Flash News

ചാംപ്യന്‍മാര്‍ പുറത്ത്; ജര്‍മനിയെ കൊറിയ അട്ടിമറിച്ചു

ചാംപ്യന്‍മാര്‍ പുറത്ത്; ജര്‍മനിയെ കൊറിയ അട്ടിമറിച്ചു
X
ചാംപ്യന്‍മാര്‍ പുറത്ത്; ജര്‍മനിയെ കൊറിയ അട്ടിമറിച്ചു

കസാന്‍: റഷ്യയിലെ കസാന്‍ മൈതാനത്ത് ലോക ചാംപ്യന്‍മാരുടെ സ്വപ്‌നങ്ങളെ രണ്ടടി ദൂരത്തില്‍ കൊറിയ തച്ചുടകര്‍ത്തു. ലോകകപ്പില്‍ കിരീടം നേടിയ ടീം അടുത്ത ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന ചരിത്രം റഷ്യന്‍ ലോകകപ്പിലും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഗ്രൂപ്പ് എഫില്‍ അട്ടിമറി തോല്‍വിയേറ്റുവാങ്ങി ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലോക റാങ്കിങിലെ 51ാം സ്ഥാനക്കരായ ദക്ഷിണ കൊറിയ ജര്‍മനിയെ വീഴ്ത്തിയത്. കിങ് യാങ് ഗ്വാനും സണ്‍ ഹ്യൂങ് മിന്നുമാണ് കൊറിയക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ തലയുയര്‍ത്തി കൊറിയ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഗ്രൂപ്പ് എഫില്‍ സ്വീഡനും മെക്‌സിക്കോയും പ്രീക്വര്‍ട്ടറിലേക്ക് മുന്നേറി.
നിര്‍ണായക പോരാട്ടത്തില്‍ 4-2-3-1 ഫോര്‍മാറ്റിലാണ് ജര്‍മനി കളത്തിലിറങ്ങിയത്. സ്വീഡനെതിരേ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മസൂദ് ഓസില്‍ ജര്‍മനിയുടെ ആദ്യ ഇലവനില്‍ കളിച്ചപ്പോള്‍ സൂപ്പര്‍ താരം തതോമസ് മുള്ളര്‍ക്ക് ആദ്യ ഇലവനില്‍ ഇടം നേടാനായില്ല.11ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ ജര്‍മനിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സ്വീഡനെതിരായ വിജയശില്‍പി ടോണി ക്രോസ് എടുത്ത ഫ്രീകിക്കിനെ കൊറിയന്‍ പ്രതിരോധം ഹെഡ്ഡ് ചെയ്ത് അകറ്റുകയായിരുന്നു. ലഭിച്ച അവസരങ്ങളില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിങ് നടത്തി കൊറിയന്‍ നിര ചാംപ്യന്‍മാരെ നിരന്തരം വിറപ്പിച്ചു. 19ാം മിനിറ്റില്‍ കൊറിയയുടെ യങിന്റെ ഫ്രീകിക്കിനെ മാനുവല്‍ ന്യൂയര്‍ കൈപ്പിടിയിലൊതുക്കി രക്ഷപെടുത്തി. ആക്രമിച്ച് കളിക്കുക എന്ന ശൈലിയാണ് തുടക്കം മുതല്‍ കൊറിയന്‍ നിര പുറത്തെടുത്തത്. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ഇരുകൂട്ടരും ഗോള്‍രഹിതമായാണ് കളം പിരിഞ്ഞത്.  76 ശതമാനം പന്തടക്കിവച്ച ജര്‍മനി എട്ട് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മൂന്ന് തവണ മാത്രമാണ് കൊറിയക്ക് ജര്‍മന്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാനായത്.
രണ്ടാം പകുതിയില്‍ മാറ്റങ്ങളില്ലാതെ ഇറങ്ങിയ ജര്‍മനി 58ാം മിനിറ്റില്‍ ആദ്യ മാറ്റം വരുത്തി. ഖദീരയെ തിരിച്ച് വിളിച്ച് പകരം മരിയോ ഗോമസിന് ജോച്ചിം ലോ അവസരം നല്‍കി. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോള്‍ അകന്ന് നിന്നതോടെ 63ാം മിനിറ്റില്‍ ഗോര്‍ട്്‌സ്‌കെയ്ക്ക് പകരം തോമസ് മുള്ളറെയും ജര്‍മനി കളത്തിലിറക്കി. 88ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ ലഭിച്ച സുവര്‍ണാവസരവും ജര്‍മനി പാഴാക്കി. ഓസിലിന്റെ ക്രോസില്‍ ഹമ്മല്‍സ് നടത്തിയ ഹെഡ്ഡര്‍ലക്ഷ്യം കാണാതെ ഗോള്‍കീപ്പറുടെ കൈയില്‍.
ഒടുവില്‍ 93ാം മിനിറ്റില്‍ ജര്‍മനിക്ക് പുറത്തേക്കുള്ള വാതില്‍ തുറന്ന് ദക്ഷിണ കൊറിയ അക്കൗണ്ട് തുറന്നു. കോര്‍ണര്‍ കിക്കിനെ പ്രതിരോധിക്കുന്നതില്‍ ജര്‍മനിക്ക് പറ്റിയ പിഴവിനെ മുതലെടുത്ത് കിം യൗങ് ഗ്വാനാണ് കൊറിയക്ക് ലീഡ് സമ്മാനിച്ചത്. വാറിലൂടെയാണ് കൊറിയ ഗോള്‍ നേടിയെടുത്തത്. ജര്‍മനിയുടെ തോല്‍വിക്ക് ഇരട്ടപ്രഹരം നല്‍കി 96ാം മിനിറ്റില്‍ വീണ്ടും കൊറിയ വലകുലുക്കി. ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ബോക്‌സില്‍ നിന്ന് കയറിക്കളിച്ച പിഴവിനെ മുതലെടുത്ത് ടോട്ടനം താരം സണ്‍ഹ്യൂങ് മിന്‍ കൊറിയയുടെ രണ്ടാം ഗോള്‍ നേടുകയായിരുന്നു.തോല്‍വിയോടെ മൂന്ന് മല്‍സരങ്ങളില്‍ ഒരു ജയവും രണ്ട് തോല്‍വിയുമടക്കം മൂന്ന് പോയിന്റുമായി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് ജര്‍മനിയുടെ മടക്കം. ആറ് പോയിന്റുള്ള സ്വീഡന്‍ ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് എഫില്‍ ചാംപ്യരായപ്പോള്‍ ആറ് പോയിന്റ് തന്നെയുള്ള മെക്‌സിക്കോ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു.




