വിതുമ്പലടക്കാനാവാതെ സാജിദയും മക്കളും

വള്ളിക്കുന്നം: തങ്ങളുടെ പ്രിയപ്പെട്ട ഡാഡിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലി ല്‍ കൊല്ലപ്പെട്ട ജാവേദ് ശെയ്ഖിന്റെ ഭാര്യ സാജിദയും മക്കളും ഇന്നലെ ചാരുംമൂട്ടിലെ വീട്ടിലെത്തിയിരുന്നു.
നരേന്ദ്രമോദിയും അമിത് ഷായുമടക്കം ആരോപണവിധേയരായ അഹ്മദാബാദ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഗൂഢാലോചനയടക്കമുള്ള കുഴിച്ചുമൂടപ്പെട്ട സത്യങ്ങളെ ദീര്‍ഘകാല നിയമപോരാട്ടത്തിലൂടെ പുറത്ത് കൊണ്ടുവന്ന ഗോപിനാഥ ന്‍ പിള്ളയുടെ മരണം മകന്‍ ജാവേദിന്റെ ഭാര്യക്കും മൂന്നു മക്ക ള്‍ക്കും താങ്ങാനാവുന്നതിലപ്പുറമായിരുന്നു. അനാഥത്വം അറിയിക്കാതെ തങ്ങളെ പരിലാളിച്ച ഡാഡിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുമ്പോഴൊക്കെയും പൗത്രന്‍ അബൂബക്ക ര്‍ സിദ്ദീഖ് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ബിബിഎ പഠനം കഴിഞ്ഞ അബൂബക്കര്‍ സിദ്ദീഖ് ഉമ്മ സാജിദയെ പോലെ അധ്യാപനം നടത്തിയാണ് ജീവിച്ചുപോരുന്നത്. സഹോദരി സദഫ് പ്ലസ്ടുവിനു പഠിക്കുകയാണ്.
മകന്റെ മരണശേഷവും ഇവരുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു ഗോപിനാഥന്‍പിള്ള. തന്റെ നാട്ടിലുള്ള വസ്തുവകകള്‍ വിറ്റശേഷമാണ് മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമായി പിള്ള പൂനെയില്‍ ഫഌറ്റുകള്‍ വാങ്ങിനല്‍കിയത്. രണ്ടു മാസം മുമ്പ് ഗോപിനാഥന്‍പിള്ള പൂനെയിലെത്തി രണ്ടാഴ്ച ഇവര്‍ക്കൊപ്പം തങ്ങിയ ശേഷമാണ് മടങ്ങിയത്.
Next Story

RELATED STORIES

Share it