സുരക്ഷിതത്വത്തിന്റെ ഗതാഗത സംസ്‌കാരം ഉണ്ടാവണം: മുഖ്യമന്ത്രി

തിരുവനന്തപുരം: റോഡുകളില്‍ ജീവന്‍ പൊലിയാതിരിക്കാനും അപകടങ്ങളുണ്ടാവാതിരിക്കാനും സുരക്ഷിതത്വത്തിന്റേതായ ഒരു ഗതാഗത സംസ്‌കാരം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ റോഡ് സുരക്ഷാവാരം സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷ, ജീവന്‍രക്ഷ എന്ന റോഡ് സുരക്ഷാ പ്രമേയത്തിന് ഏറെ പ്രാധാന്യമുണ്ട്. ആളുകളേക്കാള്‍ അധികം വാഹനങ്ങളുണ്ടാവുന്ന അവസ്ഥയിലേക്കാണ് നാട് പോവുന്നത്. നമ്മുടെ നാട്ടില്‍ പലപ്പോഴും റോഡ് നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല. അപകടങ്ങളും നിയമ ലംഘനങ്ങളും നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതികവിദ്യകളിലൂന്നിയ സംവിധാനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വണ്ടിയോടിക്കുമ്പോള്‍ പാലിക്കേണ്ട ജാഗ്രത പ്രധാനമാണ്. വലിയ പല അപകടങ്ങള്‍ക്കും കാരണമായത് അശ്രദ്ധമായി വാഹനമോടിച്ചതാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ശരിയായ ബോധവല്‍ക്കരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് വലിയ അപകടങ്ങള്‍ക്കു കാരണമായിട്ടുണ്ട്. അപകടമുണ്ടായാല്‍ ജീവഹാനി സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വാഹനങ്ങളിലുണ്ടാവണം. ഡ്രൈവര്‍ മാത്രമല്ല യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം.  ഏറ്റവുമധികം അപകടം സംഭവിക്കുന്നതും മാരകമായി പരിക്കു പറ്റുന്നതും ഒരു പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്കാണെന്നത് ശ്രദ്ധേയമാണ്.
അമിത വേഗതയില്‍ ഓടിക്കാന്‍ വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത വാഹനങ്ങളാണ് ഇത്തരത്തില്‍ ഊര്‍ജസ്വലരായ ധാരാളം ചെറുപ്പക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നത്. ഹെല്‍മറ്റ് കര്‍ശനമാക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, അവരെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും റോഡുകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ശശീന്ദ്രന്‍  അധ്യക്ഷത വഹിച്ചു.  കെ മുരളീധരന്‍ എംഎല്‍എ, കെ പദ്മകുമാര്‍, നിതിന്‍ അഗര്‍വാള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it