Kottayam Local

വായ്പ അടച്ചുതീര്‍ത്തിട്ടും ബാങ്കിന്റെ ഭീഷണി ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് നോട്ടീസയച്ചു



കോട്ടയം: അടച്ചുതീര്‍ത്ത വായ്പയ്ക്ക് കുടിശികയുണ്ടെന്ന പേരില്‍ ആയുര്‍വേദ ഡോക്ടറെ ഭീഷണപ്പെടുത്തുന്ന ബാങ്ക് അധികൃതര്‍ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് നോട്ടീസയച്ചു. എസ്ബിഐ പാലാ ശാഖാ മാനേജര്‍, കോട്ടയം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, എസ്ബിഐ ചീഫ് മാനേജര്‍, എറണാകുളം റിക്കവറി ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.പാലാ സ്വദേശി ഡോ. സതീഷ്ബാബു സമര്‍പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്‍ പാലാ എസ്ബിഐയില്‍ നിന്നും നാലു വായ്പകള്‍ എടുത്തിരുന്നു.   വായ്പാതുക  കൃത്യമായി അടച്ചു തീര്‍ത്തു.  എന്നിട്ടും തന്റെ സേവിങ് ബാങ്ക് അക്കൗണ്ടില്‍ നിന്നും വായ്പയിലേക്ക് തുക വകയിരുത്തുന്നു എന്നാണ് പരാതി.ഭവനനിര്‍മാണ വായ്പ ഉള്‍പ്പെടെയുള്ളവ അടച്ചുതീര്‍ത്തിട്ടും തന്റെ വീട് ജപ്തി ചെയ്യാനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചതായി പരാതിയില്‍ പറയുന്നു.  തുക പൂര്‍ണമായും അടച്ചില്ലെങ്കില്‍ ഗുണ്ടകളുടെ സഹായത്തോടെ വീടും വസ്തുവും പിടിച്ചെടുക്കുമെന്ന് ബാങ്കുദേ്യാഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.  റിസര്‍വ് ബാങ്ക് ഭവന നിര്‍മാണ വായ്പയുടെ പലിശ കുറച്ച സന്ദര്‍ഭങ്ങളില്‍ പോലും ബാങ്ക് അതിന്റെ ആനുകൂല്യം തനിക്ക് നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.ബാങ്കിന് തുക ലഭിക്കാനുണ്ടെങ്കില്‍ അതിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.  പരാതി സത്യമാണെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമാണ്. കോട്ടയത്ത് നടക്കുന്ന ക്യാംപ് കോടതിയില്‍ കേസ് പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it