Flash News

വനിതാ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി



തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയിലെ പെ ണ്‍കൂട്ടായ്മ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തി ല്‍ ഈ രംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. പുതുതായി രൂപീകരിച്ച പെണ്‍കൂട്ടായ്മയ്ക്കുവേണ്ടി ബീനാപോള്‍, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍,  ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയെ കണ്ടത്.  ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് പെണ്‍കൂട്ടായ്മ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൊച്ചിയില്‍ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമാ സെറ്റുകള്‍ കൂടി ലൈംഗികപീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ 30 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോല്‍സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പോലിസ് എടുത്ത സത്വര നടപടികളില്‍ അവര്‍ മതിപ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പോലിസ് സഹായം ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.
Next Story

RELATED STORIES

Share it