Flash News

ശ്രീവല്‍സം ഗ്രൂപ്പിന്റെ 30ഓളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കൊച്ചി: ശ്രീവല്‍സം ഗ്രൂപ്പിന്റെ 30ഓളം ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. നാഗാലാന്‍ഡ്, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലും സ്വന്തം പേരിലും ബന്ധുക്കളുടെയും സ്ഥാപനങ്ങളുടെയും പേരിലും ബിനാമി പേരുകളിലും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ എം കെ ആര്‍ പിള്ളയ്ക്ക് (ശ്രീവല്‍സം പിള്ള) ഉള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിനിടെ കണ്ടെത്താന്‍ കഴിഞ്ഞ അക്കൗണ്ടുകള്‍ മാത്രമാണു മരവിപ്പിക്കാന്‍ സാധിച്ചിട്ടുള്ളതെന്നും വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു കരുതുന്നതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ അക്കൗണ്ടിലൂടെയും നടന്ന പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനൊപ്പം നിരവധി ബാങ്ക് ലോക്കറുകള്‍ മുദ്രവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുദ്രവച്ചിട്ടുള്ള ലോക്കറുകളുടെ പരിശോധന ഇതിന്റെ തുടര്‍ച്ചയായി നടക്കും.കേരളത്തിനകത്തും പുറത്തുമുള്ള എം കെ ആര്‍ പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ 60 ലക്ഷം രൂപയുടെ കറന്‍സിയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളടക്കമുള്ളവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും കൊച്ചിയില്‍ എത്തിയിട്ടില്ല. നാഗാലാന്‍ഡില്‍ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളടക്കമുള്ളവ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് അന്വേഷണസംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അവിടേക്കു തിരിക്കാനിരിക്കുന്നതേയുള്ളൂ. രേഖകള്‍ കൊണ്ടുവന്നു പരിശോധിച്ച ശേഷമേ ശ്രീവല്‍സം ഗ്രൂപ്പ് ഉടമയും നാഗാലാന്‍ഡ് മുന്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടുമായ എം കെ രാജേന്ദ്രന്‍ പിള്ളയെന്ന എം കെആര്‍ പിള്ളയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യലിനായി വിളിക്കൂ.നാഗാലാന്‍ഡിലും ഡല്‍ഹിയിലും ബംഗളൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന എം കെ ആര്‍ പിള്ളയുടെ വാണിജ്യ സാമ്രാജ്യത്തിന്റെ ആസ്തി നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സും മറ്റിടപാടുകളും കണ്ടെത്തുന്നതിനും സമഗ്രമായ അന്വേഷണത്തിനാണ് ആദായനികുതി വകുപ്പ് തുടക്കംകുറിച്ചിരിക്കുന്നത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഏകോപിതമായ അന്വേഷണമാണു നടക്കുന്നത്.
Next Story

RELATED STORIES

Share it