സുധീര്‍ കരമനയില്‍ നിന്ന് ഈടാക്കിയ നോക്കുകൂലി യൂനിയനുകള്‍ തിരികെനല്‍കി

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയില്‍ നിന്നു നോക്കുകൂലിയായി 25,000 രൂപ കൈപ്പറ്റിയ സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞു തടിയൂരി തൊഴിലാളികള്‍.
വീടുപണിക്കുള്ള ഗ്രാനൈറ്റ് ഇറക്കാനായി വാങ്ങിയ 25,000 രൂപയാണു യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ തിരികെനല്‍കിയത്. കുറ്റക്കാരെ കഴിഞ്ഞ 10 ദിവസമായി സസ്‌പെന്‍ഡ് ചെയ്തു മാറ്റിനിര്‍ത്തിയതിനാല്‍ തങ്ങളുടെ കുടുംബം പട്ടിണിയില്‍ ആണെന്നും അതിനാല്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അവര്‍ അപേക്ഷിക്കുകയും 25,000 രൂപ തിരികെനല്‍കുകയും ചെയ്‌തെന്നു സുധീര്‍ കരമന പറഞ്ഞു.
തിരുവനന്തപുരം ചാക്കയില്‍ സുധീര്‍ കരമന നിര്‍മിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്ന ഗ്രാനൈറ്റ് ഇറക്കാനാണ് എല്ലാ യൂനിയനുകളിലും പെട്ട തൊഴിലാളികള്‍ ചേര്‍ന്ന് നോക്കുകൂലി വാങ്ങിയത്. ഗ്രാനൈറ്റ് ഇറക്കാന്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ നല്‍കില്ലെന്ന് അറിയിച്ചതോടെ ഒരു ഗ്രാനൈറ്റും ഇറക്കാതെ ഭീഷണിപ്പെടുത്തി 25,000 രൂപ വാങ്ങുകയായിരുന്നു. ഇത് വാര്‍ത്തയായതോടെ തൊഴിലാളി നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ട് സുധീര്‍ കരമനയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പണം തിരികെ നല്‍കിയത്.
നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ സിഐടിയു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ചര്‍ച്ചയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപകിന്റെ മധ്യസ്ഥതയിലെ ചര്‍ച്ചയില്‍ സിഐടിയു നേതാക്കളായ വി ശിവന്‍കുട്ടി, ജയന്‍ബാബു, കഴക്കൂട്ടം ലേബര്‍ ഓഫിസിലെ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലും നിര്‍ണായകമായെന്നും സുധീര്‍ കരമന പറഞ്ഞു.
Next Story

RELATED STORIES

Share it