Flash News

സംഘപരിവാര അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നോക്കിയിരിക്കില്ല : ദേവസ്വം മന്ത്രി



തിരുവനന്തപുരം: മതപാഠശാല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു കടുത്ത താക്കീതുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലെ ദൈനംദിന ഭരണകാര്യങ്ങള്‍ നടത്താനുള്ള ചുമതലയേ ബോര്‍ഡിനുള്ളൂ. അതിനപ്പുറം കടന്ന് സംഘപരിവാര അജണ്ട നടപ്പാക്കാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ നോക്കിയിരിക്കുമെന്നു കരുതേണ്ടെന്നു മന്ത്രി മുന്നറിയിപ്പ് നല്‍കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാല തുടങ്ങുമെന്നും അതില്‍ കുട്ടികളെ വിടാത്തവരെ ക്ഷേത്രസംരക്ഷണ സമിതിയില്‍ അംഗങ്ങളാക്കില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നു മന്ത്രി ചോദിച്ചു. യുഡിഎഫ് നിയോഗിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിരന്തരം വര്‍ഗീയതയ്ക്ക് എണ്ണ പകരുകയാണ്. ക്ഷേത്രഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനു ഹൈക്കോടതി നിര്‍ദേശപ്രകാരം നിലവിലുള്ള മാനദണ്ഡങ്ങളിലും ഘടനയിലും മാറ്റം വരുത്താന്‍ പ്രയാര്‍ ഗോപാലകൃഷ്ണനും സംഘത്തിനും യാതൊരു അധികാരവുമില്ല. നിലവിലെ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിലൊന്നും പറയാനില്ലേയെന്നും മന്ത്രി ചോദിച്ചു. ദേവസ്വം ബോര്‍ഡിലെ അഴിമതി തടയാനും ആരോപണവിധേയനായ ദേവസ്വം സെക്രട്ടറി വി എസ് ജയകുമാറിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കുകയാണ് ബോര്‍ഡ് പ്രസിഡന്റ് ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it