സഹോദരനെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി എംപിയെന്ന് ഡോ. കഫീല്‍

ലഖ്‌നോ: തന്റെ സഹോദരന്‍ കാഷിഫ് ജമാലിനെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി എംപി കമലേഷ് പാസ്വാനാണെന്ന് ഡോ. കഫീല്‍ ഖാന്‍.കമലേഷ് പാസ്വാന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടന്നത്. തന്റെ സഹോദരനും പാസ്വാനും തമ്മില്‍ നേരിട്ട് ശത്രുതയൊന്നുമില്ല. തന്റെ അമ്മാവന്റെ ഭൂമി കൈവശപ്പെടുത്താന്‍ പാസ്വാനും ഗോരഖ്പൂരില്‍ വ്യാപാരസമുച്ചയം നടത്തുന്ന സതീഷ് നംഗ്ലിയയും ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ പരാതിപോലും നല്‍കിയിരുന്നു-അദ്ദേഹം പറഞ്ഞു.
തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നും കഫീല്‍ഖാന്‍ ആവശ്യപ്പെട്ടു.  തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാസ്വാന്‍ പറഞ്ഞു. അന്വേഷണത്തിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.ഈ മാസം 10നാണ് കാഷിഫ് ജമാലിനെ (34) ഗോരഖ്പൂരില്‍ വച്ച് മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ച് പരിക്കേല്‍പ്പിച്ചത്. വലതുകൈയിലും കഴുത്തിലും പരിക്കേറ്റ ജമാല്‍ ലഖ്‌നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it