Flash News

മരുഭൂമിയിലെ വസന്തം

മരുഭൂമിയിലെ വസന്തം
X


പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള പരമ്പര

ഇംതിഹാന്‍ ഒ അബ്ദുല്ല

മക്ക, നാലുപാടും ചെങ്കുത്തായ മലകളാല്‍ ചുറ്റപ്പെട്ട  പുരാതന നഗരം. സൃഷ്ടാവായ അല്ലാഹുവിനെ ആരാധിക്കാന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യ ഗേഹം സ്ഥിതി ചെയ്യുന്ന പുണ്യഭൂമി. ഒരു കാലത്ത് അവിടം വിജനമായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദൈവകല്‍പന ശിരസാവഹിച്ച് പ്രിയ പുത്രന്‍ ഇസ്മാഈലിനെയും അവന്റെ മാതാവിനെയും  പ്രവാചകന്‍ ഇബ്രാഹീം പരിശുദ്ധ ഗേഹത്തിനടുത്ത് താമസിപ്പിച്ചു. തന്റെ പ്രിയ ദാസന്റെ അരുമസന്താനത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കരുണാവാരിധിയായ അല്ലാഹു കനിഞ്ഞരുളിയ സംസം ഉറവയെടുത്തതിനു ശേഷമാണ് അവിടം ജനവാസകേന്ദ്രമായത്. ഇബ്രാഹീമും ഇസ്മാഈലും പുരാതന അസ്തിവാരത്തിന്‍മേല്‍ കഅ്ബാലയം പണിതുയര്‍ത്തിയ നാള്‍ മുതല്‍ അത് തീര്‍ത്ഥാടന കേന്ദ്രമാണ്. അറബികളും അനറബികളും ആ പുണ്യഗേഹത്തെ ബഹുമാനിക്കുന്നു. അവരെല്ലാം സാധ്യമാകുമ്പോഴെല്ലാം  അവിടെയെത്താന്‍ ആഗ്രഹിക്കുന്നവരാണ്.
അല്ലാഹുവിന്റെയും മനുഷ്യന്റെയും ശത്രുവായ പിശാച് തന്റെ കുതന്ത്രങ്ങളില്‍ നിന്ന് ഭൂമിയിലെ ഏറ്റവും പാവനമായ കഅ്ബയെ പോലും ഒഴിച്ചു നിര്‍ത്തിയില്ല. ഇസ്മാഈലിനു ശേഷം തലമുറകള്‍ പിന്നിട്ടപ്പോള്‍ ഏകനായ അല്ലാഹുവിനു പകരം മനുഷ്യര്‍ തങ്ങളുടെ തന്നെ സൃഷ്ടികളെ കഅ്ബാലയത്തില്‍ പ്രതിഷ്ഠിച്ച് പൂജിക്കാന്‍ തുടങ്ങി. ദൈവിക സ്മരണക്കും നിര്‍ദ്ദേശങ്ങള്‍ക്കും പകരം പൈശാചിക വൃത്തികള്‍ പ്രാമുഖ്യം നേടിയതോടെ ആ സമൂഹത്തില്‍ കൊളളയും കൊലയും പതിവായി. സത്യത്തിനും ധര്‍മ്മത്തിനും പകരം കയ്യൂക്ക് മാത്രമായി കാര്യങ്ങളുടെ മാനദണ്ഡം. എന്നിരുന്നാലും ആ അന്ധകാര യുഗത്തിലും കഅ്ബക്കും പരിസരത്തിനും അവര്‍ പാവനത  കല്‍പിച്ചിരുന്നു. പിതാവിന്റെ ഘാതകനെ കണ്ടാല്‍ പോലും ഹറമിന്റെ പവിത്രതയെ ഭഞ്ജിക്കാന്‍ അവര്‍ ധൈര്യപ്പെട്ടിരുന്നില്ല.

കാലത്തിന്റെ പ്രവാഹത്തില്‍ കഅ്ബയുടെ പരിപാലനം  പ്രവാചകന്‍ ഇസ്മാഈലിന്റെ സന്താനപരമ്പയില്‍ പെട്ട ഖുറൈശി ഗോത്രത്തിലെത്തിച്ചേര്‍ന്നു.  തീര്‍ത്ഥാടകകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നിര്‍വ്വഹിച്ചിരുന്നതും അവര്‍ തന്നെ. കഅ്ബക്ക് ലഭിച്ചിരുന്ന ആദരവ് അതിന്റെ ഊരാളന്‍മാരായിരുന്ന ഖുറൈശികള്‍ക്കും ലഭിച്ചിരുന്നു. ഖുറൈശികളുടെ മുഖ്യ വരുമാനമാര്‍ഗ്ഗം വിദൂരദിക്കുകളിലേക്കു നടത്തിയിരുന്ന കച്ചവടയാത്രകളായിരുന്നു. കഅ്ബയുടെ പരിപാലകരെന്ന നിലയില്‍ ഖുറൈശികള്‍ക്ക് ലഭിച്ച നിര്‍ഭയത്വമായിരുന്നു ഈ യാത്രകളുടെ പിന്‍ബലം.  ഖുറൈശികളുടെ നേതൃത്വം ഹാശിം കുടുംബത്തിന്റെ തലവനായിരുന്ന അബ്ദുല്‍ മുത്തലിബിനായിരുന്നു. കഅ്ബയുടെ പരിപാലനവും തീര്‍ത്ഥാടകര്‍ക്ക് ജലവിതരണത്തിനുളള അവകാശവും അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു.

