മോദിയുടെ പ്രഭാഷണം: ദലിത് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയത് കുതിരലായം

ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരീക്ഷാ പേ ചര്‍ച്ച സ്‌കൂളുകളില്‍ കേള്‍പ്പിച്ചതില്‍ ദലിത് വിദ്യാര്‍ഥികളോടു വിവേചനം. ഹിമാചല്‍ പ്രദേശിലാണു ദലിത് വിദ്യാര്‍ഥികളെ പ്രധാനമന്ത്രിയുടെ പ്രസംഗവേളയില്‍ മറ്റു കുട്ടികളില്‍ നിന്നു മാറ്റിയിരുത്തിയത്.
കുളു ജില്ലയിലെ ചേസ്ത ഗ്രാമത്തിലാണ് സംഭവം. കുതിരകളെ കെട്ടുന്നതിനായി നിര്‍മിച്ച സ്ഥലത്തിരുന്നാണ് ദലിത് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയുടെ പ്രഭാഷണം കേട്ടത്. സംഭവത്തെ തുടര്‍ന്നു കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂളിനും അധ്യാപികയായ മെഹര്‍ ചന്ദിനുമെതിരേ പോലിസ് മേധാവിക്കു പരാതി നല്‍കി. നിങ്ങള്‍ക്കു കാണാനായി പുറത്ത് ടിവി സ്ഥാപിച്ചിട്ടുണ്ടെന്നു പറഞ്ഞാണു ദലിത് വിദ്യാര്‍ഥികളെ മറ്റു കുട്ടികളില്‍ നിന്നു മാറ്റിയത്. പരിപാടി മുഴുവന്‍ കഴിയാതെ പോവരുതെന്നു ടീച്ചര്‍ ആവശ്യപ്പെട്ടതായി കുട്ടികള്‍ അറിയിച്ചു.
സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവം വിവാദമായതിനെ തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും കുട്ടികളോട് ക്ഷമാപണം നടത്തുകയും ചെയ്തു. വൈകിയാണു സംഭവം തന്റെ ശ്രദ്ധയില്‍പെട്ടതെന്നും വിദ്യാഭ്യാസ സെക്രട്ടറിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് പറഞ്ഞു.  കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it