Flash News

സമീപ ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടയ്ക്ക് എതിരേ കെയുഡബ്ല്യൂജെ

തിരുവനന്തപുരം: മാധ്യമങ്ങളെ വേട്ടയാടുന്ന സംഘപരിവാരത്തിന്റെ ഭ്രാന്തന്‍ നടപടികള്‍ ജനാധിപത്യ കേരളത്തിന് നാണക്കേടായി മാറിയിരിക്കയാണെന്ന് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി. സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടയാണ് കഴിഞ്ഞദിവസം നിലയ്ക്കലിലും പമ്പയിലുമായി നടന്നത്. നിരവധി ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍ ഉള്‍െപ്പടെ ഭീകരമായി ആക്രമിക്കപ്പെട്ടു.
ദി ന്യൂസ് മിനുട്ടിന്റെ ലേഖിക സരിത ബാലന്‍, റിപബ്ലിക് ടിവിയുടെ പ്രതിനിധി പൂജ പ്രസന്ന, എന്‍ഡിടിവി റിപോര്‍ട്ടര്‍ സ്‌നേഹ കോശി, ആജ് തക്, ന്യൂസ് 24 എന്നിവയുടെ പ്രതിനിധികളായ വനിതകള്‍ എന്നിവര്‍ കൈയേറ്റത്തിനും കല്ലേറിനും ഇരയായി. പരാക്രമം സ്ത്രീകളോടല്ല വേണ്ടു എന്ന് ബിജെപി നേതാക്കള്‍ അനുയായികളെ പഠിപ്പിക്കേണ്ടതുണ്ട്. സമരത്തിന് നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് മാപ്പ് പറയണം. റിപബ്ലിക് ടിവി, ഏഷ്യാനെറ്റ് ടിവി, മനോരമ ന്യൂസ് ടിവി, ന്യൂസ് 18 ടിവി, മാതൃഭൂമി ടിവി, മാധ്യമം ദിനപത്രം എന്നിവയുടെ വാഹനവും റിപോര്‍ട്ടര്‍ ടിവിയുടെ കാമറയും തകര്‍ക്കപ്പെട്ടു. റിപോര്‍ട്ടര്‍ ടിവി പ്രതിനിധിയുടെ കൈ ഒടിച്ചു. മാതൃഭൂമി പ്രതിനിധികളായ കെ ബി ശ്രീധരനും അഭിലാഷിനും കല്ലേറില്‍ പരിക്കേറ്റു. നിലയ്ക്കലിലും പമ്പയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു അക്രമം മുഴുവന്‍ കേന്ദ്രീകരിച്ചത്. വനിതാ റിപോര്‍ട്ടര്‍മാര്‍ പോലും ആക്രമിക്കപ്പെട്ടിട്ടും പോലിസ് ഇതില്‍ ഇടപെടാന്‍ തയ്യാറാവാതെ അവസാന നിമിഷംവരെ കാത്തു നിന്നത് അപലപനീയമാണ്. നിലയ്ക്കലില്‍ നിന്നും മടങ്ങിയ മാധ്യമസംഘം ആക്രമിക്കപ്പെട്ടു. തേജസ് ഫോട്ടോഗ്രാഫര്‍ യൂനുസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു. നിലക്കലിലും പമ്പയിലും നരനായാട്ട് എന്ന് ആരോപിക്കുന്ന പിസി ജോര്‍ജിനെ പോലുള്ളവര്‍ ഈ മാധ്യമനായാട്ടിനെപ്പറ്റി മിണ്ടാത്തത് എന്തുകൊണ്ടാണ്. അക്രമികളെ പിടികൂടുമെന്ന് പറയുന്ന പോലിസ് അക്രമം തടയാന്‍ തക്കസമയത്ത് ഇടപെടാതിരുന്നത് ഏറ്റവും അപലപനീയമാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരെ മുഴുവന്‍ അടുത്തദിവസം അറസ്റ്റ് ചെയ്യുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നുമുള്ള ഡിജിപിയുടെ പ്രസ്താവനയും അക്രമികളെ വിടില്ല എന്ന മന്ത്രിമാരായ ഇപി ജയരാജന്റെയും കടകംപള്ളി സുരേന്ദ്രന്റെയും പ്രഖ്യാപനം സ്വാഗതംചെയ്യുന്നു. അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
മാധ്യമനായാട്ടിനെതിരേ എല്ലാ ജില്ലകളിലും കെയുഡബ്യൂജെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗവും സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് കമാല്‍ വരദൂരും ജനറല്‍ സെക്രട്ടറി സി നാരായണനും പറഞ്ഞു.



Next Story

RELATED STORIES

Share it