കഅ്ബയുടെ മുന്‍കാല കൈകാര്യകര്‍ത്താക്കളായിരുന്ന ജര്‍ഹൂം ഗോത്രക്കാര്‍ മണ്ണിട്ടു മൂടിക്കളഞ്ഞ സംസം കിണറിനെ വീണ്ടെടുത്തത് അബ്ദുല്‍ മുത്തലിബായിരുന്നു. സംസം വീണ്ടെടുക്കാന്‍ സ്വപ്‌നദര്‍ശനത്തിലൂടെ ആഹ്വാനം ലഭിച്ച അബ്ദുല്‍ മുത്വലിബ് തന്റെ ഏക പുത്രനായ ഹരിസിനെയും കൂട്ടി സ്വപ്‌നത്തിലെ സൂചന അനുസരിച്ചു കിണര്‍ കുഴിക്കുകയായിരുന്നു. ലക്ഷ്യം നിറവേറ്റിയെങ്കിലും തന്റെ സംരഭങ്ങളില്‍ തന്നെ സഹായിക്കാന്‍ കൂടുതല്‍ പുത്രന്‍മാര്‍ ഉണ്ടായിരുന്നെങ്കിലെന്ന് അബ്ദുല്‍മുത്വലിബ് ആഗ്രഹിച്ചു. തനിക്ക് പത്ത് പുത്രന്‍മാരുണ്ടായാല്‍ ദൈവം ഉദ്ദേശിക്കുന്ന ഒരാളെ ദൈവപ്രീതിക്കു വേണ്ടി ബലിയര്‍പ്പിക്കുമെന്ന് അബൂത്വലിബ് പ്രതിജ്ഞ ചെയ്തു. അബ്ദുല്‍മുത്വലിബിന് തുടരെ തുടരെ പുത്രസൗഭാഗ്യമുണ്ടായി. പത്തു പുത്രന്‍മാരും യൗവനത്തിലേക്ക് കാലൂന്നിയതോടെ അബ്ദുല്‍മുത്വലിബ് തന്റെ പ്രതിജ്ഞ നിറവേറ്റാനൊരുങ്ങി. ആരെ ബലിയറുക്കണമെന്ന് നിശ്ചയിക്കാന്‍ നറുക്കിടപ്പെട്ടു. അബ്ദുല്‍ മുത്വലിബിന് ഏറ്റവും പ്രിയങ്കരനായ  പുത്രന്‍ അബ്ദുല്ലക്കാണ് നറുക്ക് വീണത്. ഏറെ മനോവ്യഥയോടു കൂടിയാണെങ്കിലും ആ പിതാവ് പുത്രബലിക്കൊരുങ്ങി. എന്നാല്‍ ഖുറൈശികള്‍ ഒന്നടങ്കം ആ തീരുമാനത്തെ എതിര്‍ത്തു. ഒടുവില്‍ നൂറു ഒട്ടകങ്ങളെ പ്രായശ്ചിത്ത ബലി നല്‍കി പ്രശ്‌നം പരിഹരിച്ചു.

ബലി പീഠത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ തന്റെ പ്രിയപുത്രന് അബ്ദുല്‍മുത്തലിബ് വിവാഹാലോചനകള്‍ തുടങ്ങി. ഉന്നതകുലജാതനും സുന്ദരകോമളനുമായ ആ യുവാവിനെ ആഗ്രഹിക്കാത്ത കുടുംബങ്ങളുണ്ടോ. ബനൂസുഹ്‌റയുടെ തലവനായ വഹബ് ബിന്‍ അബ്ദുമനാഫ് ബിന്‍ സുഹ്‌റയുടെ പുത്രി ആമിനക്കാണ് ആ സൗഭാഗ്യം കൈവന്നത്. വിവാഹം ആഘോഷപൂര്‍വ്വം നടന്നു. മൂന്നു ദിവസം വധൂഗൃഹത്തില്‍ താമസിച്ച ശേഷം യുവമിഥുനങ്ങള്‍ മക്കയില്‍ മടങ്ങിയെത്തി. എതാനും നാളുകള്‍ക്കു ശേഷം ആ നവ ദമ്പതികളുടെ സന്തോഷം ഇരട്ടിപ്പിക്കുന്ന ആ വാര്‍ത്ത ആമിന അബ്ദുല്ലയുടെ ചെവിയിലോതി. ഒരു പിതാവാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അബ്ദുല്ലയെ കോളിര്‍മയില്‍ക്കൊളളിച്ചു.
അതിനിടയിലാണ് ശാമിലേക്ക് ഒരു കച്ചവടസംഘം പുറപ്പെടുന്നുവെന്ന വാര്‍ത്ത അബ്ദുല്‍ മുത്തലിബ് അബ്ദുല്ലയെ അറിയിച്ചത്. കടിഞ്ഞൂല്‍ ഗര്‍ഭിണിയായ ഭാര്യയെ പിരിയുന്നതില്‍ ഏറെ മനോവിഷമമുണ്ടെങ്കിലും കുടുംബത്തിന്റെ ഭാവിയോര്‍ത്ത് അബ്ദുല്ല പോകാന്‍ തീരുമാനിച്ചു. ഭാര്യയെ സമാശ്വസിപ്പിച്ചു കൊണ്ട് അബ്ദുല്ല യാത്രയായി. പ്രിയതമന്റെ വരവും കാത്ത് ആമിന നാളുകള്‍ തളളിനീക്കി.

പക്ഷേ അവരെ കാത്തിരുന്ന വിധി കടുത്തതായിരുന്നു. ഗാസയില്‍ വെച്ച് അസുഖബാധിതനായ അബ്ദുല്ല മാതുലന്‍മാര്‍ വസിക്കുന്ന മദീനയില്‍ വെച്ച് മരണമടഞ്ഞുവെന്ന വാര്‍ത്തയായിരുന്നു യാത്രാസംഘം മടങ്ങി വന്നപ്പോള്‍ കുടുംബത്തിന് ലഭിച്ചത്. മരണം  അല്ലാഹുവിന്റെ അലംഘനീയമായ വിധിയാണെന്ന് കരുതി സമാശ്വസിച്ച കുടുംബം വരാനിരിക്കുന്ന അതിഥിയെ കാത്തിരിപ്പായി.

അബ്ദുല്ലയുടെ മരണത്തിന് രണ്ടു മാസത്തിന് ശേഷം ആ അകാല വിയോഗത്തില്‍ ദുഖാര്‍ത്തരായിരിക്കുന്ന ആ കുടുംബത്തിന് ആശ്വാസത്തിന്റെ കുളിര്‍തെന്നലായി ആമിന ഒരാണ്‍കുട്ടിയെ പ്രസവിച്ചു. പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് നവജാത ശിശുവിനെയുമെടുത്ത് കഅ്ബയെ പ്രദക്ഷിണം ചെയ്തു. അവിടെ വെച്ച് അദ്ദേഹം ആ കുഞ്ഞിന് മുഹമ്മദ് എന്ന് പേരിട്ടു. ആ നാമം അറബികള്‍ക്ക് അജ്ഞാതമായിരുന്നില്ലെങ്കിലും സാര്‍വത്രികമായിരുന്നില്ല. അതിനാല്‍ തന്നെ ആ പേര് തിരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന് തങ്ങളുടെ നേതാവിനോട് അവര്‍ അന്വേഷിച്ചു. അബ്ദുല്‍മുത്തലിബ് പറഞ്ഞു:  ആകാശ ലോകത്തു ദൈവത്താലും ഭൂലോകത്ത് മനുഷ്യരാലും ഈ കുഞ്ഞ് ഭാവിയില്‍ വാഴ്ത്തപ്പെടണമെന്നാണ് എന്റെ ആഗ്രഹം.

