വാസുവിന് സൗജന്യചികില്‍സ നല്‍കുമെന്ന് സര്‍ക്കാര്‍

കൊല്ലം: രോഗിയും അഞ്ചല്‍ പുനലൂര്‍ വിളക്കുപാറ ഇളവറാംകുഴി ചരുവിള പുത്തന്‍വീട് സ്വദേശിയുമായ വാസുവിന്റെ തുടര്‍ചികില്‍സ സര്‍ക്കാര്‍ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാസുവിന്റെ തുടര്‍ ചികില്‍സ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ലഭ്യമാക്കും. തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നുള്ള അര്‍ഹമായ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവേ ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് ആനക്കുളത്തിന് സമീപമുള്ള വാസുവിന്റെ മകന്റെ വീട്ടിലെത്തിയാണ് ആരോഗ്യമന്ത്രി ഇക്കാര്യമറിയിച്ചത്. വളരെ ദരിദ്രാവസ്ഥയിലാണ് വാസുവും കുടുംബവും ജീവിക്കുന്നത്. ഭാര്യയും ഒരു മകനുമാണുള്ളത്. ഒരു മകള്‍ നേരത്തെ മരിച്ചിരുന്നു. ആ മകളുടെ മകന്‍ ഉണ്ണി, തുടര്‍ന്ന് പഠിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി. വാസുവിന്റെ സംരക്ഷണയിലാണ് ഉണ്ണിയുള്ളത്.
വാസുവിന്റെ ജീവിതാവസ്ഥയറിഞ്ഞ മന്ത്രി ഉണ്ണിയുടെ തുടര്‍ പഠനം സാമൂഹിക നീതിവകുപ്പ് ഏറ്റെടുക്കുമെന്ന് അറിയിച്ചു. അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഗ്രാമപ്പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ ആശുപത്രികളുടെ മുഖച്ഛായ മാറ്റാനായി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. മെഡിക്കല്‍ കോളജില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമായ മാറ്റം ഉണ്ടാവുന്ന സമയത്താണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. പ്രവണതകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it