Flash News

യുഎഇയില്‍ പൊതുമാപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അബുദബി: നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലെത്താന്‍ സൗകര്യമൊരുക്കുന്ന പൊതുമാപ്പിനുള്ള ഒരുക്കങ്ങള്‍ യുഎഇയില്‍ പൂര്‍ത്തിയായി. അടുത്തമാസം ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള മൂന്ന് മാസത്തിനകം നാട് വിടുന്നവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരിക്കും. ഇതിനായി ദുബയിലെ അവീറിലുള്ള പ്രധാനപ്പെട്ട എമിഗ്രേഷനു സമീപം നിയമ വിരുദ്ധ തൊഴിലാളികളെ സഹായിക്കാനായി ഇന്ത്യ, ബംഗ്ലാദേശ്, ചൈന, പാക്കിസ്ഥാന്‍, എത്യോപ്യ,ഫിലിപ്പൈന്‍,കെനിയ, ശ്രീലങ്ക,ഇന്ത്യോനേസ്യ തുടങ്ങിയ രാജ്യങ്ങളുടെ കൗണ്ടറുകളും പ്രവര്‍ത്തിക്കും.
അബുദബി, ദുബയ്, ഷാര്‍ജ, റാസല്‍ ഖൈമ,അജ്മാന്‍,ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ എമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ ഞായര്‍ മുതല്‍ വ്യാഴാഴ്ച രാവിലെ 8 രാത്രി 8 വരെയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിയമ ലംഘകരായ വിദേശികള്‍ താമസം നിയമ വിധേയമാക്കി പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാല്‍ 500 ദിര്‍ഹം ഫീസടച്ച് രാജ്യത്തിനകത്ത് നിന്ന് പുറത്ത് പോകാതെ തന്നെ യുഎഇയില്‍ നിയമ വിധേയമായി കഴിയാന്‍ സാധിക്കും. വിസ കാലാവധി കഴിഞ്ഞവര്‍ക്കും ഒളിച്ചോടിയവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. പാസ്‌പ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഇല്ലാത്തവര്‍ സ്വന്തം രാജ്യത്തെ നയതന്ത്ര കാര്യാലയങ്ങളില്‍ പോയി ഔട്ട്പാസ് വാങ്ങിയാണ് എമിഗ്രേഷനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയ തൊഴിലാളികള്‍ രേഖകളില്‍ നിന്നും ഇത് നീക്കം ചെയ്യാന്‍ 500 ദിര്‍ഹം നല്‍കണം. വിസ ഉണ്ടായിരുന്ന എമിറേറ്റിലെ എമിഗ്രേഷനില്‍ തന്നെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ കേസുള്ളവര്‍ക്ക് അവിടെ നിന്നും ക്ലിയറനന്‍സ് ലഭിക്കണം. മറ്റു കേസുള്ളവര്‍ക്ക് കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിടാന്‍ കഴിയില്ല. ഒളിച്ചോടിയവരുടെ പാസ്‌പ്പോര്‍ട്ടുകള്‍ തൊഴിലുടമ എമിഗ്രേഷനില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് നിയമ ലംഘകര്‍ക്ക് തന്നെ നല്‍കും. ഭര്‍ത്താവിന്റെ പേരില്‍ കേസോ മറ്റൊ ഉണ്ടെങ്കില്‍ ഭാര്യക്കും മക്കള്‍ക്കും പൊതുമാപ്പിന് അപേക്ഷ നല്‍കാം. അടച്ച് പൂട്ടിയ കമ്പനിയുടെ തൊഴിലാളികള്‍ക്കം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാരായ തൊഴിലാളികളെ സഹായിക്കാനായി അബുദബി ഇന്ത്യന്‍ എംബസ്സിയും ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സൂരി അറിയിച്ചു. ഇതിനായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ സെന്ററുകള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it