Flash News

സലിം ഇബ്രാഹിമിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി



കോട്ടയം: സൗദിയിലെ റിയാദില്‍ വാഹനം ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കോട്ടയം അടിച്ചിറ പാറയില്‍ സലിം ഇബ്രാഹി(41)മിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. 18ന് രാത്രി ഒമ്പതിന് റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ അഫ്‌ലാജിനു സമീപമുണ്ടായ അപകടത്തിലാണു സലിം മരണമടഞ്ഞത്.നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 8.30ഓടെ എത്തിയ മയ്യിത്ത് പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം ഇ എം അബ്ദുര്‍റഹ്മാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് 12.30ഓടെ അടിച്ചിറയിലെ വസതിയിലെത്തിച്ചു. സലീമിന്റെ മയ്യിത്ത് ഒരുനോക്കു കാണാന്‍  ബന്ധുക്കളും സുഹത്തുക്കളുമടക്കം നൂറുകണക്കിനാളുകളാണ് വീട്ടുവളപ്പില്‍ തടിച്ചുകൂടിയത്. മയ്യിത്ത് നാട്ടിലെത്തിക്കാന്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറവും സുഹൃത്തുക്കളും നിരന്തരമായ പരിശ്രമം നടത്തിയെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിടുകയായിരുന്നു.സാമൂഹിക സേവന മേഖലയില്‍ ജില്ലയില്‍ കര്‍മനിരതനായിരുന്ന സലീം കാംപസ് ഫ്രണ്ടിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 2005ല്‍ കാംപസ് ഫ്രണ്ടിന്റെ ആരംഭത്തില്‍ പ്രഥമ ജില്ലാപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്് കോട്ടയം ജില്ലാ കമ്മിറ്റിയംഗം, ഡിവിഷന്‍ സെക്രട്ടറിയടക്കം ഏരിയാ തലങ്ങളില്‍ ഭാരവാഹിയുമായി.  രണ്ടു വര്‍ഷം നീലിമംഗലം മുസ്്‌ലിം ജമാഅത്ത് ഭാരവാഹിയുമായിരുന്നു. മൃതദേഹം ഇന്നലെ 1.30ഓടെ നീലിമംഗംലം ജുമാമസ്ജിദില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, പോപുലര്‍ ഫ്രണ്ട് ജില്ലാപ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, ജന. സെക്രട്ടറി സി എച്ച് ഹസീബ്, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, ഖജാഞ്ചി അല്‍ബിലാല്‍ സലീം സംബന്ധിച്ചു.
Next Story

RELATED STORIES

Share it