സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ ബാധ്യത എഴുതിത്തള്ളും

തിരുവനന്തപുരം: സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ വിവിധ ഇനത്തിലുള്ള സര്‍ക്കാര്‍ ബാധ്യതയില്‍ അഞ്ചുലക്ഷം രൂപ വരെ എഴുതിത്തള്ളുന്നതിനുള്ള നടപടിക്രമം നിശ്ചയിച്ച് ഉത്തരവായി. ആനുകൂല്യം ലഭ്യമാവാന്‍ ബാധ്യത എഴുതിത്തള്ളുന്നതിനുള്ള ശുപാര്‍ശ ആവശ്യമായ രേഖകള്‍ സഹിതം ഓഫിസ് മേലധികാരിക്ക് നല്‍കണം. ഇത് വകുപ്പ് തലവന്‍ വഴി ഭരണവകുപ്പിന് കൈമാറും.
അപേക്ഷയും രേഖകളും പരിശോധിച്ച് വകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശയോടെ ധനകാര്യവകുപ്പിന് ലഭ്യമാക്കും. ഇത്തരം ശുപാര്‍ശകള്‍ ധനവകുപ്പിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ പരിശോധിച്ച് ഉയര്‍ന്ന തലത്തില്‍ തീരുമാനമെടുക്കും. ധനകാര്യവകുപ്പിലെ ബന്ധപ്പെട്ട വിഭാഗം നിര്‍ദേശിക്കുന്നതിനനുസരിച്ച് ധനകാര്യ പരിശോധന വിഭാഗം/ജില്ലാ ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തും.
വീട് നിര്‍മിച്ചിട്ടുണ്ടോ, അനുവദിച്ച ഭൂമിയില്‍ തന്നെയാണോ വീട് നിര്‍മിച്ചത്, വീട്/പ്ലോട്ട്/വീടും പ്ലോട്ടും വാങ്ങാന്‍ ഭവനനിര്‍മാണ വായ്പ എടുത്ത കേസുകളില്‍ സര്‍ക്കാരിലേക്ക് പണയപ്പെടുത്തിയ ഭൂമിയും വീടും തന്നെയാണോ വാങ്ങിയിട്ടുള്ളത് തുടങ്ങിയവ ധനകാര്യ പരിശോധനാവിഭാഗം ശ്രദ്ധിക്കും.
സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരംതന്നെയാണോ വീട് നിര്‍മിച്ചിരിക്കുന്നതെന്നും പരിശോധിക്കും. പരിശോധനാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ രേഖാമൂലം ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കണം. ഭൂമി നില്‍ക്കുന്ന പ്രാദേശിക ഭരണകൂട ഓഫിസിലും ആവശ്യമെങ്കില്‍ മറ്റിടങ്ങളിലും അപേക്ഷകന്റെ/ പങ്കാളിയുടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പേരില്‍ വേറെ വീട് നിലവില്‍ ഉണ്ടായിരുന്നോയെന്ന് (ഭവനനിര്‍മാണ വായ്പയ്ക്ക് അപേക്ഷിക്കുന്ന/കൈപ്പറ്റുന്ന സമയത്ത്) പ്രാദേശിക ഭരണകൂട രേഖകള്‍ പ്രകാരം പരിശോധിക്കും. ഭവനനിര്‍മാണ വായ്പ ഉപയോഗിച്ച് നിര്‍മിച്ച/വാങ്ങിയ വീടിന് നമ്പര്‍ ലഭിച്ചത് ഭവനനിര്‍മാണ വായ്പ കൈപ്പറ്റിയ ശേഷമായിരുന്നോ എന്നും പരിശോധിക്കും.
തെറ്റായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി വ്യക്തമായാല്‍ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഓഫിസുകളിലും പരിശോധന നടത്തും. സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന രേഖകളിലെ സ്ഥലത്ത് അംഗീകൃത പ്ലാന്‍ പ്രകാരമാണോ വീടുനിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന റിപോര്‍ട്ട് മൂന്നുമാസത്തിനകം പരിശോധനാ വിഭാഗം ധനവകുപ്പിലെ ബന്ധപ്പെട്ട വിഭാഗത്തിന് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it