9:22:46 PM

ജര്‍മനി പുറത്ത്. കൊറിയ 2-0ന് മുന്നില്‍. 96ാം മിനിറ്റില്‍ സണ്‍ഹ്യൂങ് മിന്നാണ് കൊറിയക്കായി രണ്ടാം ഗോള്‍ നേടിയത്.




9:21:06 PM

ജര്‍മനിക്കെതിരേ കൊറിയ മുന്നില്‍.94ാം മിനിറ്റില്‍ കിങ് യങ് ഗോനാണ് കൊറിയക്കായി വലകുലുക്കിയത്.




9:00:18 PM

മെക്‌സിക്കോയ്‌ക്കെതിരേ സ്വീഡന്‍ 3-0ന് മുന്നില്‍. ജര്‍മനിയുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു.




8:51:38 PM

ജര്‍മനിക്ക് സമ്മര്‍ദമേറുന്നു. മെക്‌സിക്കോയ്‌ക്കെതിരേ സ്വീഡന്‍ 2-0ന് മുന്നില്‍.




8:50:19 PM

63ാം മിനിറ്റില്‍ ജര്‍മനിക്ക് ലഭിച്ച കോര്‍ണര്‍കിക്കിനെ മുതലാക്കാനായില്ല.




8:48:00 PM

ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ മല്‍സരത്തിനിടെ.







