Flash News

ബാലികയെ പീഡിപ്പിച്ച് കൊന്ന പോലിസ് ഓഫിസറെ മോചിപ്പിക്കാന്‍ കശ്മീരില്‍ ബിജെപിയുടെ റാലി

ബാലികയെ പീഡിപ്പിച്ച് കൊന്ന പോലിസ് ഓഫിസറെ മോചിപ്പിക്കാന്‍ കശ്മീരില്‍ ബിജെപിയുടെ റാലി
X
ദേശീയപതാകയുമേന്തി മുന്നില്‍ നിന്നത് ബിജെപി സംസ്ഥാന നേതാവ്

ശ്രീനഗര്‍: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പോലിസ് ഓഫീസറെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പതാകയുമേന്തി ബിജെപി സംസ്ഥാന സെക്രട്ടറിയുടെ മാര്‍ച്ച്. ജമ്മുവിലെ കത്വയില്‍ ഹിന്ദു ഏകതാ മഞ്ചാണ് റാലി നടത്തിയത്. കേസില്‍ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്ത പോലിസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജൂരിയെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞയാഴ്ച നടന്ന മാര്‍ച്ചിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതാവ് വിജയ് ശര്‍മ്മയാണ് ദേശീയ പതാകയുമായി മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
ജമ്മുകശ്മീരില്‍ എട്ടുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണു കുട്ടിയെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലിസ് സംഘത്തിലെ സ്‌പെഷ്യല്‍ പോലിസ് ഓഫിസറായ ദീപക് ഖജൂരിയ (28) അറസ്റ്റിലായത്.



ജനുവരി 10നാണ് കത്വ ജില്ലയിലെ രസാനയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട ആസിഫ ബാനുവിനെ കാണാതായത്. ഒരാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചുണ്ടുകള്‍ കടിച്ചുമുറിച്ചും കാലുകള്‍ തല്ലിയൊടിച്ചും ശരീരത്തിലുടനീളം പൊള്ളലേല്‍പ്പിച്ചും സ്വകാര്യഭാഗം കുത്തിക്കീറിയ നിലയിലുമായിരുന്നു മൃതദേഹം.
പ്രതിഷേധം ശക്തമായതോടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കുതിരയെ വെള്ളം കുടിപ്പിക്കാന്‍ പോയ ബാലികയെ ഖജൂരിയയും കൗമാരക്കാരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അടുത്തുള്ള ഗോശാലയില്‍ എത്തിച്ച് ഒരാഴ്ചയോളം ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ സംഘത്തിന്റെ ഭാഗമാവുകയും ചെയ്തു. സംഭവത്തില്‍ ഖജൂരിയയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവു ലഭിച്ചതായും പ്രത്യേകാന്വേഷണസംഘം അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരുകയാണ്. മുമ്പും ഈ പോലിസുകാരന്‍ ഇവരെ ഉപദ്രവിച്ചിരുന്നതായി കുട്ടിയുടെ കുടുംബം പറഞ്ഞു.
എന്നാല്‍ തന്റെ നടപടിയെ ന്യായീകരിച്ച് വിജയ് ശര്‍മ്മയും രംഗത്ത് വന്നിട്ടുണ്ട്. യാതൊരു തെളിവും കൂടാതെയാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തതെന്നും 5000ലധികം പേരാണ് റാലിയില്‍ പങ്കെടുത്തതെന്നും ഇയാള്‍ പ്രതികരിച്ചു. ത്രിവര്‍ണ്ണ പതാകയേന്തി സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധക്കാര്‍ നടന്നു നീങ്ങുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഖജൂരിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ സഖ്യകക്ഷി നേതാവ് രംഗത്ത് എത്തിയത് വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരു ബലാത്സംഗക്കാരനെ സംരക്ഷിക്കാന്‍ ദേശീയപതാകയെ വരെ അപമാനിക്കുന്ന നിലയില്‍ കാര്യങ്ങള്‍ വരുന്നത് ഞെട്ടിച്ചെന്നായിരുന്നു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്ത്തി പ്രതികരിച്ചത്.
Next Story

RELATED STORIES

Share it