മൃതശരീരത്തിന്റെ ഭാരമനുസരിച്ച് നിരക്ക്‌: കേന്ദ്രത്തിനും എയര്‍ ഇന്ത്യക്കും നോട്ടീസ്

ന്യൂഡല്‍ഹി: മൃതശരീരത്തിന്റെ ഭാരം തൂക്കിനോക്കി യാത്രാനിരക്ക് നിശ്ചയിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനും എയര്‍ ഇന്ത്യക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രസിഡന്റ് അഡ്വക്കറ്റ് ജോസ് എബ്രഹാം മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ്ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കെ റാവു എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.
വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതശരീരത്തിന്റെ ഭാരം തൂക്കിനോക്കിയാണ് നിലവില്‍ വിമാനക്കമ്പനികള്‍ യാത്രാനിരക്ക് നിശ്ചയിക്കുന്നത്. ഈ നടപടി മൃതശരീരങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മാന്യതയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിരക്കാണ് വിമാന കമ്പനികള്‍ ചുമത്തുന്നത് എന്ന ആരോപണവും ഹരജിയില്‍ ഉന്നയിച്ചിരുന്നു. അന്യനാട്ടില്‍ മരണപ്പെടുന്ന വ്യക്തികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ മെഡിക്കല്‍-ലീഗല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുതന്നെ ശ്രമകരമായ കാര്യമാണ്. ഇതു കൂടാതെയാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ മൃതശരീരങ്ങളെ ചരക്കായി കണക്കാക്കുന്നതും അവ നാട്ടില്‍ എത്തിക്കാനായി ഭീമമായ യാത്രാക്കൂലി ഈടാക്കുന്നതും.
ഇത്തരം സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്ക് മറ്റ് അന്തര്‍ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതോടെ സാമ്പത്തികമായി കൂടുതല്‍ ഞെരുക്കത്തിലാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിമാനക്കമ്പനികള്‍ തീരുമാനിക്കുന്ന ഭീമമായ യാത്രാനിരക്ക് താങ്ങാനാവാതെ മൃതദേഹങ്ങള്‍ മറുനാട്ടില്‍ ദഹിപ്പിച്ചതിനു ശേഷം ചിതാഭസ്മം നാട്ടിലേക്കു കൊണ്ടുവരുന്ന സാഹചര്യവും കുറവല്ല.
ഇന്ത്യക്കു പുറത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യ മന്ത്രാലയത്തിന് അടുത്തിടെ സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനായി 48 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെ ഹെല്‍ത്ത് ഓഫിസര്‍ക്ക് അറിയിപ്പ് നല്‍കണമെന്ന എയര്‍ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവും വിവാദമായിരുന്നു. ഇതിനെതിരേ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹരജിയില്‍ കോടതി സ്‌റ്റേ അനുവദിച്ചിരുന്നു. പ്രസ്തുത കേസ് അന്തിമ വാദത്തിനായി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള യാത്രാനിരക്ക് ക്രമപ്പെടുത്തണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികളുടെ മൃതശരീരങ്ങള്‍ സൗജന്യമായി നാട്ടില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണം, മൃതശരീരങ്ങള്‍ തൂക്കിനോക്കി വില നിര്‍ണയിക്കുന്ന രീതി അവസാനിപ്പിക്കണം, മൃതശരീരങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസ്സ് കാത്തുസൂക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ ഹരജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ നടപടി. ജനുവരി 14ന് കേസ് വീണ്ടും പരിഗണിക്കും. പ്രവാസി ലീഗല്‍ സെല്ലിനു വേണ്ടി അഭിഭാഷകരായ ജോസ് എബ്രഹാം, ബ്ലെസന്‍ മാത്യൂസ്, നീമ നൂര്‍, സാറ ഷാജി എന്നിവര്‍ ഹാജരായി.



Next Story

RELATED STORIES

Share it