ആമിനയുടേയും അബ്ദുല്ലയുടേയും പുത്രനായി ജനിച്ച ആ അനാഥ ബാലനാണ് ലോകഗുരുവായ പ്രവാചകന്‍ മുഹമ്മദ് നബി.

മരുഭൂമിയുടെ വസന്തം
ബനൂ സഅദ്ബ്‌നു ബകര്‍ ഗോത്രക്കാരിയായ ഹലീമ ഭര്‍ത്താവായ ഹാരിസ് ബിന്‍ അബ്ദുല്‍ ഉസ്സയോടൊപ്പം മക്കയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ വര്‍ഷം മരുഭൂമിയെ ബാധിച്ച കൊടും വരള്‍ച്ച ക്ഷീണിപ്പിച്ച അവരുടെ പെണ്‍കഴുത നന്നെ സാവധാനമാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ തന്റെ സഹയാത്രികര്‍ക്കൊപ്പമെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഹലീമയുടെ പ്രസവം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുളളൂ. ആ ചോര പൈതലിനെയും വഹിച്ചു കൊണ്ടാണ് കൊടുംചൂടത്തുളള ഈ മരുഭൂയാത്ര. പരിമിതമായ വിഭവങ്ങളേ കയ്യിലുളളൂ. യാത്രയുടെ ആരംഭത്തില്‍ തന്നെ അതു തീര്‍ന്നു. കൂടെയുളള പെണ്ണൊട്ടകമാകട്ടെ മെലിഞ്ഞൊട്ടി പാല്‍ചുരത്താനാകാത്ത ദയനീയസ്ഥിതിയിലും. മതിയായ ഭക്ഷണം ലഭിക്കാത്തതിനാല്‍ കുഞ്ഞിനെ മുലയൂട്ടുവാന്‍ ആവശ്യമായ പാല്‍ ഹലീമക്കുണ്ടായിരുന്നില്ല. കുഞ്ഞാകട്ടെ വിശന്ന് കരയുകയും. വിധിയുടെ വിചിത്രമായ പരീക്ഷണം എന്നല്ലാതെ എന്തു പറയാന്‍, സ്വന്തം കുഞ്ഞിനു പുറമേ  മുലയൂട്ടുവാനായി മറ്റൊരു നവജാത ശിശുവിനെയും അന്വേഷിച്ചാണ് അവര്‍ മക്കയിലേക്ക് പോകുന്നത്.
അറേബ്യയില്‍ അക്കാലത്ത് നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു അത്. മക്ക പോലുളള നഗരപ്രദേശങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടുവാനായി മരുഭൂനിവാസികളെ ഏല്‍പിക്കുക. കുട്ടികള്‍ മരുഭൂമിയിലെ ശുദ്ധവായു ശ്വസിച്ച് ആരോഗ്യമുളളവരായി വളരുവാനും കലര്‍പ്പില്ലാത്ത ശുദ്ധ അറബിഭാഷ സായത്തമാക്കാനും അതുപകരിക്കുമെന്നതായിരുന്നു അതിനുളള കാരണം. കുട്ടികളെ വളര്‍ത്തുന്നതില്‍ സവിശേഷമായ സിദ്ധിയുളളവരാണ് മക്കയുടെ വടക്കു കിഴക്കന്‍ പ്രവിശ്യകളില്‍ താമസക്കാരായ ഹവാസിന്‍ കുലത്തിലെ ബനൂ സഅദുബ്‌നു ബക്ര്! ഗോത്രം. അവരിലെ സ്ത്രീകളുടെ മുഖ്യ വരുമാനമാര്‍ഗമായിരുന്നു അത്. മുലയൂട്ടുന്നതിന് കൃത്യമായ പ്രതിഫലം നിശ്ചയിക്കുകയോ വിലപേശലോ ഒന്നും പതിവില്ല. കാരണം രക്തബന്ധത്തോളം തന്നെ പവിത്രമായ ഒരു ബന്ധമാണ് അതുവഴി രൂപപ്പെടുന്നത്.  പിതാവിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കുഞ്ഞിന്റെ വളര്‍ത്തുമ്മക്ക് അയാള്‍ പണവും കന്നുകാലികളും മറ്റ് പാരിതോഷികങ്ങളും നല്‍കും. കുഞ്ഞ് വളര്‍ന്നു വലുതായാല്‍ സ്വന്തം ഉമ്മയെപ്പോലെ പോറ്റുമ്മയെ പരിഗണിക്കും. അതിനാല്‍ തന്നെ സമ്പന്നരായ കുടുംബങ്ങളിലെ കുഞ്ഞുങ്ങളിലേക്കാണ് സ്വാഭാവികമായും എല്ലാ സ്ത്രീകളും ആദ്യം ഉറ്റുനോക്കുക.
ഹലീമയും സംഘവും മക്കയിലെത്തിച്ചേര്‍ന്നു. കുഞ്ഞുങ്ങളെ അന്വേഷിച്ച് എല്ലാവരും പരക്കം പായുകയാണ്. ആമിനയുടെ മകന്റെ അടുത്തും പലരും വന്നുനോക്കിപോയി. നല്ല ലക്ഷണമൊത്ത കുഞ്ഞാണ്. കുലമഹിമയില്‍ അവനോളം വിശിഷ്ടനായ ഒരു കുഞ്ഞിനെ ലഭിക്കാനുമില്ല. പക്ഷെ അനാഥനാണ്. പിതാമഹന്‍ അബ്ദുല്‍മുത്വലിബാകട്ടെ ഖുറൈശിതലവനാണെങ്കിലും വലിയ കുടുംബബാധ്യതയുളളയാളും. അതിനാല്‍ വന്നു നോക്കിയ സ്ത്രീകള്‍ എല്ലാം പതുക്കെ ഉള്‍വലിഞ്ഞു. ബനൂസഅദിലെ സ്ത്രീകള്‍ക്കെല്ലാം പോറ്റുമക്കളെ ലഭിച്ചു.  ദാരിദ്യം കാരണം മെലിഞ്ഞൊട്ടിയ ഹലീമയെ ആര്‍ക്കും ബോധിച്ചില്ല. തങ്ങളുടെ കുഞ്ഞ് വിശന്നൊട്ടി പേക്കോലമാകണമെന്ന് ഒരു കുടുംബവും ആഗ്രഹിക്കുകയില്ലല്ലോ. സംഘം മടക്കയാത്രക്കൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ശൂന്യമായ കൈകളുമായി മടങ്ങുന്നതോര്‍ത്തപ്പോള്‍ ഹലീമക്ക് മനപ്രയാസം അടക്കാനായില്ല. വരുമാന നഷ്ടത്തേക്കാളേറെ അതൊരു അപമാനമായിട്ടാണവര്‍ക്ക് അനുഭവപ്പെട്ടത്. അപ്പോഴാണ് അബ്ദുല്‍ മുത്വലിബിന്റെ പേരക്കുട്ടിയുടെ സുന്ദര മുഖം അവരുടെ മനോമുകുരത്തിലേക്ക് വന്നത്. ആദ്യ ദര്‍ശനത്തില്‍ തന്നെ ആ കുഞ്ഞ് അവരുടെ മനം കവര്‍ന്നിരുന്നു. പക്ഷെ ക്ഷാമം കാര്‍ന്നു തിന്ന തന്റെ ജീവിതം പച്ചപിടിപ്പിടിപ്പിക്കണമെങ്കില്‍ ആ അനാഥകുഞ്ഞ് മതിയാവില്ലെന്ന് തോന്നിയതിനാല്‍ മനമില്ലാമനസ്സോടെ ഉപേക്ഷിക്കുകയായിരുന്നു. എന്തായാലും വെറും കയ്യോടെ മടങ്ങുന്നതിലും നല്ലത് ആ കുഞ്ഞിനെ സ്വീകരിക്കുന്നതു തന്നെ. അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു: പടച്ചവനാണ് സത്യം, വെറും കയ്യോടെ മടങ്ങി കൂട്ടുകാരികള്‍ പരിഹസിക്കുന്നതിനേക്കാള്‍ ഉത്തമം ആ അനാഥകുഞ്ഞിനെ സ്വീകരിക്കുന്നതാണ്. 