kasaragod local

മാടക്കാല്‍ കടവില്‍ തോണികള്‍ കായലിന് കുറുകെയിട്ട് ഉപരോധം

തൃക്കരിപ്പൂര്‍: മാടക്കാല്‍-തൃക്കരിപ്പൂര്‍ വടക്കെ വളപ്പ് കടവില്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് തകര്‍ന്ന തൂക്കുപാലത്തിന് പകരം റോഡു പാലം വേണമെന്ന ആവശ്യമുന്നയിച്ചും പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും അണിനിരന്ന സമരത്തില്‍ പ്രതിഷേധം ഉയര്‍ന്നു. കോരിച്ചൊരിയുന്ന മഴ കൂസാതെ രാവിലെ പത്തോടെ ഒത്തുചേര്‍ന്ന തീരദേശവാസികള്‍ കായലിന് കുറുകെ തോണികള്‍ അണിനിരത്തി പ്രതിഷേധപ്പാലം തീര്‍ത്തു. മാടക്കാല്‍ തൂക്കുപാലം തകര്‍ച്ചയുടെ അഞ്ചാം വാര്‍ഷികത്തിലായിരുന്നു കടവ് സംരക്ഷണ സമിതിയുടെ വേറിട്ട പ്രതിഷേധം.
വലിയപറമ്പ ദ്വീപ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറോളം വള്ളങ്ങള്‍ കായലിലെ  പ്രതിഷേധ പാലത്തില്‍ കണ്ണികളായി. തൃക്കരിപ്പൂര്‍ കടപ്പുറം ബോട്ട് ജെട്ടിയും മാടക്കാല്‍ കടവും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ ഇപ്പോഴുള്ള കടവ് പാതയിലാണ് നാട്ടുകാര്‍ വള്ളങ്ങള്‍ കൊണ്ട് പ്രതിഷേധം ഒരുക്കിയത്.
കായല്‍ ഉപരോധത്തെ തുടര്‍ന്ന് തയ്യില്‍ നോര്‍ത്ത് കടപ്പുറം ഗവ. എല്‍പി സ്‌കൂളിലെ കടത്തു വഴിയെത്തുന്ന അധ്യാപകര്‍ ബുദ്ധിമുട്ടി. പോസ്‌റ്റോഫിസ് ജീവനക്കാര്‍ മീന്‍ പിടിക്കുന്ന തോണിയില്‍ നേരത്തേ തന്നെ എത്തിയിരുന്നു. ജൂലൈ നാലിന് കടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വലിയപറമ്പ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാനാണ് സമരസമതിയുടെ തീരുമാനം.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കെ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംരക്ഷണസമിതി പ്രവര്‍ത്തകരായ പാലക്കീല്‍ രാമകൃഷ്ണന്‍, ടി വി ഹരിദാസന്‍, സി ദേവരാജന്‍, കെ വി പ്രദീപന്‍, പി പ്രഭാകരന്‍, കെ വി രാമചന്ദ്രന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it