വീട്ടമ്മയെയും മകനെയും മര്‍ദിച്ച സംഭവം; എംഎല്‍എക്കെതിരേ കോടതിയില്‍ രഹസ്യമൊഴി

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദിച്ച സംഭവത്തില്‍ പരാതിക്കാരി രഹസ്യമൊഴി നല്‍കി. ചവറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് അഞ്ചല്‍ പുലിയത്ത് വീട്ടില്‍ ഷീന രഹസ്യമൊഴി നല്‍കിയത്. ഗണേഷ് കുമാറിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഷീന പറഞ്ഞു. എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഷീന മാധ്യമങ്ങളോട് പ്രതികരിച്ചു.ഷീനയുടെ മകന്‍ അനന്തകൃഷ്ണനെയാണ് ഗണേഷ് കുമാര്‍ എംഎല്‍എയും അദ്ദേഹത്തിന്റെ പിഎയും മര്‍ദിച്ചത്. ഷീനയോട് ഇവര്‍ അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഷീന പരാതി നല്‍കിയെങ്കിലും പോലിസ് നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് ഷീന ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി നല്‍കാന്‍ പോലിസ് കഴിഞ്ഞദിവസം ഷീനയ്ക്ക് നോട്ടീസ് നല്‍കിയത്.ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യംപറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പോലിസില്‍ പരാതി നല്‍കി. എന്നാല്‍ നാലുദിവസം പിന്നിട്ടിട്ടും അതില്‍ കേസെടുക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഷീന പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കേണ്ടതാണ്. എന്നാല്‍ പോലിസ് ഇതിന് തയ്യാറായിട്ടില്ല. അനന്തകൃഷ്ണന്‍ നല്‍കിയ മര്‍ദനക്കേസിലും എംഎല്‍എ—ക്കെതിരേ കൃത്യമായ വകുപ്പുകള്‍ പോലിസ് ചുമത്തിയിട്ടില്ല. എന്നാല്‍ അനന്തകൃഷ്ണന്‍ തന്നെ മര്‍ദിച്ചെന്ന എംഎല്‍എയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലിസ് കേെസടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it