ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എ വി ജോര്‍ജ് നിയന്ത്രിച്ചിരുന്ന ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു

ആലുവ: ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനു കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) പിരിച്ചുവിട്ടു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തെ തുടര്‍ന്നാണ് ഫോഴ്‌സ് പിരിച്ചുവിട്ടത്. ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് ഫോഴ്‌സിലെ മൂന്നു പോലിസുകാരായിരുന്നു. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മൂവരെയും സസ്‌പെന്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഫോഴ്‌സ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. 2017ല്‍ രൂപീകരിച്ച ഫോഴ്‌സില്‍ റിസര്‍വ് ക്യാംപില്‍ നിന്നുള്ള 16 പോലിസുകാരാണുള്ളത്. ഇവരോട് അതത് ക്യാംപുകളിലേക്ക് മടങ്ങിപ്പോയി തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിനു പിന്നില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണെന്ന ആരോപണം ശക്തമായതോടെ ഫോഴ്‌സിന്റെ തലവന്‍ എ വി ജോര്‍ജ് പ്രതിരോധത്തിലാണ്. രാത്രികാലങ്ങളില്‍ വീട് റെയ്ഡ് ചെയ്ത് പ്രതിയെ പിടിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളൊന്നും ആര്‍ടിഎഫ് പാലിച്ചില്ലെന്നാണ് ഇവര്‍ക്കെതിരേയുള്ള മറ്റൊരു ആരോപണം. ഷര്‍ട്ടും കാവിമുണ്ടും ധരിച്ചാണ് ഇവര്‍ ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും പിടിക്കാന്‍ എത്തിയത്.
റൂറല്‍ പോലിസ് മേധാവിയുടെ കീഴില്‍ നേരത്തേയുണ്ടായിരുന്ന 'സ്‌പൈഡര്‍ പോലിസ്' സംവിധാനത്തെ ഇല്ലാതാക്കിയാണ് ഇപ്പോഴത്തെ എസ്പി ആര്‍ടിഎഫിനു രൂപം നല്‍കിയത്. സ്‌പൈഡര്‍ പോലിസിന്റെ അതേ അവസ്ഥയിലാണ് ഇപ്പോള്‍ ആര്‍ടിഎഫും എന്നാണ് പറയുന്നത്. എസ്പിയുടെ കീഴിലുള്ള ആര്‍ടിഎഫ് സ്‌ക്വാഡിനു മേല്‍ താഴേത്തട്ടിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും ഒരു റോളും ഉണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it