Flash News

വഖ്ഫ് ബോര്‍ഡ് അദാലത്തില്‍ സഹകരിക്കില്ലെന്നു സമസ്ത

കോഴിക്കോട്: മന്ത്രി കെ ടി ജലീലിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വഖ്ഫ് അദാലത്തില്‍ നിന്നു പിന്‍മാറാന്‍ തീരുമാനിച്ചതായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അറിയിച്ചു. തര്‍ക്കത്തിലിരിക്കുന്ന പള്ളി, മദ്റസകള്‍, സ്ഥാപനങ്ങള്‍, വഖ്ഫ് വസ്തുക്കള്‍ എന്നിവയ്ക്ക് നീതിയുക്തവും രമ്യവുമായ പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച വഖ്ഫ് ബോര്‍ഡ് അദാലത്തില്‍ സഹകരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തയ്യാറാവുകയും ഇതു സംബന്ധമായി മന്ത്രി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അദാലത്ത് നടപടികളുമായി മുന്നോട്ടുപോവുന്നതിനിെട മന്ത്രി ജലീലിന്റെ ഭാഗത്തു നിന്നുണ്ടായ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്നു യോഗം വിലയിരുത്തി. സമസ്തയ്‌ക്കെതിരേ നിരന്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരും വഖ്ഫ് കേസുകളില്‍ ഇടപെടുന്നവരുമായ കാന്തപുരം വിഭാഗത്തിലെ രണ്ടു പ്രതിനിധികളെ മാത്രം വഖ്ഫ് ട്രൈബ്യൂണലായി നിയമിക്കുകയും മഹല്ലുകളിലുണ്ടാവുന്ന തര്‍ക്കങ്ങളിലും കേസുകളിലും സമസ്തയ്‌ക്കെതിരേ നിലകൊള്ളുകയും ചെയ്യുന്ന മന്ത്രി ജലീലിന്റെ നിലപാട് നീതിക്കു നിരക്കാത്തതാണെന്നും യോഗം വിലയിരുത്തി. വഖ്ഫ് ട്രൈബ്യൂണല്‍ നിയമനം പുനപ്പരിശോധിക്കാമെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്കു നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്—ല്യാര്‍  അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്—ല്യാര്‍, സി കെ എം സ്വാദിഖ് മുസ്—ല്യാര്‍, എം എം മുഹയ്ദ്ദീന്‍ മൗലവി, കെ ടി ഹംസ മുസ്—ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദിര്‍, ടി കെ പരീക്കുട്ടി ഹാജി, വി മോയിമോന്‍ ഹാജി, എം സി മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, മാനേജര്‍ കെ മോയിന്‍ കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it