Alappuzha local

മുന്‍ എസ്‌ഐയെ ഹാജരാക്കാന്‍ എസ്പിക്ക് നിര്‍ദേശം

ആലപ്പുഴ: മുന്‍ എസ്‌ഐയുടെ പരാക്രമങ്ങള്‍ക്ക് പരിഹാരം തേടി  ഒരു കൂട്ടം വനിതകള്‍ വനിതാ കമ്മീഷനില്‍. തെളിവുസഹിതം ഹാജരാക്കിയ പരാതി ബോധ്യപ്പെട്ട വനിതാ കമ്മീഷന്‍ മുന്‍ എസ്‌ഐയോട് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും സിറ്റിങില്‍ അദ്ദേഹം പങ്കെടുത്തില്ല.
തുടര്‍ന്ന് അടുത്ത സിറ്റിങില്‍ മുന്‍ എസ്‌ഐയെ ഹാജരാക്കണമെന്ന് ജില്ലാ പോലിസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ ജന്‍ഡര്‍ ഡസ്‌കിന്റെ സഹായത്തോടെയാണ് തെളിവ് സഹിതം മുന്‍ എസ്്‌ഐയുടെ സ്വഭാവ വൈകൃത കഥകള്‍ പരാതിക്കാരായ വനിതകള്‍ കമ്മീഷനിലെത്തിച്ചത്.
വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെങ്കിലും റിട്ട. എസ്‌ഐ വീടിന് ചുറ്റും അനുമതിയില്ലാതെ ഒളികാമറ സ്ഥാപിച്ചതും വിനയായി.  കുടുംബശ്രീ നടത്തിയ അന്വേഷണ റിപോര്‍ട്ടും വനിതാ കമ്മീഷനില്‍ സമര്‍പ്പിച്ചു. പോലിസുകാര്‍ക്കെതിരെയുള്ള കേസ്സുകള്‍ വര്‍ധിക്കുന്നതായി കമ്മീഷന്‍ വിലയിരുത്തി.
മറ്റൊരു കേസില്‍ ഗ്രേഡ് എസ്‌ഐയുടെ ഭാര്യ ആയതിനാല്‍ ഭര്‍ത്താവിനെതിരെയുള്ള പരാതികളില്‍ നീതി ലഭിക്കുന്നില്ലെന്ന വിചിത്ര പരാതിയും കമ്മീഷനുമുന്നിലെത്തി. മൊബൈല്‍ ഫോണ്‍ പോലെയുള്ള പുതിയ സങ്കേതങ്ങളുപയോഗിച്ച് സ്്ത്രീകള്‍ തെളിവുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന പ്രവണത നല്ലതാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളുള്‍പ്പെടുന്ന എല്ലായിടങ്ങളിലും പോക്‌സോ, സൈബര്‍കേസുകളെക്കുറിച്ച് ബോധവല്‍കരണം നടത്താനും കമ്മീഷന്‍ തീരുമാനിച്ചു. വനിതാ കമ്മീഷനില്‍ സ്ത്രീകളുടെ പരാതിക്കാണ് മുന്‍ഗണനയെന്നും കമ്മീഷന്‍ സൂചിപ്പിച്ചു. വിവാഹശേഷമുള്ള സമ്പത്ത് വിഭജനത്തില്‍ മകളുടെ ഭര്‍ത്താവിനെതിരെ അച്ഛന്‍ പരാതിയുമായി വന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.  കേസ് പരിഗണിച്ചാല്‍ തന്നെ വാദിയും ആരോപിതനും നാട്ടിലില്ലെന്നും കമ്മീഷന്‍ അറിയിച്ചു. കൗണ്‍സിലിങ് നടത്തിയാല്‍ തീരാവുന്ന ദാമ്പത്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 75 കേസുകള്‍ പരിഗണിച്ചു. 20 കേസുകള്‍ തീര്‍പ്പാക്കി. 10 കേസുകളില്‍ പോലിസിനോട് റിപോര്‍ട്ട് തേടി. 15 കേസ്സുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, അംഗം എംഎസ് താര പങ്കെടുത്തു.
Next Story

RELATED STORIES

Share it