8:45:52 PM

ജര്‍മനിക്ക് ദക്ഷിണ കൊറിയക്കെതിരേ വിജയിച്ചേ മതിയാവൂ. കാരണം ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരേ സ്വീഡന്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നു. 50ം മിനിറ്റില്‍ അഗ്യുസ്റ്റിന്‍സനാണ് സ്വീഡന് വേണ്ടി വലകുലുക്കിയത്. ജര്‍മനി തോറ്റാല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവും




8:19:19 PM

ആദ്യ പകുതി ഗോള്‍രഹിതം. ദക്ഷിണ കൊറിയക്കെതിരേ പന്തടക്കത്തില്‍ ജര്‍മനിക്ക് ആധിപത്യമുണ്ടെങ്കിലും ജയം അനിവാര്യമായ മല്‍സരത്തില്‍ അക്കൗണ്ട് തുറക്കാന്‍ ചാംപ്യന്‍മാര്‍ക്ക് കഴിയുന്നില്ല. 76 ശതമാനം പന്തടക്കിവച്ച ജര്‍മനി എട്ട് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മൂന്ന് തവണ മാത്രമാണ് കൊറിയക്ക് ജര്‍മന്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാനായത്. പ്രതിരോധക്കരുത്തിലാണ് കൊറിയ ജര്‍മനിയെ വിറപ്പിക്കുന്നത്.




8:14:49 PM

43ാം മിനിറ്റില്‍ ക്രോസ് തൊടുത്ത ഷോട്ട് ബാറില്‍ തട്ടി പുറത്തുപോയി. 46ാം മിനിറ്റില്‍ മസൂദ് ഓസിലും കൊറിയന്‍ ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.




8:09:54 PM


കസാന്‍:കസാന്‍: ഗ്രൂപ്പ് എഫില്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാന്‍ ജര്‍മനി ദക്ഷിണ കൊറിയക്കെതിരേ പൊരുതുന്നു. മല്‍സരം 40 മിനിറ്റ് പിന്നിടുമ്പോളും ഇരു കൂട്ടര്‍ക്കും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. അവസാന മല്‍സരത്തിലെ ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ജര്‍മനി കൊറിയക്കെതിരേ ബൂട്ടണിയുന്നത്. സ്വീഡനെതിരേ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മസൂദ് ഓസില്‍ കൊറിയക്കെതിരായ ആദ്യ ഇലവനില്‍ ഇടം കണ്ടെത്തി. മറുവശത്ത് ആദ്യ രണ്ട് കളിയും തോറ്റ ദക്ഷിണ കൊറിയ ആശ്വാസ ജയം തേടിയാണ് ജര്‍മനിക്കെതിരേ കളിക്കുന്നത്.
11ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ ജര്‍മനിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സ്വീഡനെതിരായ വിജയശില്‍പി ടോണി ക്രോസ് എടുത്ത ഫ്രീകിക്കിനെ കൊറിയന്‍ പ്രതിരോധം ഹെഡ്ഡ് ചെയ്ത് അകറ്റുകയായിരുന്നു. ലഭിച്ച അവസരങ്ങളില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിങ് നടത്തി കൊറിയന്‍ നിര ചാംപ്യന്‍മാരെ വിറപ്പിക്കുന്നുണ്ട്. 19ാം മിനിറ്റില്‍ യങിന്റെ ഫ്രീകിക്കിനെ മാനുവല്‍ ന്യൂയര്‍ കൈപ്പിടിയിലൊതുക്കി രക്ഷപെടുത്തുന്നു. ആക്രമിച്ച് കളിക്കുക എന്ന ശൈലിയാണ് കൊറിയന്‍ നിര പുറത്തെടുക്കുന്നത്. മല്‍സരം 35 മിനിറ്റ് പിന്നിടുമ്പോള്‍ 79 ശതമാനവും പന്തടക്കിവച്ച് ജര്‍മനി നാല് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മൂന്ന് തവണ കൊറിയന്‍ നിരയും ഗോളിനായി ശ്രമിച്ചു.
Next Story

RELATED STORIES

Share it