവര്‍ക്ക് കൊല്ലാനും കഴിയും- ജസ്റ്റിസ് ലോയയുടെ വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
തന്റെ സുരക്ഷ പിന്‍വലിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ യാതൊരു കാരണവും കാണിച്ചിട്ടില്ലെന്നും സോളങ്കി പറഞ്ഞു. ഗുജറാത്ത് പോലിസ്, സുപ്രിംകോടതി, ഗുജറാത്ത് ഹൈക്കോടതി, വിചാരണ നടക്കുന്ന മുംബൈ സിബിഐ കോടതി എന്നിവര്‍ക്ക് ഉള്‍പ്പെടെ തന്റെ സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടു കത്തുകള്‍ ഇതിനകം അയച്ചു. എന്നാല്‍, യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിന്റെ സുരക്ഷയിലും ആശങ്കയുണ്ടെന്നു പറഞ്ഞ അദ്ദേഹം ജൂലൈയില്‍ സുരക്ഷ പിന്‍വലിച്ചതു മുതല്‍ ഇതിനെതിരേ വിവിധ ഡിപാര്‍ട്ട്‌മെന്റുകളെ സമീപിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Next Story

RELATED STORIES

Share it