kozhikode local

മൂരാട് പുതിയ പാലമെന്ന സ്വപ്‌നത്തിന് കാത്തിരിപ്പ് നീളുന്നു

വടകര: പാലമുത്തശ്ശിയെന്ന് വിളിപ്പേരുള്ള കോഴിക്കോട് ജില്ലയിലെ വടകര-കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മൂരാട് പാലം അപകട ഭീഷണിയിലായിട്ട് വര്‍ഷം 26 കഴിഞ്ഞു. മൂരാട് പാലം പൊളിച്ച് പുതിയ പാലം പണിയാന്‍ ദേശീയപാത 66 ആറുവരിയാക്കുന്ന പദ്ധതിക്കായി അധികൃതര്‍ കാത്തിരിക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ നെഞ്ചിടിപ്പിനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. പുതിയ പാലത്തിനായി പറയുന്ന സാങ്കേതിക തടസ്സങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും അത് അംഗീകരിക്കില്ലെന്ന ഉറച്ച മനസ്സോടെയാണ് നാട്ടുകാരും വിവിധ മോട്ടോര്‍വാഹന യൂനിയനുകളും പറയുന്നത്. വലിയ സുരക്ഷാ പ്രശ്‌നത്തോടൊപ്പം മനസ്സിനെ മുരടിപ്പിക്കുന്ന ഗതാഗത തടസ്സവും നേരിടാന്‍ തുടങ്ങിയതോടെ മൂരാട് നിലവിലെ പാലം ശാപമായി മാറിയിരിക്കുകയാണ്. 1940ല്‍ ബ്രിട്ടീഷുകാരാണ് 145 മീറ്റര്‍ നീളത്തിലുള്ള പാലം നിര്‍മിച്ചത്. അഞ്ചര മീറ്റര്‍ വീതിയുള്ള പാലം 26 വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞിരുന്നു. നിലവില്‍ പാലത്തിന്റെ അടിഭാഗവും മറ്റും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാലത്തിന്റെ പ്രതലം ദുര്‍ബലമാണെന്ന് പല തവണ റിപോര്‍ട്ട് ചെയ്തിട്ടും പൊട്ടിപ്പൊളിയുന്ന ഭാഗം കണ്ണില്‍ പൊടിയിടുന്ന പോലെ താല്‍ക്കാലിക പ്രവൃത്തി ചെയ്യാറാണ് പതിവ്. കന്യാകുമാരി മുതല്‍ പനവേല്‍ വരെ നീണ്ടുകിടക്കുന്ന ദേശീയപാത 66ന്റെ പ്രശ്‌നമായി മൂരാട് പാലം മാറിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 50 കോടി രൂപ പുതിയ പാലത്തിനായി അനുവദിച്ചിട്ടും ദേശീയപാത ആറുവരിയാക്കുന്ന കേന്ദ്രപദ്ധതിയുടെ കാര്യത്തില്‍ തീരുമാനമാകാതെ പുതിയ പാലം നിര്‍മിക്കാനാവില്ലെന്ന സങ്കേതിക പ്രശ്‌നമാണ് വന്നിരിക്കുന്നത്. ഏഴു മീറ്റര്‍ വീതിയിലുള്ള പാതയില്‍ അഞ്ചര മീറ്റര്‍ വീതീയിലുള്ള പാലമുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം മണിക്കുറൂകള്‍ നീളുന്ന ഗതാഗതകുരുക്കാണ്. പല സമയങ്ങളിലായി പാലത്തിന്റെ ഇരുവശത്തുമായി നില്‍ക്കുന്ന പോലിസ് ഒരു ഭാഗത്തെ വാഹനങ്ങള്‍ മാത്രം കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. എതിര്‍ദിശയില്‍ നിന്ന് രണ്ട് വലിയ വാഹനങ്ങള്‍ കടന്നുവരികയാണെങ്കില്‍ പിന്നെ മണിക്കൂറുകള്‍ നീണ്ട ഗതഗാതകുരുക്ക് അനുഭവപ്പെടും. അതേസമയം പാലത്തിന്റെ ഇരുവശത്തുമായി നിരത്തിയിടുള്ള വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ കടക്കാറുണ്ട്. ചില സമയങ്ങളില്‍ ആംബുലന്‍സുകളുടെ കാര്യമാണ് ഏറെ പരിതാപകരമാവുന്നത്. ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചിലില്‍ മൂരാട് പാലമെത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് രോഗികളേക്കാള്‍ കൂടുതല്‍ നെഞ്ചിടിപ്പാണ്, കടക്കാന്‍ കഴിയുമോ അതോ പാലത്തില്‍ കുടുങ്ങുമോയെന്ന്. പല തവണ രോഗികളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ട സംഭവങ്ങളും ഇവിടെ നടന്നിട്ടുള്ളതായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു. അതേസമയം ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ പാലത്തിന്റെ രണ്ടുവശത്തെയും റോഡ് വീതി കൂട്ടാനുള്ള പദ്ധതി വീണ്ടും ടെന്‍ഡര്‍ ചെയ്തിരിക്കുകയാണ്. നേരത്തെ ഒരു തവണ ടെന്‍ഡര്‍ ചെയ്‌തെങ്കിലും ആരും കരാറെടുക്കാനുണ്ടിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് വീണ്ടും ടെന്‍ഡര്‍ ചെയ്തത്. ഇരുവശത്തെും റോഡ് 100 മീറ്ററോളം നീളത്തില്‍ മൂന്നു വരിയാക്കി വീതികൂട്ടി വാഹനഗതാഗതം ക്രമീകരിക്കാനാണ് പദ്ധതി. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാല്‍ 15 ദിവസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാകും. സര്‍ഗാലയ മേളയുടെ ഭാഗമായി പാലത്തിന്റെ ഇരുഭാഗത്തെയും റോഡില്‍ മൂന്നുവരിയാക്കി ഗതാഗതം ക്രമീകരിച്ചിരുന്നു. ഇത് മൂലം ഇത്തവണ പാലത്തില്‍ കുരുക്ക് അധികമുണ്ടായിട്ടില്ല. ഇത്തരമൊരു നിര്‍ദ്ദേശം നാല് വര്‍ഷം മുമ്പാണ് വന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കാതായതോടെ കുരുക്ക് മുറുകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷമാണ് റോഡിന് വീതി കൂടുന്നതടക്കമുള്ള വിഷയങ്ങള്‍ വീണ്ടും പൊക്കിക്കൊണ്ടുവന്നത്. തുടര്‍ന്ന് ദേശീയപാത വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിലേക്ക് അയച്ചു. പദ്ധതിക്കായി 7.5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പാലം പുതുക്കി പണിയാന്‍ 10 വര്‍ഷം മുമ്പ് ദേശീയപാത വിഭാഗം അധികൃതര്‍ റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. നിലവിലുള്ള പാലത്തിന്റെ അല്‍പം കിഴക്ക് മാറി പാലം പണിയേണ്ട സ്ഥലത്തിന്റെ പരിശോധനകളും നടത്തി. എന്നാല്‍ ദേശീയപാത വികസിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെ ഈ റിപോര്‍ട്ടിന് പ്രസക്തിയില്ലാതായി. പാതയുടെ ചുമതല ദേശീയപാത അതോറിറ്റിക്കായതിനാല്‍ പാലം നിര്‍മാണവും അതോറിറ്റി ചെയ്യണമെന്നായി. എന്നാല്‍ പാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനം നീണ്ടുപോയതോടെ പുതിയ പാലമെന്ന സ്വപനവും നീളുകയാണ്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗം നല്‍കിയ ശുപാര്‍ശയെ തുടര്‍ന്ന് 50 കോടി അനുവദിക്കുകയായിരുന്നു. നിലവില്‍ ദേശീയപാത വികസനത്തിന്റെ സര്‍വേ നടപടികള്‍ പുരോഗമിച്ച് വരികയാണ്. എന്നല്‍ 26 വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞിട്ടും പുതിയ പാലം നിര്‍മിക്കാത്തതില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്‌നം സമന്വയത്തിലെത്തിച്ച് പുതിയ പാലം നിര്‍മിക്കാനുള്ള നടപടിയിലാണ് പൊതുമരാമത്ത് ശ്രമിക്കുന്നത്. ഈ ഭാഗത്തെ പാത വികസനവുമായി ബന്ധപ്പെട്ട സ്‌കെച്ചുകള്‍ പൂര്‍ത്തിയായതിനാല്‍ അവ ഉപയോഗിച്ച് പാലം എവിടെ വേണമെന്ന് തീരുമാനിക്കുമെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന സൂചനകള്‍.
Next Story

RELATED STORIES

Share it