ernakulam local

വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

കൊച്ചി: റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി എട്ടു വയസ്സുകാരിയായ  മകളോടൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്ന വീട്ടമ്മയെ പിന്നില്‍ നിന്നും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കൊച്ചി പള്ളുരുത്തി  കടേഭാഗം വിളങ്ങാട്ടുപറമ്പില്‍ മധു(38)വിനെയാണ് എറണാകുളം അഞ്ചാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി കെ എസ്  ശരത് ചന്ദ്രന്‍ ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 2014 ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം.
അന്ന്  വൈകീട്ട് നാലേകാലോടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മകളോടൊപ്പം വീട്ടിലേക്കു മടങ്ങിയ സിന്ധു ജയനെ(38) അയല്‍വാസിയും ഇലക്ട്രീഷ്യനുമായിരുന്ന പ്രതി മധു ഇയാള്‍ ജോലി ചെയ്ത പണം കൊടുക്കാത്തതിലുള്ള വൈരാഗ്യം മൂലം ആളൊഴിഞ്ഞ കടേഭാഗം എസ്പി പുരം കോളനി കോണ്‍ക്രീറ്റ് റോഡില്‍ വച്ച് ആക്രമിക്കുകയായിരുന്നു.   ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
അടുത്ത ദിവസം പാലക്കാട് ആലത്തൂരില്‍ വച്ച്  കെഎസ്ആര്‍ടി ബസ്സില്‍ നിന്നും പ്രതിയെ പള്ളുരുത്തി പോലിസ് എസ്‌ഐ  എല്‍ യേശുദാസ് അറസ്റ്റു ചെയ്തു. പള്ളുരുത്തി  സിഐ വി കെ സജീവ് അന്വേഷിച്ച കേസില്‍ 44 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകകള്‍ പ്രോസിക്യൂഷന്‍ ഹജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം ഡി സുനി ഹാജരായി.
Next Story

RELATED STORIES

Share it