kozhikode local

യോഗത്തില്‍ നിന്ന് കര്‍മസമിതി അംഗങ്ങള്‍ ഇറങ്ങിപ്പോയി

വടകര: നിര്‍ദ്ദിഷ്ട അഴിയൂര്‍- മാഹി ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ റവന്യു വിഭാഗം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് കര്‍മ സമിതി നേതാക്കളും, പ്രവര്‍ത്തകരും ഇറങ്ങിപ്പോയി. ബുധനാഴ്ച്ച വടകര ലാന്റ് അക്യുസിഷന്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടറും, സ്ഥലം എംഎല്‍എ സികെ നാണുവും പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.
ദേശീയപാതയില്‍ അഴിയൂര്‍ ഭാഗത്തെ സ്ഥലവും, വീടും നഷ്ടപ്പെടുന്നവര്‍ക്കാണ് ഇന്നലെ ചേര്‍ന്ന യോഗത്തിന് അറിയിപ്പ് നല്‍കിയത്. യോഗത്തില്‍ എംഎല്‍എയും, കലക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് കുടിയൊഴിപ്പിക്കുന്നവരെ രേഖാമൂലം റവന്യു അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ യോഗം ആരംഭിക്കാന്‍ തുടങ്ങിയിട്ടും ഇവരാരെയും യോഗഹാളില്‍ കണ്ടില്ല. അപ്പോഴാണ് കലക്ടറും, എംഎല്‍എയും യോഗത്തില്‍ എത്തില്ലെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് ലാന്റ് അക്യുസിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരും, കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ ഏതാനും സമയം വാക്കേറ്റം നടന്നു. യോഗം പ്രഹസനമാക്കി മാറ്റിയതായും, മാര്‍ക്കറ്റ് വിലയും, പുരധിവാസവും ഉറപ്പാക്കാതെ ഒരുകാരണവശാലും വീടും, സ്ഥലവും വിട്ടുതരില്ലെന്ന് ബൈപ്പാസ് കര്‍മ്മസമിതി നേതാക്കളായ ആയിഷ ഉമ്മര്‍, രാജേഷ് അഴിയൂര്‍, കെപി ഫര്‍സല്‍, എം റാസിഖ് എന്നിവര്‍ പറഞ്ഞു. തഹസില്‍ദാര്‍ ടികെ സതീഷ് കുമാര്‍, അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇടി അയ്യൂബ് എന്നിവരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥസംഘം അഴിയൂര്‍ ബൈപാസില്‍ സ്ഥലവും, വീടും നഷ്ടപ്പെടുന്നവരുടെ വീടുകള്‍ കയറി ഭീഷണി മുഴക്കിയതായി വ്യാപക പരാതിയുയര്‍ന്നതിനാലാണ് യോഗം വിളിച്ചുകൂട്ടിയത്. ഇത്രയും ഗുരുതര പ്രശ്‌നങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടും ജനങ്ങളുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടക്കുന്ന എംഎല്‍എയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പല തവണ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് റവന്യു അധികൃതരും കര്‍മസമിതി, നാട്ടുകാര്‍ എന്നിവര്‍ വാക്കേറ്റവും പ്രതിഷേധവും നടക്കുമ്പോഴൊക്കെ സംഭവം കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറയാറ്. എന്നാല്‍ വിഷയത്തില്‍ ജില്ലാ കലക്ടര്‍ ഇതേവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം വടകര താലൂക്ക് വികസന സമിതി യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോള്‍ സ്ഥലം എംഎല്‍എ സികെ നാണു ഇറങ്ങിപ്പോവുകയാണുണ്ടായത്. അതേസമയം എംഎല്‍എയും, കലക്ടറും യോഗത്തില്‍ പങ്കെടുക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാന്‍ റവന്യു അധികൃതര്‍ക്കായിടില്ല. എംഎല്‍എയുമായി ബന്ധപ്പെട്ടപ്പോള്‍ യോഗത്തെ കുറിച്ച് അറിയില്ലെന്നാണ് മറുപടി. എന്നാല്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുവര്‍ക്ക് വ്യക്തമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ അവരെ ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥ നയത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ഇന്നലെ ചേര്‍ന്ന കര്‍മസമിതി യോഗം നേതാക്കള്‍ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായി കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്നും കര്‍മ്മസമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പികെ നാണു അധ്യക്ഷത വഹിച്ചു. എ ടി മഹേഷ്, പ്രദീപ് ചോമ്പാല, പി കെ കുഞ്ഞിരാമന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it