വ്യാജരേഖ കളുമായി കലോല്‍സവത്തില്‍ ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്യമെന്ന് ലോകായുക്ത

തിരുവനന്തപുരം: വ്യാജരേഖകള്‍ നിര്‍മിച്ച് കലോല്‍സവത്തില്‍ പങ്കെടുക്കുവാന്‍ ഉത്തരവ് സമ്പാദിച്ചവര്‍ക്കെതിരേ ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീര്‍ ഉത്തരവിട്ടു. 2017ലെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനിടെയാണ് കേസിനാസ്പദമായ സംഭവം.
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ഒരു വ്യക്തി തന്റെ മകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് വേണ്ടി ലോകായുക്ത ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. മലപ്പുറം ജില്ലാ കലോല്‍സവത്തില്‍ അഴിമതി നടന്നു എന്നും തന്റെ മകളുടെ ടീമിന് സംസ്ഥാന കലോല്‍സവത്തിന്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസ് ഫയല്‍ ചെയ്തത്. ജില്ലയില്‍ അഞ്ചാംസ്ഥാനം മാത്രം ലഭിച്ച ടീമിന്റെ ഈ കേസ് ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിക്കാതെ തള്ളുകയാണ് ഉണ്ടായത്. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ഇയാള്‍ വ്യാജരേഖ ചമച്ച് ടീമിന് രണ്ടാം സ്ഥാനം ആണ് ലഭിച്ചത് എന്ന് കാണിച്ച് സിങ്കിള്‍ ബെഞ്ചിന്റെ മുമ്പാകെ മറ്റൊരു കേസ് ഫയല്‍ ചെയ്തു. ലോകായുക്ത ഡിവിഷന്‍ ബെഞ്ചും ഹൈകോടതിയും തള്ളിയതാണ് എന്നുള്ള വിവരം മറച്ചു വച്ച് ഫയല്‍ ചെയ്ത കേസില്‍ ഉപലോകായുക്ത അന്വഷണം പ്രഖ്യാപിക്കുകയും ഒരു ഇടക്കാല ഉത്തരവിലൂടെ ടീമിനെ സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കോടതിയെ കബളിപ്പിച്ചാണ് കക്ഷി ഉത്തരവ് നേടിയത് എന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇതിനെക്കുറിച്ച് അന്വഷിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് ഉപലോകായുക്ത നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഒരു സംഘത്തെ രുപീകരിച്ചു.
ബന്ധപ്പെട്ട പലരെയും ചോദ്യംചെയ്യുകയും അന്വഷണം നടത്തുകയും ചെയ്ത ശേഷം പരാതിക്കാരനായ രക്ഷിതാവിനെതിരേയും മൈം അധ്യാപകരായ ശ്രീജിത്ത്, അദം ഷാ എന്നിവര്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന റിപോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപോര്‍ട്ട് അംഗീകരിച്ച ഉപലോകായുക്തയാണ് ക്രിമിനല്‍ കോടതിയില്‍ റിപോര്‍ട്ട് ഫയല്‍ ചെയ്യാനും ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it