kozhikode local

വിശപ്പുരഹിത നഗരം പദ്ധതി; ചോറിനു പകരം നല്‍കുന്ന ചപ്പാത്തിക്ക് ആവശ്യക്കാര്‍ കുറവ്

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ പാവപ്പെട്ട രോഗികള്‍ക്ക് വിശപ്പുരഹിത നഗരം പദ്ധതിപ്രകാരം സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കിക്കൊണ്ടിരുന്ന ചോറ് കിട്ടാതായിട്ട് ആറുമാസം. ചോറിനും കറിക്കും പകരം ഇപ്പോള്‍ കിട്ടുന്നത് ചപ്പാത്തിയും കറിയും മാത്രം. പതിവായി ചപ്പാത്തി കഴിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മടുത്തു തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ഉച്ചഭക്ഷണവിതരണത്തന് പകരം ജയില്‍ ച്പ്പാത്തിയാണ് നല്‍കുന്നത്. ഡിസംബര്‍ 28ന് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെതിനെതുടര്‍ന്നാണ് ചോറ് വിതരണം നിര്‍ത്തിവച്ചത്. ചപ്പാത്തിക്ക് ആവശ്യക്കാര്‍ കുറവാണ്. ഒരു ദിവസം ശരാശരി 1300 പേരാണ് ഇവിടെ നിന്നു ചോറും കറിയും വാങ്ങിയിരുന്നത്.
ചപ്പാത്തി കഴിച്ച് മടുത്തു പലരും പണം കൊടുത്തു പുറത്തുള്ള കടകളില്‍ നിന്ന് ഭക്ഷണം വാങ്ങികഴിക്കുകയാണ്. 2010 ജനുവരി 26 മുതലാണ് വിശപ്പു രഹിത പദ്ധതിയില്‍ ഭക്ഷണവിതരണം തുടങ്ങിയത്. അന്ന് കോര്‍പ്പറേഷനായിരുന്നു കരാര്‍ ക്ഷണിച്ചത്. 2012 മുതല്‍ സാമൂഹികസുരക്ഷാ മിഷന്‍ നേരിട്ടു കരാര്‍ ക്ഷണിച്ചു ഭക്ഷണവിതരണം നടത്തുകയാണ് ചെയ്യുന്നത്. കോടികള്‍ മുടക്കിയാണ് 2012 ല്‍ ആധുനിക അടുക്കള നിര്‍മിച്ചത്. ഭക്ഷണം പാകം ചെയ്യുന്നതിനു അത്യാധുനിക സംവിധാനമുള്ള യന്ത്രങ്ങളാണ് അടുക്കളയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഭക്ഷണ വിതരണം പുനരാരംഭിക്കണമെങ്കില്‍ അടുക്കള വീണ്ടും നവീകരിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.
ഭക്ഷണവിതരണം സാമൂഹിക സുരക്ഷാ മിഷന്‍ നേരിട്ടു നടത്തുമെന്നും പറയുന്നു. എന്നാല്‍ ഇതുവരെ ഭക്ഷണവിതരണം പുനരാരംഭിക്കുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ജയില്‍ വകുപ്പിന്റെ വാഹനത്തിലാണ് ചപ്പാത്തിയും കറിയുമെത്തിക്കുന്നത്. വൈകിയാണ് ഇവിടെ ചപ്പാത്തിയും കറിയുമെത്തിക്കന്നത്. 12 മുതല്‍ രോഗികളും കൂട്ടിരിപ്പുക്കാരും ഭക്ഷണത്തിനു വേണ്ടി കാത്തുനില്‍ക്കുകയാണ്.
ഒന്നേകാല്‍ മണിയോടെയാണ് ഇവിടെ ഭക്ഷണമെത്തിക്കുന്നത്. ഭക്ഷണമെത്തിക്കുവാന്‍ വൈകുന്നത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കാത്തിരിപ്പിനു കാരണമാകുന്നു.
Next Story

RELATED STORIES

Share it