'അതിനെന്താണ്, അവന്‍ മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചു കൂടെന്നില്ലല്ലോ'ഭര്‍ത്താവ് മറുപടി നല്‍കി.
ഹലീമ ആമിനയെ സമീപിച്ച് കുട്ടിയെ ഏറ്റെടുക്കാനുളള സന്നദ്ധത അറിയിച്ചു. തന്റെ ജീവിതത്തിന്റെ എല്ലാമായ പൊന്നോമന മകന്‍ വേര്‍പിരിയുന്നതില്‍ ഏറെ മനോദുഖമുണ്ടെങ്കിലും മകന്റെ ശോഭനമായ ഭാവിയെ ഓര്‍ത്ത്  ആ മാതാവ് കുഞ്ഞു മുഹമ്മദിനെ ഹലീമയെ ഏല്‍പിച്ചു. ഹലീമ ആ കുഞ്ഞിനെ തന്റെ മാറോട് അണക്കേണ്ട താമസം വറ്റിവരണ്ട് ശുഷ്‌കമായ അവരുടെ മാറിടം നിറഞ്ഞു കവിഞ്ഞു. കുഞ്ഞ് മതിയാവോളം പാല്‍ കുടിച്ചു. ശേഷം ഹലീമയുടെ കുഞ്ഞും കുടിച്ചു. വയറു നിറഞ്ഞ സംതൃപ്തിയോടെ ഇരുവരും ശാന്തരായി ഉറങ്ങി. യാത്ര പോകുന്നതിനു മുമ്പ് കഴിക്കുന്നതിന് വല്ലതും ലഭിക്കുമോയെന്നറിയാന്‍ വേണ്ടി കുഞ്ഞിന്റെ വളര്‍ത്തുപിതാവ് ഹാരിസ് തങ്ങളുടെ ഒട്ടകത്തെ കറക്കുവാനായി ചെന്നു. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. ഏറിയാല്‍ ഒരു ഗ്ലാസ് പാലോ മറ്റോ കിട്ടിയാലായി. അത്രതന്നെ. പക്ഷെ ആ ദമ്പതികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ക്ഷീണിച്ചവശയായിരുന്ന ആ ഒട്ടകം പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നവെന്ന് മാത്രമല്ല അകിടുകള്‍ രണ്ടും നിറഞ്ഞ് തുളുമ്പിയിരിക്കുന്നു. 'ഹലീമ, ഈ കുഞ്ഞ് സാധാരണക്കാരനല്ല,തീര്‍ച്ചയായും അവന്‍ ഒരനുഗ്രഹീത ബാലന്‍ തന്നെയാണ് ' ഹാരിസ് വിളിച്ചുപറഞ്ഞു. കുട്ടിയെ ലഭിക്കാന്‍ വൈകിയത് കൊണ്ട് ഹലീമയും ഹാരിസും യാത്രാസംഘത്തിന്റെ പിറകിലായിരുന്നു. എന്നാല്‍ പോറ്റുമകനെയും കൊണ്ട് ഹലീമ കഴുതപ്പുറത്ത് കയറേണ്ട താമസം കഴുത അവരെയും കൊണ്ട് അതിശ്രീഖം  പറന്നു. സഹയാത്രികരെ അതിവേഗം അവര്‍ മറികടന്നു. ഹലീമ കഴുതയെ മാറ്റിവാങ്ങിയോ എന്നായി അവര്‍. മാറ്റി വാങ്ങിയതല്ല, പുതിയ കുഞ്ഞ് വന്നതിനു ശേഷം വന്ന അദ്ഭുതകരമായ മാറ്റമാണെന്ന് ഹലീമ മറുപടി നല്‍കി.
യാത്രാസംഘം തങ്ങളുടെ വാസസ്ഥലത്ത് തിരിച്ചെത്തി. വരള്‍ച്ച ഒരു പുല്‍ച്ചെടിയെപ്പോലും വെറുതെവിട്ടിരുന്നില്ല. എല്ലാം കരിഞ്ഞു ചാമ്പലായിരുന്നു. പക്ഷെ പുതിയ കുഞ്ഞ് വന്നതിനു ശേഷം ഹലീമയുടെ കാലികള്‍ക്ക് ഒരിക്കലും വിശന്നിരിക്കേണ്ടി വന്നിട്ടില്ല. അവ എല്ലാദിവസവും വയറുനിറച്ചാണ് വരിക. അകിടും നിറഞ്ഞിരിക്കും. കുഞ്ഞിന് രണ്ടു വയസ്സു പൂര്‍ത്തിയായപ്പോള്‍ മുലകുടി നിര്‍ത്തി. കുഞ്ഞ് അപ്പോഴേക്കും നല്ല വളര്‍ച്ച പ്രാപിച്ചിരുന്നു. മുലകുടി കഴിഞ്ഞ സ്ഥിതിക്ക് കുഞ്ഞിനെ തിരിച്ചേല്‍പിക്കേണ്ട സമയമായിരിക്കുന്നു.കുഞ്ഞുമുഹമ്മദിനെ പിരിയുന്നത് ചിന്തിക്കാന്‍ വയ്യായിരുന്നു ഹലീമക്കും കുടുംബത്തിനും. എങ്കിലും കരാര്‍ പാലിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലല്ലോ. അങ്ങനെ മനമില്ലാമനസ്സോടെ കുട്ടിയെയും കൊണ്ട് അവര്‍ മക്കയിലെത്തി. അപ്പോഴാണ് മക്കയെ ബാധിച്ച പ്ലേഗിന്റെ വാര്‍ത്ത ആ ദമ്പതികള്‍ ശ്രവിച്ചത്. കുഞ്ഞിനെ കൂടെ നിര്‍ത്താന്‍ ഒരു കാരണം കാത്തിരുന്ന അവര്‍ ആമിനയെ സമീപിച്ച് കുഞ്ഞിനെ ഏല്‍പിച്ച് വിശേഷങ്ങള്‍ പരസ്പരം കൈമാറിയ ശേഷം മക്കയെ ബാധിച്ച മഹാമാരി അടങ്ങുന്നതു വരെ കുഞ്ഞിനെ തങ്ങളോടു കൂടെ തന്നെ വിട്ടയക്കണമെന്നഭ്യര്‍ത്ഥിച്ചു. പൊന്നോമന മകനെ വിട്ടുപിരിയാന്‍ ഒട്ടും മനസ്സല്‍ില്ലെങ്കിലും സംഭവിച്ചേക്കാവുന്ന വിപത്തിനേയോര്‍ത്ത് ആമിന സമ്മതം മൂളി. കൈ നിറയെ പാരിതോഷികങ്ങള്‍ നല്‍കി അബ്ദുല്‍ മുത്തലിബ് അവരെ യാത്രയാക്കി.

