palakkad local

വാര്‍ഡ് മെംബറെ തട്ടിക്കൊണ്ടുപോയി

ആലത്തൂര്‍: തരൂര്‍ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറെ തട്ടികൊണ്ടു പോയതായി പരാതി. ബുധനാഴ്ച പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു.ഇതിനെ മുന്നില്‍ കണ്ടു കൊണ്ടാണ് സംഭവമെന്നാണു പറയുന്നത്. ഏഴാം വാര്‍ഡ് തോട്കാടിലെ  മെമ്പറുമായ എ എ കബീറിനെയാണ് അയല്‍വാസിയും സിപിഎം ആലിങ്കല്‍ പറമ്പ് ബ്രാഞ്ചംഗവുമായ രാജേഷ് തമിഴ്‌നാട്ടിലെ ഈറോഡിലേക്ക് തട്ടികൊണ്ടു പോയെന്നു പരാതിയുള്ളത്.
ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് രാജേഷ് കബീറിനെ തട്ടികൊണ്ടു പോയതെന്നു ഭാര്യ സൈനബ ആലത്തൂര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തരൂരില്‍ യുഡിഎഫിന് എട്ടും, എല്‍ഡിഎഫിന് ഏഴും അംഗങ്ങളാണുള്ളത്. യുഡിഎഫിലെ ഒരംഗം പങ്കെടുക്കാതായാല്‍ വോട്ടുകള്‍ തുല്യമാകും. അങ്ങനെ വന്നാല്‍ നറുക്കെടുപ്പാവും ഫലം നിര്‍ണയിക്കുക. അതിന് വേണ്ടിയാണു സിപിഎം പ്രവര്‍ത്തകന്‍ വാര്‍ഡംഗമായ അയല്‍ക്കാരനെ കരാര്‍ പണിയില്‍ കിട്ടാനുള്ള പണം വാര്‍ഡ് മെമ്പര്‍ പറയുകയാണെങ്കില്‍ വേഗത്തില്‍ കിട്ടുമെന്നു വിശ്വസിപ്പിച്ചു തമിഴ്‌നാട്ടിലെ ഈറോഡിലേക്ക് കൂട്ടികൊണ്ടു പോയത്. അവിടെ ഏതോ ഓഫിസില്‍ ചെന്നു പറയുകയും പണം ഒരാഴ്ചക്കുള്ളില്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞുവെന്നുമാണ് നാട്ടില്‍ പറയുന്നത്. അത് ശരിയാണോ, അതോ നാടകമാണോ എന്നാണ് സംശയം. ഇതിനിടയില്‍ കബീറിനെ മദ്യം കുടിപ്പിച്ചു.
ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം കുപ്പി വെള്ളവും സിഗററ്റും വാങ്ങാന്‍ വേണ്ടി റോഡിന്റെ എതിര്‍വശത്തെ കടയിലേക്കു പോയപ്പോള്‍  കബീറിനെ കൂട്ടി കൊണ്ടു പോയ വ്യക്തി അതുവഴി വന്ന തമിഴ് നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറി രക്ഷപ്പെടുകയായിരുന്നുവത്രേ. തുടര്‍ന്നു നാട്ടില്‍ വിളിച്ചു പറഞ്ഞ് കോയമ്പത്തൂര്‍ ഗാന്ധിപുരം പോലിസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
തുടര്‍ന്ന് കബീറിന്റെ ഭാര്യയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആലത്തൂര്‍ സ്‌റ്റേഷനിലെത്തി പോലിസിനെ കൂട്ടി കോയമ്പത്തൂരെത്തി. രാത്രി 12 മണിയോടെ കബീറിനെ വീട്ടിലെത്തിക്കുകയായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു കോഴിക്കോട് നിന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടു വന്ന കേസിലെ മുഖ്യപ്രതിയാണ് സിപിഎം പ്രവര്‍ത്തകനായ രാജേഷ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. സംഭവത്തിനു പിന്നില്‍ സിപിഎം ലോക്കല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്നു തരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍എന്‍ വിജയകുമാറും തരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി മനോജ് കുമാറും ആരോപിച്ചു.
Next Story

RELATED STORIES

Share it