മല്‍സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു; അഞ്ചു തൊഴിലാളികളെ രക്ഷപ്പെടുത്തി

വൈപ്പിന്‍: കൊച്ചിയില്‍ പുറങ്കടലില്‍ മല്‍സ്യബന്ധനത്തിനിടെ രാത്രിയില്‍ ചെറുവള്ളത്തി ല്‍ ചരക്കുകപ്പലിടിച്ചു. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. അപകടത്തില്‍പ്പെട്ട വള്ളത്തെയും അഞ്ചു മല്‍സ്യത്തൊഴിലാളികളെയും കോസ്റ്റ്ഗാര്‍ഡും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെ ന്റും കോസ്റ്റല്‍ പോലിസും ചേര്‍ന്നു രക്ഷപ്പെടുത്തി ഫോര്‍ട്ട് വൈപ്പിനിലെത്തിച്ചു.
ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കൊച്ചിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഉദവല്‍പുരയിടം മിഖായേല്‍ പിള്ള(56), വലിയതോപ്പ് കൊല്ലംകോട് പൊഴിയൂര്‍ മാര്‍ട്ടിന്‍ (50), ആന്റണി (40), ജോയി (20), പ്രസാദ് (19) എന്നിവരാണു വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ മാര്‍ട്ടിനെയും മിഖായേല്‍ പിള്ളയെയും ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലിനു മുനമ്പത്തു നിന്നു പോയ ഡിവൈന്‍ എന്ന ചെറുവള്ളമാണ് അപകടത്തില്‍പ്പെട്ടത്. വലയിട്ടതിനുശേഷം വിശ്രമിക്കുന്നതിനിടയില്‍ ഇതുവഴി പോയ തായ്‌ലന്‍ഡ് ചരക്കുകപ്പലായ “മയൂരി നാരിയില്‍ വല കുടുങ്ങിയതിനെ തുടര്‍ന്നാണ് അപകടം. വലയുമായി ബന്ധിപ്പിച്ചിരുന്ന ഫൈബര്‍ വള്ളം നിയന്ത്രണം വിട്ട് കപ്പലുമായി ഉരസി. ഇതേത്തുടര്‍ന്ന് ചെറിയൊരു ഭാഗം തകരുകയും വെള്ളം കയറാന്‍ തുടങ്ങുകയും ചെയ്തു. രക്ഷാസന്ദേശം അയച്ചതിനെ തുടര്‍ന്നാണ് കോസ്റ്റ്ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലും ഫിഷറീസ് വകുപ്പിന്റെ മേരിയമ്മ എന്ന ജീവന്‍രക്ഷാ ബോട്ടും കടലിലേക്കു തിരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ വള്ളത്തെ കണ്ടെത്തി. പിന്നീട് വള്ളത്തെയും തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ജീവന്‍രക്ഷാ ബോട്ടിനു കൈമാറുകയായിരുന്നു. തൊഴിലാളികളില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫിഷറീസ് അസി. ഡയറക്ടര്‍ കെ കെ ലാജിദ്, അസി. എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കണ്ണന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സിവില്‍ പോലിസ് ഓഫിസര്‍ മനോജ്, സീഗാര്‍ഡുമാരായ പ്രസാദ്, വിനു, നവനീത് എന്നിവരാണ് ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it