ദുഖ സാഗരം  
ഹലീമയുടെ ലാളനകള്‍ ഏറ്റുവാങ്ങിയും വളര്‍ത്തു സഹോദരനോടും സഹോദരിയോടുമൊപ്പം കളിച്ചുല്ലസിച്ചും കുഞ്ഞ് മുഹമ്മദ് വളര്‍ന്നുവരികയാണ്. മരുഭൂമിയുടെ ബന്ധനങ്ങളില്ലാത്ത കാറ്റും വായുവും നാടോടി ജീവിതത്തിന്റെ നിര്‍മ്മലതയും ആസ്വദിച്ചും നുകര്‍ന്നും ആ ബാലന്‍ അരോഗദൃഢഗാത്രനായി വളര്‍ന്നു. തന്റെ വളര്‍ത്തു സഹോദരനോടൊപ്പം വീടിന്റെ പരിസരങ്ങളില്‍ അടിനെ മേക്കാനും ഈ കാലയളവില്‍ അവനു അവസരം ലഭിച്ചു. അങ്ങനെ മരുഭൂജീവിതത്തിന്റെ സവിശേഷസിദ്ധികളായ സ്വാശ്രയബോധത്തിന്റെയും വ്യക്തിസ്വാതന്ത്യത്തിന്റെയും ഗുണങ്ങള്‍ ചെറുപ്പത്തിലേ സ്വായത്തമാക്കി. അഞ്ചു വയസ്സു പൂര്‍ത്തിയായപ്പോള്‍ ഹലീമ പോറ്റു മകനെ ആമിനയുടെ നിരന്തര സമ്മര്‍ദ്ദത്തിനു വഴങ്ങി അവര്‍ക്കു തന്നെ തിരിച്ചേല്‍പിച്ചു.
പെറ്റുമ്മയോടും പിതാമഹനോടുമൊപ്പമുളള മുഹമ്മദിന്റെ ജീവിതം മക്കയില്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. കളിക്കൂട്ടുകാരായി പിതാമഹന്റെ  മക്കളായ ഹംസയും സഫിയയുമുണ്ട്. ദീര്‍ഘ കാലത്തെ വേര്‍പാടിനു ശേഷം തിരിച്ചെത്തിയ മകനെ ലാളിച്ചും സ്‌നേഹിച്ചും ആമിനക്ക് മതിവരുന്നില്ല. ആ കുരുന്നു മുഖം കാണുമ്പോഴെല്ലാം മധുവിധു കഴിയും മുമ്പേ  കാലയവനികക്കുളളില്‍ മറയേണ്ടി വന്ന തന്റെ ഭര്‍ത്താവിന്റെ മുഖമാണ് അവരുടെ ഓര്‍മ്മയില്‍ തികട്ടി വരിക. ഹസ്രകാലത്തെ ദാമ്പത്യത്തിന്റെ സമ്മാനമായി ലഭിച്ച ആ പുത്രനോട് അവന്റെ പിതാവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം വിവരിക്കാന്‍ ആ മാതാവിന് നൂറു നാക്കാണ്. ഖുറൈശി ഗോത്രത്തിന്റെയും ഹാശിം കുടുംബത്തിന്റെയും പൂര്‍വ്വീകരുടെ വീരഗാഥകള്‍ ആമിന തന്റെ മകന് ചൊല്ലി കൊടുക്കും.
മുഹമ്മദ് മക്കയിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആമിനക്ക് മകനെ അബ്ദുല്ലയുടെ ഖബര്‍ കാട്ടിക്കൊടുക്കണമെന്ന ആഗ്രഹം ജനിച്ചു. കൂട്ടത്തില്‍ യഥരിബിലുളള തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുകയുമാവാം. വിവരമറിഞ്ഞപ്പോള്‍ മുഹമ്മദിനും ഉല്‍സാഹം. അങ്ങനെ പരിചാരിക ഉമ്മുഅയ്മനെയും കൂട്ടി യഥ്‌രിബിലേക്കുളള ഒരു യാത്രാസംഘത്തോടൊപ്പം അവര്‍ പുറപ്പെട്ടു. യഥരിബിലെത്തി ഖബര്‍ സന്ദര്‍ശനം നടത്തിയ ശേഷം ഒരു മാസക്കാലം അവര്‍ ബന്ധുക്കളോടൊപ്പം താമസിച്ചു. യഥരിബിലെ ജീവിതവും അവിടത്തെ കുട്ടികളോടൊത്തുളള നീന്തലും പട്ടം പറത്തലുമെല്ലാം ബാലനായ മുഹമ്മദിന് നന്നെ ഇഷ്ടപ്പെട്ടു. എങ്കിലും സ്‌നേഹനിധിയായ പിതാമഹനെക്കുറിച്ച ഓര്‍മ്മകള്‍ ആ പിഞ്ചു മനസ്സിനെ വേദനിപ്പിച്ചു. എന്നാല്‍ ആമിനയുടെ ആരോഗ്യം ഒരു യാത്രക്ക് അനുകൂലമായിരുന്നില്ല. അവസാനം മുഹമ്മദിന്റെ നിര്‍ബന്ധം സഹിക്ക വയ്യാതെ അവര്‍ മടക്കയാത്ര ആരംഭിച്ചു.  