വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പദ്ധതി വിജയത്തിലേക്ക്

എ പി  വിനോദ്

കാഞ്ഞങ്ങാട്: ബേക്കലില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പദ്ധതി വിജയത്തിലേക്ക്. ടൂറിസം പദ്ധതി ജനകീയമാക്കുന്നതിന്റെ ഭാഗമായാണു പരമ്പരാഗത കാര്‍ഷിക മേഖലകളെ ഉള്‍പ്പെടുത്തിയുള്ള പുതിയ ടൂറിസം പദ്ധതിക്ക് ജില്ലയില്‍ പ്രചാരം നല്‍കുന്നത്. പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയതോടെ കാസര്‍കോട് ഗ്രാമങ്ങള്‍ ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനംപിടിച്ചു.
ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 25ഓളം വിദേശ വിനോദസഞ്ചാരികളാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വഴി എത്തിച്ചേര്‍ന്നത്. മറ്റ് പദ്ധതികള്‍ വഴിയും ടൂറിസ്റ്റുകള്‍ എത്തിയിട്ടുണ്ട്. 2016ല്‍ 15 പാക്കേജുകളിലായി 27 ടൂറിസ്റ്റുകളാണ് ഇവിടെയെത്തിയത്. 2018ല്‍ 10 പാക്കേജുകളിലായി 27 പേരും 2017ല്‍ 44 പാക്കേജുകളിലായി 124 ടൂറിസ്റ്റുകളും ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ജില്ലയിലെത്തിയെന്നു ജില്ലാ കോ-ഓഡിനേറ്റര്‍ ടി ധന്യ പറഞ്ഞു. ഇതില്‍ പ്രധാനമായും യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. ഇന്ത്യന്‍ ടൂറിസ്റ്റുകളായി രാജസ്ഥാന്‍, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ടൂറിസ്റ്റുകളെത്തി.
കേരളത്തില്‍ വിനോദസഞ്ചാരികള്‍ പൊതുവേ കുറഞ്ഞ തോതില്‍ എത്തിച്ചേരുന്ന മേഖലയാണ് ഉത്തര മലബാര്‍. ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമീണ ജീവിതത്തെ തെല്ലും കലര്‍പ്പില്ലാതെ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാനുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ ശ്രമങ്ങളാണു വിജയംകണ്ടത്. പള്ളിക്കര, വലിയപറമ്പ, പടന്ന പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
ടൂറിസം സംരംഭകര്‍ക്ക് വേണ്ടിയുള്ള ബിആര്‍ഡിസിയുടെ 'സ്‌മൈല്‍' പദ്ധതിയുടെ ഭാഗമായി ഏകദിന ഓറിയന്റേഷന്‍ ശില്‍പശാല ഏപ്രില്‍ ഏഴിന്് ബേക്കലില്‍ നടക്കും.
ചെറുകിട-ഇടത്തരം ടൂറിസം സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ശില്‍പശാലയില്‍ പങ്കെടുക്കാം.
ആഡംബര താമസ സൗകര്യങ്ങള്‍ ഒരുക്കുക എന്നതിനേക്കാള്‍ അതതു പ്രദേശങ്ങളിലെ സംസ്‌കാരം, ജീവിതരീതികള്‍, രുചിഭേദങ്ങള്‍, കലകള്‍, ഐതിഹ്യങ്ങള്‍ മുതലായവയ്ക്കു പ്രാധാന്യം നല്‍കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന അനുഭവവേദ്യ ടൂറിസത്തിന് ഊന്നല്‍ നല്‍കിയാണ് 'സ്‌മൈല്‍' പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it