മാധ്യമങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമങ്ങള്‍ക്ക് പൂര്‍ണമായ തോതില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സുപ്രിംകോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്നു പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ബിഹാര്‍ മന്ത്രിയുടെ മകളുടെ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.2010ല്‍ ബിഹാറില്‍ നടന്ന വിവാദ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിപോര്‍ട്ടിലാണ് അപകീര്‍ത്തിപ്പെടുത്തുന്നതായി ഇവര്‍ കോടതിയെ സമീപിച്ചത്. ഹിന്ദി ടിവി ന്യൂസ് ചാനല്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ തന്നെ നിന്ദിക്കുന്നതും ആക്ഷേപിക്കുന്നതുമായ പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ചാണ് ഇവര്‍ കോടതിയിലെത്തിയത്.ഒരു ജനാധിപത്യ രാജ്യത്ത് സഹിഷ്ണുത കാണിക്കാന്‍ പഠിക്കണമെന്ന് പരാതിക്കാരോട് ബെഞ്ച് നിര്‍ദേശിച്ചു. 2011 മുതല്‍ തുടങ്ങിയ കേസ് വ്യക്തികളുടെ സമയവും പണവും നിരവധി നഷ്ടപ്പെടുത്തി. മാനനഷ്ടക്കേസുകള്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍, പരാതിയില്‍ ആരോപിക്കുന്ന തെറ്റായ വാര്‍ത്ത ഒരു അഴിമതിയെ കുറിച്ചാണെന്നും അത് അപകീര്‍ത്തിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അഴിമതികള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ ചില ചെറിയ തെറ്റുകളും ആവേശവുമുണ്ടാകും. എന്നാല്‍, ഇതൊന്നും മാധ്യമസ്വാതന്ത്രത്തിന് തടസ്സമുണ്ടാക്കാന്‍ പാടില്ല. മാധ്യമ സ്വാതന്ത്ര്യം പൂര്‍ണമായും നല്‍കണമെന്നും കോടതി വ്യക്തമാക്കി.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ്ഷായ്‌ക്കെതിരേ അനധികൃത സ്വത്ത്‌സമ്പാദനവുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയ ദി വയറിനെതിരെയും ആധാര്‍ കാര്‍ഡ് വിവരങ്ങളുടെ ചോര്‍ച്ച റിപോര്‍ട്ട് ചെയ്ത ദി ട്രൈബ്യൂണിലെ വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയും നടപടിയെടുത്തിരുന്നു. ഇതോടെ മാധ്യമങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രിംകോടതി ഇന്നലെ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നതിനെ ക്കുറിച്ച് ശക്തമായ നിരീക്ഷണം നടത്തിയത്.
Next Story

RELATED STORIES

Share it