അബവാ എന്ന സ്ഥലത്തെത്തിയപ്പോള്‍ ആമിനയുടെ അസുഖം മൂര്‍ച്ചിക്കുകയും ഉടന്‍ മരണപ്പെടുകയും ചെയ്തു. യാത്രാസംഘത്തിന്റെ സഹായത്തോടെ ഉമ്മു അയ്മന്‍ അവരെ അവിടെ തന്നെ മറവു ചെയ്തു. ബാലനായ മുഹമ്മദ് സ്തംഭിച്ചു പോയി. മരണത്തിന്റെ വ്യാപ്തി എന്തെന്ന് അറിയാനുളള പ്രായമൊന്നും അവനില്ല. പക്ഷെ ഒരു കാര്യം അവന് ബോധ്യപ്പെട്ടു. ഉമ്മ ഇനിയില്ല. ഉമ്മ എന്നത് ഇനി മുതല്‍ ഏതാനും ദിവസം മുമ്പ് താന്‍ കണ്ട പിതാവിന്റെ ഖബര്‍ പോലെ ഒരു ഖബര്‍ മാത്രം! ഉമ്മു അയ്മന്‍ ദുഖാര്‍ത്തനായ ആ ബാലനെയും കൊണ്ട് മക്കയിലേക്കു തിരിച്ചു.
യാത്രാസംഘം മക്കയിലെത്തുന്നതിനു മുമ്പേ അബ്ദുല്‍മുത്തലിബ് ആ ദുരന്തവാര്‍ത്ത ശ്രവിച്ചിരുന്നു. തന്റെ സ്‌നേഹഭാജനമായ പേരക്കുട്ടിക്ക് സംഭവിച്ച ദുരന്തം ആ വൃദ്ധമനസ്സിനെ ഉലച്ചു കളഞ്ഞു. എങ്കിലും തന്റെ മനസ്സിനെ പതറുവാനോ അധൈര്യപ്പെടുവാനോ അബ്ദുല്‍ മുത്വലിബ് അനുവദിച്ചില്ല. ചുമതലാബോധം മനസ്സാന്നിധ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. മാതാവും പിതാവും നഷ്ടപ്പെട്ട തന്റെ പൗത്രന് ഇനിയുളള ഏക അവലംബം താനാണ്. അതുകൊണ്ട് താന്‍ തളര്‍ന്നു കൂടാ. പൂര്‍ണ അനാഥനായ മുഹമ്മദിന് നഷ്ടപ്പെട്ട മാതാവിന്റെയും പിതാവിന്റെയും വാല്‍സല്യം അബ്ദുല്‍ മുത്വലിബ് പകര്‍ന്നു നല്‍കി.
ഖുറൈശികളുടെ നായകസ്ഥാനമുണ്ട് അബ്ദുല്‍ മുത്വലിബിന്. തലമുറകളായി വിസ്മൃതിയിലായിരുന്ന സംസം കിണര്‍ വീണ്ടെടുത്തതിനു ശേഷം ആ സ്ഥാനം അനിഷേധ്യമാണ്. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ ചാരത്തെത്തിയാല്‍ അദ്ദേഹത്തിന് വിശ്രമിക്കാന്‍ വേണ്ടി ഒരു പ്രത്യേക വിരിപ്പ് വിരിക്കും. അദ്ദേഹത്തോടുളള ആദരവ് കാരണം മക്കളോ മറ്റു കുടംബാംഗങ്ങള്‍ പോലുമോ ആ വിരിപ്പില്‍ ഇരിക്കാറില്ല. പക്ഷെ അനാഥനായ തന്റെ പേരക്കുട്ടിയെ അദ്ദേഹം തന്നോടൊപ്പം ആ വിരിപ്പിലിരുത്തും. അതെക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചാല്‍ പറയും അവന്‍ സാധാരണ കുട്ടിയല്ല, അവനില്‍ ഒരു പാട് സവിശേഷതകള്‍ കുടികൊളളുന്നുണ്ട്. അവന്‍ നേതാവാകേണ്ടവനാണ്. അതിനാല്‍ അവന്‍ ഇവിടെ ഇരിക്കട്ടെ. പക്ഷെ ആ വാല്‍സല്യ തണലിനും ഏറെ ആയുസ് ഉണ്ടായില്ല. മുഹമ്മദിന് എട്ടു വയസ്സ് പൂര്‍ത്തിയായപ്പോള്‍ ആ സ്‌നേഹതാരകവും പൊലിഞ്ഞു. അനാഥത്വത്തിന്റെ കരാളത വര്‍ധിപ്പിച്ച പിതാമഹന്റെ മരണം ആ ബാലനെ ശക്തിയായി ഉലച്ചു. ശവമഞ്ചവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ഖബറിടത്തിലെത്തിയിട്ടും കുഞ്ഞു മുഹമ്മദിന്റെ കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഭാവിയില്‍ പ്രതിസന്ധികളുടെ എണ്ണമറ്റ കടലുകള്‍ താണ്ടിക്കടക്കുവാന്‍ വിധിക്കപ്പെട്ട മഹാമനീഷിക്ക് പ്രകൃതിയൊരുക്കിയ പാഠശാലയായിരുന്നുവോ ഈ പരീക്ഷണങ്ങള്‍.

