kozhikode local

ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ കുഴിച്ചിട്ടതില്‍ പ്രതിഷേധം

വടകര: തീവ്ര ശുചീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശേഖരിച്ച മാലിന്യങ്ങള്‍ കുഴിച്ചിട്ടത് പൊതുജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായതായി പ്രതിപക്ഷ കൗണ്‍സിലര്‍ എംപി ഗംഗാധരന്‍ ഉന്നയിച്ചു. സീറോ വേസ്റ്റ് പദ്ധതി പ്രകാരം മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് അയക്കുന്ന നഗരസഭ ഇത്തരത്തി ല്‍ മാലിന്യങ്ങള്‍ കുഴിച്ചിടാന്‍ പാടില്ലെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും ഇദ്ദേഹം പറഞ്ഞു. പല ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച പല തരം മാലിന്യങ്ങളാണ് കോട്ടക്കടവ് ഭാഗത്ത് കുഴിച്ചിട്ടത്. 25 ടണ്‍ മാലിന്യമാണ് കുഴിച്ചിട്ടത്.
ഇതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കമുള്ളതായും, കുഴിച്ചിടുന്നത് പരിസ്ഥിതിക്ക് ദോഷമാണെന്നിരിക്കെ ഈ നടപടി നഗരസഭ ചെയ്തത് തെറ്റാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയപാതയിലെ പിഡബ്ല്യുഡി സ്ഥലങ്ങളില്‍ ഷെഡ് കെട്ടി കച്ചവടം ചെയ്യുന്നവരാണ് ഇവിടങ്ങളില്‍ മാലിന്യം കൂടുതലായി കൊണ്ടിടുന്നതെന്നും, ഇത്തരം ഷെഡുകളില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് നോട്ടിസ് നല്‍കണമെന്നും എംപി അഹമ്മദ് ആവശ്യപ്പെട്ടു. നഗരത്തിലെ പലയിടങ്ങളിലും മറ്റു പ്രദേശങ്ങളില്‍ നിന്നടക്കം മാലിന്യം കൊണ്ടിടുന്നതായും ഇതിനാല്‍ ഹൃദയഭാഗങ്ങളില്‍ കാമറ സ്ഥാപിക്കണമെന്നും പി അശോകന്‍ ആവശ്യപ്പെട്ടു.
മൂന്നര വര്‍ഷമായി പ്രവൃത്തികള്‍ പൂര്‍ത്തിയായ ബിഒടി കെട്ടിടത്തിലെ ഒരു മുറി പോലും തുറന്ന് പ്രവൃത്തിപ്പിക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് കൊണ്ട് വലിയ തോതിലുള്ള വരുമാന മാര്‍ഗം നഷ്ടപ്പെടുന്നതായും ടി കേളു ഉന്നയിച്ചു. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതില്‍ കരാറുകാരനോട് ചോദിച്ചപ്പോള്‍ ഒരു വാര്‍ഡില്‍ 12 വിളക്കുകള്‍ മാത്രമെ ചെയ്യാന്‍ പറ്റുമെന്നും, പുതിയ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് കരാറുകാരന്‍ പറഞ്ഞതെന്നും സുരേഷ് ബാബു പറഞ്ഞു. അഴിത്ത ഫിഷ്‌ലാന്‍ഡിംഗ് സെന്ററിനോട് ചേര്‍ന്ന് സാന്‍ഡ്ബാങ്ക്‌സില്‍ നിന്നും കോട്ടക്കല്‍ തുരുത്തിയിലേക്ക് പാലം നിര്‍മ്മിക്കുന്നതിനായി മണ്ണ് പരിശോധന നടക്കുന്നതായും, ഈ പാലം എവിടെയാണ് വരുന്നതെന്നും, പാലം ഫിഷ്‌ലാന്‍ഡിങ് സെന്ററിനോട് ചേര്‍ന്നാണെങ്കില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാവുമെന്നും പി സ ഫിയ പറഞ്ഞു.
ഏത് വകുപ്പാണ് ചെയ്യുന്നതെന്ന് അറിഞ്ഞ് സ്ഥലത്തിന്റെ വ്യക്തത മനസിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ശുചീകരണത്തിന്റെ ഭാഗമായി എല്ലാതരത്തിലുമുള്ള മാലിന്യങ്ങളും ഒന്നിച്ചാണ് ശേഖരിച്ചതെന്നും ഇത് തരംതിരിക്കാന്‍ കഴിയാത്തതിനാലാണ് കുഴിച്ചിടാന്‍ തീരുമാനിച്ചതെന്നും ചെയര്‍മാന്‍ മറുപടിയായി പറഞ്ഞു. ദേശീയപാതയില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് നോട്ടിസ് നല്‍കുന്നതുള്‍പ്പടെയുള്ള നടപടികള്‍ നഗരസഭ എത്രയും പെട്ടെന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിഒടി കെട്ടിടത്തിലെ മുറികള്‍ തുറക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ അവസാനിച്ചതായും, ഇതിനായി ആര്‍ടിപിയുടെ അനുമതി ലഭിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. അതേസമയം 23,000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലാണ് ഈ കെട്ടിടം. 20,000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടത്തിന് ആര്‍ടിപിയുടെ അനുമതി മതിയെന്നും, 3000 കൂടുതലുള്ളതിനാല്‍ തിരുവനന്തപുരം പരിസ്ഥിതി വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശം ലഭിച്ചെന്നും, ഇതിന്റെ നടപടിക്രമങ്ങള്‍ നടത്തി രണ്ട് മാസം കൊണ്ട് തുറക്കുമെ ന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ഫിഷ്‌ലാന്‍ഡിങ് സെന്ററിനോട് ചേര്‍ന്ന് നടക്കുന്ന പ്രവൃത്തിയെ കുറിച്ച് അറിവില്ലെന്നും പിഡബ്ല്യുഡിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷം പറയാമെന്നും അദ്ദേഹം മറപടി പ്രസംഗത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it