Flash News

സിദ്ധനൊപ്പം കാണാതായ കുടുംബത്തിലെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

സിദ്ധനൊപ്പം കാണാതായ കുടുംബത്തിലെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
X


വെള്ളമുണ്ട(വയനാട്): മൂന്നാഴ്ച മുന്‍പ് സിദ്ധനൊപ്പം വെള്ളമുണ്ടയില്‍ നിന്ന് കാണാതായ വ്യാപാരിയുടെ കുടുംബത്തിലെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. വെള്ളമുണ്ട പത്താം മൈല്‍ പൊയിലന്‍(കുട്ട) അമ്മദിന്റെ മകന്‍ അശ്‌റഫ് എന്ന അച്ചു(32)ആണ് നാഗര്‍ കോവിലിലെ അജ്ഞാത കേന്ദ്രത്തില്‍ മരണപ്പെട്ടത്. സിദ്ധന്‍ ഏര്‍പ്പാടാക്കിയ രണ്ടു പേര്‍ ഇന്നലെ കരിപ്പൂരിലെത്തിച്ച മൃതദേഹം ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നിയമ നടപടികള്‍ക്കായി നാഗര്‍ കോവിലിലേക്ക് തിരിച്ചു കൊണ്ടു പോയി.
സംഭവത്തെക്കുറിച്ച് വെള്ളമുണ്ടയിലെ ബന്ധുക്കളും നാട്ടുകാരും പറയുന്നതിങ്ങനെ:
മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശിയെന്ന് പറയുന്ന സെയ്ദ് മുഹമ്മദ് എന്ന സുല്‍ത്താന്‍ തങ്ങള്‍ രണ്ടരമാസം മുന്‍പ് വെള്ളമുണ്ടയിലെത്തി, പൊയിലന്‍ അമ്മദിന്റെ മാനസീകാസ്വാസ്ഥ്യമുള്ള മകന്‍ അശ്‌റഫിനെ ചികില്‍സിക്കാനായി അമ്മദിന്റെ പഴയ വീട്ടില്‍ താമസമാരംഭിച്ചു. മന്ത്രവാദ ചികിത്സക്കിടെ അമ്മദിന്റെ മക്കളും മരുമക്കളും പേരക്കുട്ടികളുമടക്കം സിദ്ധന്റെ വലയിലായി.
മൂന്നാഴ്ച മുന്‍പ് അമ്മദും ഭാര്യയുമൊഴികെയുള്ള, ഇന്നലെ മരിച്ച അശ്‌റഫ് അടക്കമുള്ള മുഴുവന്‍ കുടുംബാംഗങ്ങളേയും സിദ്ധനേയും വെള്ളമുണ്ടയിര്‍ നിന്ന് കാണാതായി. ഇതില്‍ സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും പത്തു ദിവസം മുന്‍പ് അമ്മദിനോട് വിവരമന്വേഷിച്ചപ്പോള്‍ അദ്ദേഹം പ്രകോപിതനായി. തുടര്‍ന്ന് വെള്ളമുണ്ട പോലിസ് അമ്മദിനെ വിളിപ്പിച്ചു. കുടുംബാംഗങ്ങള്‍ ആത്മീയ യാത്രയിലാണെന്നാണ് അമ്മദ് പോലിസിനോട് പറഞ്ഞത്. ഇന്നലെ മരണപ്പെട്ട അശ്‌റഫും വെള്ളമുണ്ടയിലെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു.
പോലിസ് ആരോപണ വിധേയനായ സിദ്ധനേയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അജ്മീറിലേക്കുള്ള യാത്രയിലാണെന്നും ചൊവ്വാഴ്ച എല്ലാവരും നാട്ടിലെത്തുമെന്നുമാണ് സിദ്ധന്‍ പോലിസിനോട് പറഞ്ഞത്.
നാട്ടുകാരും ബന്ധുക്കളും  അന്വേഷണം തുടരുന്നതിനിടെ അഞ്ചു ദിവസം മുന്‍പ് നാട്ടിലുണ്ടായിരുന്ന അമ്മദിനേയും ഭാര്യ മറിയത്തെയും കാണാതായി. ഇവര്‍ മറ്റു കുടുംബാംഗങ്ങളോടും സിദ്ധനുമൊപ്പം ബംഗളൂരു വിമാനത്താവളത്തിലുള്ള ഫോട്ടോയും വെള്ളമുണ്ടയില്‍ പ്രചരിച്ചു.
എന്നാല്‍, അജ്മീര്‍ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന അശ്‌റഫ് ബംഗളൂരുവില്‍ നിന്നുള്ള ഫോട്ടോയിലുണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച സംശയങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അശ്‌റഫ് നാഗര്‍ കോവിലില്‍ മരണപ്പെട്ടതായ വിവരമെത്തിയത്.
തിരുവനന്തപുരം ഭാഗത്തുനിന്നാണ് സിദ്ധന്‍ വ്യാപാരിയുടെ കുടുംബത്തെയും കൂട്ടി ബംഗളൂരു വഴി അജ്മീറിലേക്ക് പോയതെന്നാണ് നിഗമനം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അശ്‌റഫിനെ അജ്ഞാത കേന്ദ്രത്തിലാക്കിയതാകാമെന്നും അവിടെ വച്ച് കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് നാട്ടുകാരുടെ സംശയം.
അതിനിടെ, മകന്‍ മരിച്ചതറിഞ്ഞ് അമ്മദും ഇളയ മകനും ഇന്നലെ ഉച്ചയോടെ കരിപ്പൂരിലെത്തി. മാതാവും മറ്റ് ബന്ധുക്കളും ഇന്നെത്തും. യുവാവിന്റെ മരണം സംബന്ധിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സിദ്ധനെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാനാണ് നീക്കം.
സജ്‌നയാണ് അഷ്‌റഫിന്റെ ഭാര്യ. മക്കള്‍ :മുഹമ്മദ് വസീം, റിന്‍ഷ. മാതാവ് മറിയം, സഹോദരങ്ങള്‍;ആയിഷ, റുഖിയ, സൈന, പാരിഷ, ഉനൈസ്.
Next Story

RELATED STORIES

Share it