ബാഹിറ കണ്ട അദ്ഭുത ബാലന്‍

മക്കയില്‍ നിന്നും സിറിയയിലേക്കുളള യാത്രാമധ്യേ സ്ഥിതി ചെയ്യുന്ന ബുസ്‌റയിലെ ആ ക്രിസ്തീയ മഠത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലൗകിക പരിത്യാഗികളായ ഒരു പറ്റം സന്യാസിമാര്‍ വേദപാരായണവും പഠനവും  ഈശ്വര ചിന്തയുമായി കഴിഞ്ഞു കൂടുകയാണവിടെ. സംഘത്തിലെ ഏറ്റവും പ്രായം കൂടിയ സന്യാസിയായിരിക്കും സംഘത്തിന്റെ നേതാവ്. കാലചക്രത്തിന്റെ പ്രവാഹത്തില്‍ ബാഹിറ എന്ന സന്യാസിയില്‍ മഠത്തിന്റെ ഉത്തരവാദിത്വം വന്നുചേര്‍ന്നു. തൗറാത്തിലും ഇഞ്ചീലിലും ഉയര്‍ന്ന പരിജ്ഞാനം നേടിയ  ബാഹിറ വേദങ്ങള്‍ പ്രവചിച്ച  പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട് കഴിയുകയായിരുന്നു. വാഗ്ദത്ത പ്രവാചകന്റെ ലക്ഷണങ്ങളും അദ്ദേഹം നിയോഗിക്കപ്പെടാന്‍ പോകുന്ന ദേശവും പലായനം ചെയ്യുന്ന നാടുമുള്‍പ്പെടെ വിശദാംശങ്ങളെല്ലാം ബാഹിറക്ക് ഹൃദിസ്ഥമായിരുന്നു.
ഒരു ദിവസം രാവിലെ മഠത്തിന്റെ അങ്കണത്തില്‍ വിശ്രമിക്കുകയായിരുന്ന ബാഹിറ ഒരസാധാരണ കാഴ്ച കണ്ടു. ദൂരെ നിന്നും ഒരു യാത്രാസംഘം വരുന്നു. അത് കാലങ്ങളായി പതിവുളളതാണ്. പക്ഷെ ഇന്ന് യാത്രാസംഘത്തിനു മുകളിലായി അവരില്‍ ചിലര്‍ക്ക് തണല്‍ വിരിച്ചുകൊണ്ട് ഒരു മേഘം. സംഘം മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് മേഘവും സഞ്ചരിക്കുന്നു. മഠത്തിനു സമീപമുളള മരത്തിന്റെ ചുവട്ടില്‍ സംഘം വിശ്രമിക്കാനായി ഇറങ്ങിയപ്പോള്‍ മേഘത്തിന്റെ ചലനവും നിലച്ചു. മാത്രമല്ല ബഹീറയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സംഘത്തിന് തണല്‍ ലഭിക്കാനായി മരത്തിന്റെ ചില്ലകള്‍ താനേതാഴുന്നു. വേദപണ്ഡിതനായ ബഹീറയെ ഈ വിചിത്ര പ്രതിഭാസങ്ങള്‍ ചിന്തിപ്പിച്ചു. ഇന്നത്തെ യാത്രാസംഘത്തിന് എന്തോ പ്രത്യേകതയുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു. ഉടനെ തന്നെ മഠത്തിലെ പരിചാരകനെ വിളിച്ച് യാത്രാസംഘത്തിനായി ഒരു വിരുന്നൊരുക്കാന്‍ കല്‍പിച്ചു. ശേഷം യാത്രാസംഘത്തിനെ ക്ഷണിക്കാനായി ഭൃത്യനെ അയച്ചു. സംഘത്തിലെ എല്ലാവരും സ്വതന്ത്രരും അടിമകളും കുട്ടികളും ഒരാളുമൊഴിയാതെ വിരുന്നിനെത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. കച്ചവടസംഘം അദ്ഭുതപ്പെട്ടു പോയി. തങ്ങള്‍ ഇതുവഴി നിരവധി തവണ യാത്രചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ മഠം അധികാരികളില്‍ നിന്ന് ഇപ്രകാരം ഒരു ക്ഷണം ഉണ്ടായിട്ടില്ല. ഇത്തവണ മാത്രം എന്താണ് ഒരു പ്രത്യേകത. അവര്‍ ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല. ഇനി അവര്‍ വല്ല അന്നദാനമോ നേര്‍ച്ചയാക്കിയതാവുമോ. ഏതായാലും  അല്‍പസമയം കഴിഞ്ഞ് സംഘം മഠത്തിലെത്തി. അതിഥികളെ ഓരോരുത്തരെയും ബാഹിറ സൂക്ഷമമായി നിരീക്ഷിച്ചു. ആരിലും എന്തെങ്കിലും പ്രത്യേകതയോ അസാധരണത്വമോ അനുഭവപ്പെട്ടില്ല. പക്ഷെ താന്‍ കണ്ട ലക്ഷണങ്ങള്‍ പ്രകാരം അങ്ങനെ വരാന്‍ വഴില്ലല്ലോ. ഇനി സംഘത്തിലെ എല്ലാവരും എത്തിയിട്ടില്ലെന്ന് വരുമോ. നിങ്ങളുടെ കൂട്ടത്തിലുളളവര്‍ എല്ലാവരും എത്തിയിട്ടില്ലേ ബഹീറ അന്വേഷിച്ചു. അതെ, എല്ലാവരും വന്നിരിക്കുന്നു. സംഘതലവന്‍ അബൂത്വാലിബ് മറുപടി പറഞ്ഞു. അങ്ങനെ വരാന്‍ വഴിയില്ലലോ എന്നാലോചിച്ചു കൊണ്ട് ബഹീറ വീണ്ടും ചോദിച്ചു: നല്ലവണ്ണം നോക്കൂ, കുട്ടികളോ അടിമകളോ ആരെങ്കിലും വിട്ടുപോയിട്ടുണ്ടോയെന്ന്. അപ്പോഴാണ് അബൂത്വാലിബിന് തങ്ങളുടെ ചരക്കുകള്‍ക്കും വാഹനങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്ന