വന്‍തോതില്‍ ഭക്തകള്‍ എത്തുമെന്ന് കരുതുന്നില്ല: ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രിംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികാരികള്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ ശബരിമല, പമ്പ, ബെയ്‌സ് പോയിന്റായ നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഭക്തര്‍ക്കായി ഉള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
നിലവിലെ സാഹചര്യത്തിലുള്ള എല്ലാ സൗകര്യങ്ങളും ഭക്തകള്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കിക്കൊടുക്കുമെന്നും പ്രസിഡന്റ് മുഖ്യമന്ത്രിയോട് പറഞ്ഞു. സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇപ്പോള്‍ പല കേന്ദ്രങ്ങളിലും പ്രചരിക്കുന്നതുപോലെയുള്ള ഭയാനകമായ സാഹചര്യം ഇല്ല. വിധിയുടെ പിന്തുണയില്‍ ശബരിമലയിലേക്ക് വലിയതോതില്‍ ഭക്തകള്‍ എത്തുമെന്ന് ദേവസ്വംബോര്‍ഡ് കരുതുന്നില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സാഹചര്യവും അറിയാവുന്നവരാവും അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരുക. അങ്ങനെ വരുന്നവര്‍ക്കെല്ലാം നിലവിലെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ചര്‍ച്ചയില്‍ വ്യക്തമാക്കി. വലിയതോതില്‍ സ്ത്രീകള്‍ ഇപ്പോള്‍ ശബരിമലയില്‍ എത്തില്ലെന്നാണ് സര്‍ക്കാരും കരുതുന്നതെന്നും എന്നാലും വരുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിക്കൊടുക്കണമെന്നും മുഖ്യമന്ത്രി ബോര്‍ഡ് അധികാരികളോട് നിര്‍ദേശിച്ചു.
സുപ്രിംകോടതി വിധി കണക്കിലെടുത്ത് എന്തൊക്കെ സംവിധാനങ്ങള്‍ ശബരിമലയിലെത്തുന്നവര്‍ക്കായി ഒരുക്കാമെന്നതിനെപ്പറ്റി ഇന്നു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം ദേവസ്വം പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമലയിലെത്തുന്നവര്‍ ടൂറിസ്റ്റുകളല്ലെന്നും പ്രസിഡന്റ് സൂചിപ്പിച്ചു. ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ദേവസ്വം ബോര്‍ഡിന് കൂടുതലായി ഭൂമി ഇല്ല. ആയതിനാല്‍ ഭക്തകളുടെ വരവ് കൂടെ കണക്കിലെടുത്ത് ശബരിമലയില്‍ 100 ഏക്കറും നിലയ്ക്കലില്‍ 100 ഹെക്ടറും ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡിന്റെ ആവശ്യത്തിന്‍മേല്‍ പരിശോധന നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും എ പത്മകുമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വിധി നടപ്പാക്കുന്ന വിഷയത്തില്‍ ദേവസ്വംബോര്‍ഡ് നടത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മൂന്നിന് ചേരുന്ന ബോര്‍ഡ് യോഗം അന്തിമ തീരുമാനമെടുക്കും.
അതിനുശേഷം മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും ചര്‍ച്ച നടത്തുമെന്നും എ പത്മകുമാര്‍ പറഞ്ഞു. സുപ്രിംകോടതി വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കും. നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ചുള്ള നടപടികളുമായി ബോര്‍ഡ് മുന്നോട്ടുപോവും. തന്റെ വീട്ടില്‍ നിന്നു സ്ത്രീകളെ ഇപ്പോള്‍ ശബരിമലയിലേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ദേവസ്വം പ്രസിഡന്റ്് പറഞ്ഞു.
ദേവസ്വംബോര്‍ഡ് അംഗങ്ങളായ കെ രാഘവന്‍, കെ പി ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍ വാസു എന്നിവര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it