മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നന്ദന്‍ നിലേകനിയെ നിയമിച്ചുകൊണ്ട് സുപ്രിംകോടതി ഉത്തരവായി. കേരളത്തില്‍ നിന്നുള്ള മൂന്നു സ്വാശ്രയ കോളജുകളുടെ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കേസില്‍ കോടതിയെ സഹായിക്കുന്നതിനുള്ള അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെയും സുപ്രിംകോടതി നിയമിച്ചു.
15 ദിവസത്തിനകം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരും നന്ദന്‍ നിലേകനിയും പങ്കെടുക്കുന്ന യോഗം വിളിച്ചുചേര്‍ക്കാന്‍ സുപ്രിംകോടതി കപില്‍ സിബലിനു നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശോധനകള്‍ ഉള്‍െപ്പടെയുള്ള കാര്യങ്ങളെ കുറിച്ചാണ് നിലേകനി പഠനം നടത്തുക. നിലേകനിക്ക് ആവശ്യമെങ്കില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഉള്‍പ്പെടെയള്ളവയുടെ സേവനം തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. തൊടുപുഴയിലെ അല്‍ അസര്‍, വയനാട് ഡിഎം, അടൂര്‍ മൗണ്ട് സീയോന്‍ എന്നീ മെഡിക്കല്‍ കോളജുകളിലെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ അഫിലിയേഷന്‍ റദ്ദാക്കിയ മെഡിക്കല്‍ കൗണ്‍സില്‍ നടപടി ചോദ്യം ചെയ്തു നല്‍കിയ ഹരജിയില്‍ അന്തിമ വാദം കേള്‍ക്കവേയാണ് സുപ്രിംകോടതിയുടെ സുപ്രധാന തീരുമാനം.
കേസ് അന്തിമ വാദത്തിനെടുത്തപ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു. ഇതിനു ശേഷമാണ് കപില്‍ സിബലിനെ കേസിന്റെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചത്. കോളജുകളുടെ പരിശോധനാ വേളയില്‍ നടക്കുന്ന ക്രമക്കേടുകള്‍ തടയാന്‍ വിവരസാങ്കേതിക വിദ്യയുടെ സാധ്യത കൂടി അറിയാനാണ് ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളായ നന്ദന്‍ നിലേകനിയെ ബെഞ്ച് നിയമിച്ചത്.



Next Story

RELATED STORIES

Share it