മൃതദേഹം സംസ്‌കരിക്കുന്നത്് നീട്ടിവയ്ക്കണമെന്ന് കോടതി

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ 18കാരിയുടെ പിതാവ് പോലിസ്  മര്‍ദനത്തെത്തുടര്‍ന്ന്്് കൊല്ലപ്പെട്ട സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിയുടെ  പരാതിയില്‍ സ്വമേധയാ കേസെടുത്ത കോടതി പിതാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറാം അടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെടുകയും കുടുംബത്തോടൊപ്പം  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയുടെ പിതാവ് പപ്പു സിങ് പിന്നീട് ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. പോലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ്  അദ്ദേഹം മരിച്ചതെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം ഉറപ്പാക്കണമെന്നു കോടതി ആവശ്യപ്പെട്ടു. കേസില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കുന്ന അലഹാബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന്റ അഭിപ്രായം ആരായും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പട്ടുകൊണ്ടുള്ള ഹരജി സുപ്രിംകോടതി അടുത്തവാരം പരിഗണിക്കും.
അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗാര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് അതുല്‍ സിങിനെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.  കേസ്  അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.  കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനും സംസ്ഥാന പോലിസ് മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.
മരണത്തെക്കുറിച്ച് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തന്റെ ഭര്‍ത്താവ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഭാര്യ സംഗീത സെന്‍ഗാര്‍  പ്രതികരിച്ചു. കേസില്‍ സെന്‍ഗാറിനേയും പരാതിക്കാരിയേയും നാര്‍കോ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും സംഗീത  ആവശ്യപ്പെട്ടു.     സംഭവത്തില്‍ സിബിഐ അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.
Next Story

RELATED STORIES

Share it