Kottayam Local

വാഴയില തണ്ടും പരുത്തിക്കോലും ഉപയോഗിച്ച് മീന്‍പിടിക്കുന്നത് കൗതുകമാവുന്നു

വൈക്കം: വാഴയിലതണ്ടും പരുത്തിക്കോലും ഉപയോഗിച്ച് മീന്‍പിടിക്കുന്നതു നാടിനു കൗതുകമാവുന്നു. മണ്ഡലത്തിലെ അക്കരപ്പാടം, നേരേകടവ്, ഉദയനാപുരം മേഖലകളിലുള്ള നാട്ടുതോടുകളിലാണ് ഈ രീതിയില്‍ മീന്‍പിടിത്തം നടക്കുന്നത്.
നാട്ടുതോടുകളില്‍ ഉപ്പുനിറഞ്ഞതോടെ കരിമീന്‍, പള്ളത്തി, പരല്‍, ചെമ്മീന്‍ എന്നിവ ശ്വാസം നിലയ്ക്കാതിരിക്കാന്‍ ചെളിപ്പൊത്തുകളിലും മറ്റും ഒളിഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ പൊത്തിലിരിക്കുന്ന മല്‍സ്യങ്ങളെ ഇളക്കിമറിച്ച് തോട്ടിലേക്ക് ഇറക്കുന്നു. ഇതിനു ശേഷം വാഴയുടെ രണ്ടു മടലുകളോ രണ്ടു പരുത്തികോലുകളോ എതിര്‍ദിശകളില്‍ നിന്നു തോടിലേക്കു താഴ്ത്തുന്നു. നിഴല്‍ മറയുന്നതുകണ്ട് മീനുകള്‍ ഭയത്തോടെ വീണ്ടും ചെളിയില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന അവസരം നോക്കി ഇതിനെ കൈക്കുള്ളിലാക്കും.
ഒരേസമയം ചെറിയ മീനുകളാണെങ്കില്‍ അഞ്ചിലധികവും കരിമീനുകളാണെങ്കില്‍ രണ്ടെണ്ണവും ലഭിക്കും. കിട്ടുന്ന മല്‍സ്യങ്ങളെ ഈര്‍ക്കിലികളില്‍ കോര്‍ത്ത് വെള്ളത്തിലൂടെ വലിച്ചുതന്നെ കൊണ്ടുപോവുന്നു. ഇങ്ങനെ ഒരു മണിക്കൂര്‍ കൊണ്ട് മീന്‍പിടിത്തക്കാര്‍ക്ക്് ഒരു കിലോയിലധികം മല്‍സ്യങ്ങളാണു ലഭിക്കുന്നത്. ഉദയനാപുരം നേരേകടവ് റോഡിലൂടെ പോവുന്നവര്‍ക്കും ഇത്തിപ്പുഴ പാലത്തിലൂടെ നാട്ടുതോടുകളുടെ സൗന്ദര്യം നുകരാനെത്തുന്ന വിദേശികളായ വിനോദ സഞ്ചാരികള്‍ക്കും ഈ മീന്‍പിടിത്തം നവ്യാനുഭവമാണ് നല്‍കുന്നത്. പലരും മണിക്കൂറുകളോളം ഇത് നോക്കിനിന്ന് വീക്ഷിക്കുന്നു.
ആരംഭത്തില്‍ കുറച്ചുപേരാണ് മീന്‍പിടിക്കാന്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടകള്‍ക്ക് പകരം ഈ രീതിയിലുള്ള മീന്‍പിടിത്തത്തിനാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. പരമ്പരാഗത മല്‍സ്യമേഖലയ്ക്കു നഷ്ടമാവുന്ന നല്ല നിമിഷങ്ങള്‍ക്ക് ഒരാശ്വാസമാണ് ഇപ്പോള്‍ നടക്കുന്ന മീന്‍പിടിത്തം നല്‍കുന്നത്. കാരണം കായലിനെ ദോഷകരമായി ബാധിക്കുന്ന രീതിയിലുള്ള മീന്‍പിടിത്തത്തിനെതിരേ ഫിഷറീസ് വകുപ്പ് കര്‍മനിരതരായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന മീന്‍പിടുത്തങ്ങള്‍ അവര്‍ക്കുപോലും വലിയ അതിശയമാണ് നല്‍കുന്നത്.
Next Story

RELATED STORIES

Share it