മോദി സര്‍ക്കാര്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണി: മേവാനി

മോദി സര്‍ക്കാര്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണി: മേവാനി
X


ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ജനാധിപത്യത്തിനും മതേതരത്തിനും ഭീഷണിയാണെന്ന് ജിഗ്നേഷ് മേവാനി. സംഘപരിവാരത്തിനും നരേന്ദ്ര മോദി സര്‍ക്കാരിനും താക്കീതായി ഡല്‍ഹിയില്‍ ജിഗ്‌നേഷ് മേവാനിയുടെ യുവ ഹുങ്കാര്‍ റാലി. ഒരു കൈയില്‍ മനുസ്മൃതിയും മറു കൈയില്‍ ഇന്ത്യന്‍ ഭരണഘടനയുമേന്തിയായിരുന്നു മേവാനിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കിയുള്ള പ്രകടനം. ഇവയില്‍ ഏതാണു മോദിയും ബിജെപിയും തിരഞ്ഞെടുക്കുന്നതെന്നു വ്യക്തമാക്കണമെന്ന് റാലിയില്‍ ജിഗ്‌നേഷ് ചോദിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിന്റെ പേരില്‍ ദളിതരോടുള്ള പ്രതികാരനടപടികളിലാണ് ബിജെപിയും സര്‍ക്കാരും. ഹര്‍ദിക് പട്ടേലും അല്‍പേഷ് ഠാക്കൂറും ജിഗ്‌നേഷ് മേവാനിയും ബിജെപിയുടെ അപ്രമാദിത്വത്തെ തൂത്തെറിഞ്ഞു. അതുകൊണ്ടാണു ബിജെപി തങ്ങള്‍ക്കെതിരേ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നായിരുന്നു റാലിയില്‍ ഉയര്‍ന്ന പ്രധാന മുദ്രാവാക്യം. മഹാരാഷ്ട്രയിലെ ദലിതുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി മറുപടിപറയണം. ദലിതര്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ മോദി തന്നെയാണു മറുപടി നല്‍കേണ്ടത്. എന്തുകൊണ്ടാണു രോഹിത് വെമുല മരിച്ചതെന്നതിനും ഉത്തരം പറയണം. തങ്ങള്‍ ലവ്ജിഹാദിന്റെ വിശ്വാസികളല്ല. എന്നാല്‍, പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വാസികളാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ ഫെബ്രുവരി 14ന് പ്രണയദിനം ആഘോഷിക്കും. അഴിമതിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പോലുള്ള യഥാര്‍ഥ വിഷയങ്ങള്‍ മൂടിവച്ച് ഘര്‍ വാപസിയും ലവ് ജിഹാദും പശുസംരക്ഷണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണു ശ്രമം. തന്നെ എത്രതന്നെ ആക്രമിക്കാന്‍ ശ്രമിച്ചാലും ഭരണഘടനയിലുള്ള വിശ്വാസം കൈവിടില്ലെന്നും മേവാനി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്‌ല റാഷിദ്, അസമിലെ കര്‍ഷക നേതാവ് അഖില്‍ ഗോഗോയി എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ബിജെപി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ല. ഒരു പുതിയ ബ്രാന്‍ഡ് വാഷിങ് മെഷീനാണ്. ചിലത് അകത്തേക്കു പോവുകയും അലക്കി വെളുപ്പിച്ച് പുറത്തേക്കു വരികയും ചെയ്യുന്ന യന്ത്രമാണെന്നും കനയ്യകുമാര്‍ പരിഹസിച്ചു.  ഈ റാലിയിലൂടെ രാജ്യത്തെ യുവാക്കളുമായി നേരിട്ടു ബന്ധപ്പെടുകയാണു ലക്ഷ്യമെന്ന് വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദ് പറഞ്ഞു. പുതിയ പൗരത്വ ബില്ലിലൂടെ രണ്ടു കോടി ബംഗ്ലാദേശി ഹിന്ദുക്കളെ നല്‍കാമെന്നാണ് ബിജെപി അസമിനു നല്‍കിയിരിക്കുന്ന വാഗ്ദാനമെന്ന് കര്‍ഷകനേതാവ് അഖില്‍ ഗോഗോയി പറഞ്ഞു. ബിജെപിക്കും സര്‍ക്കാരിനും ചന്ദ്രശേഖര്‍ ആസാദിനെ ഭയമാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് പറഞ്ഞു. ഇന്ത്യയെ ഒരു ഹിന്ദുരാജ്യമായി മാറ്റാന്‍ ശ്രമിക്കുന്നവര്‍ ദലിതര്‍ക്ക് ഇടം കൊടുക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഉമര്‍ ഖാലിദ് ചൂണ്ടിക്കാട്ടി. റാലിക്ക് അനുമതി നല്‍കില്ലെന്നാണ് ഡല്‍ഹി പോലിസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നത്. ഒടുവില്‍ പോലിസിന് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടിവരികയായിരുന്നു.
Next Story

RELATED STORIES

Share it