ഷഫിനൊപ്പം ഹാദിയ കേരളത്തിലെത്തി

കെ  എന്‍  നവാസ്  അലി
മലപ്പുറം: ഹാദിയ മൂന്നു ദിവസത്തെ അവധിക്ക് ഷഫിന്‍ ജഹാനോടൊപ്പം മലപ്പുറത്തെത്തി. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതോടെ ഷഫിന്‍ ജഹാന്‍ അഭിഭാഷകനായ എ എ റഹീമിനോടൊപ്പം ഇന്നലെ ഹാദിയയെ കാണാന്‍ സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. ഇവര്‍ എത്തുന്നതിനു മുമ്പുതന്നെ ഹാദിയ മൂന്നു ദിവസത്തെ അവധിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അപേക്ഷ നല്‍കി അനുമതി വാങ്ങിയിരുന്നു.
വൈകുന്നേരത്തോടെ കോളജിലെത്തിയ ഷഫിന്‍ ജഹാനും അഡ്വ. എ എ റഹീമിനുമൊപ്പം ഹാദിയ യാത്ര തിരിച്ചു. പാലക്കാട് വാളയാര്‍ അതിര്‍ത്തി വരെ തമിഴ്‌നാട് പോലിസ് സംഘം ഇവരുടെ കാറിനു സുരക്ഷ നല്‍കിയിരുന്നു.
ഹാദിയയും ഷഫിനും ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തി. മൂന്നു ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച രാവിലെ ഹാദിയ കോളജില്‍ തിരിച്ചെത്തും. വിവാഹത്തിനു ശേഷം രണ്ടു ദിവസം മാത്രമാണ് ഹാദിയയും ഷഫിന്‍ ജഹാനും ഒന്നിച്ചു താമസിച്ചിരുന്നത്.
മാസങ്ങളോളം നീണ്ട അന്യായ തടങ്കലിനു ശേഷം സുപ്രിംകോടതിയില്‍ ഹാദിയ സ്വന്തം നിലപാട് വ്യക്തമാക്കിയതോടെയാണ് ഷഫിന്‍ ജഹാനു ഭാര്യയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും സാധ്യമായത്.
Next Story

RELATED STORIES

Share it