സഹോദരപുത്രന്‍ മുഹമ്മദിനെ ഓര്‍മ്മ വന്നത്. പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ ഒസ്യത്ത് പ്രകാരം ബാലനായ മുഹമ്മദിന്റെ സംരക്ഷണം പിതൃവ്യന്‍ അബൂതാലിബിന്റെ കൈകളിലെത്തിച്ചേര്‍ന്നിരുന്നു. പിതാമഹനെപ്പോലെത്തന്നെ പിതൃവ്യനും ആ അനാഥബാലനോട് അതിയായ വാല്‍സല്യം പുലര്‍ത്തിയിരുന്നു. തന്റെ സഹോദര പുത്രനില്‍ കണ്ട സവിശേഷമായ സ്വഭാവ ഗുണങ്ങള്‍ ആ ബാലനോട്  സ്വന്തം മക്കളേക്കാള്‍ വാല്‍സല്യം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരപ്പിച്ചു. അബൂത്വാലിബ് എവിടേക്കു പോവുകയാണെങ്കിലും  കൂടെ മുഹമ്മദുമുണ്ടാകും. സിറിയയിലേക്കുളള യാത്രയില്‍ വഴിദൂരം ഭയന്ന് അവനെ ഒഴിവാക്കാന്‍ നോക്കിയതാണ്. പക്ഷെ തന്നൊപ്പം വരണമെന്ന്  അവന് ഒരേയൊരു നിര്‍ബന്ധം. പറക്കമുറ്റുന്നതിനു മുമ്പേ മാതാവും പിതാവും നഷ്ടപ്പെട്ട അവന്റെ വാക്കുകളെ തളളാനായില്ല. അങ്ങനെയാണ് വെറും പന്ത്രണ്ടു വയസ്സ് പ്രായം മാത്രമുളള അവരോടൊപ്പമുള്‍പ്പെട്ടത്. പക്ഷെ എല്ലായ്‌പ്പോഴുമെന്ന പോലെ യാത്രയിലും പ്രായത്തില്‍ കവിഞ്ഞ പക്വത അവന്‍ പ്രദര്‍ശിപ്പിച്ചു. വിശ്രമവേളകളില്‍ സവാരിമൃഗങ്ങള്‍ക്ക് വെളളം കൊടുക്കാനും യാത്രാംഗങ്ങള്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്തുകൊടുക്കാനും എല്ലാം വലിയ ഉല്‍സാഹമാണ്. അതിനാല്‍ തന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയുമാണ്. എല്ലാവരും മഠത്തിലേക്ക് വിരുന്നിന് പോന്നപ്പോള്‍ ചരക്കുകളുടെ സംരക്ഷണോത്തരവാദിത്വം അവന്‍ സ്വയം ഏറ്റെടുത്തു. അങ്ങനെയാണ് അവന്‍ മാത്രം വിരുന്നിനു വരാതെ ബാക്കിയായത്. 'ഉണ്ട്,ഒരു കുട്ടി കൂടി വരാനുണ്ട്, അവന്‍ ചരക്കുകള്‍ക്ക് കാവലിരിക്കുകയാണ്'. തെല്ലു കുറ്റബോധത്തോടെ അബൂത്വാലിബ് മൊഴിഞ്ഞു. 'എങ്കില്‍ അവന്‍ എത്തിയിട്ടു മതി ഭക്ഷണം വിളമ്പാന്‍. വേഗം അവനെ വിളിച്ചിട്ടു വരൂ'. ബഹീറ പ്രതിവചിച്ചു. അബൂത്വാലിബ് തന്നെ പുറത്തുപോയി മുഹമ്മദിനെയും കൂട്ടി വന്നു. ബഹീറ ആ ബാലനെ ആപാദഛൂഢം ഒന്ന് നോക്കി. ഒരു പതിനൊന്ന് പന്ത്രണ്ട് വയസ്സ് പ്രായം. ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറം. കറുത്ത കണ്ണുകളും വിസ്തൃതമായ കണ്‍പോളകളും. ഉയര്‍ന്ന നാസിക. നേര്‍ത്തതും കൂടിച്ചേര്‍ന്നതുമായ പുരികം. മനോഹരമായി കടഞ്ഞെടുത്ത ശില്‍പം പോലെ തോന്നിക്കുന്ന നീണ്ടു മെലിഞ്ഞ കഴുത്ത്.നീണ്ട കണങ്കൈ. വാഗ്ദത്ത പ്രവാചകനെക്കുറിച്ച വേദങ്ങളിലെ ലക്ഷണങ്ങള്‍ കൃത്യമായി ഒത്തുവന്നിരിക്കുന്നു. ഇതു തന്നെ ഞാന്‍ പ്രതീക്ഷിച്ച വ്യക്തി ബഹീറ മനസ്സില്‍ പറഞ്ഞു. ' ഇവന്‍ ആരുടെ മകനാണ്' ബഹീറ ചോദിച്ചു. എന്റെ മകനാണ് അബൂത്വാലിബിന്റെ ഉത്തരം പെട്ടൊന്നായിരുന്നു.(അറബികള്‍ സഹോദര പുത്രനെ വിശേഷിച്ചും അവര്‍ അനാഥരായാല്‍ സ്വന്തം പുത്രന്‍മാരായി തന്നെയാണ് ഗണിക്കാറ്. ആ അര്‍ത്ഥത്തിലാണ് അബൂത്വാലിബ് അപ്രകാരം മൊഴിഞ്ഞത്.) അല്ല, ഇവന്‍ നിങ്ങളുടെ മകനല്ല' ബഹീറ. സഹോദര പുത്രന്‍ വിഷമിക്കേണ്ടെന്ന് കരുതി അബൂത്വാലിബ് വീണ്ടും പറഞ്ഞു: എന്റെ മകനാണ്. അല്ല, ഇവന്റെ പിതാവ് ജീവിച്ചിരിക്കാന്‍ വഴിയില്ല.ബഹീറക്ക്  ഊരും പേരുമറിയാത്ത ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത തന്റെ സഹോദര പുത്രന്റെ വിവരങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി അദ്ദേഹം മനസ്സിലാക്കി എന്നോര്‍ത്ത് അദ്ഭുതപ്പെട്ടു പോയി അബൂത്വാലിബ്. ഇനി ഏതായാലും സത്യം പറയാതിരുന്നിട്ടു കാര്യമില്ല. അബൂത്വാലിബ് തന്റെ സഹോദരപുത്രന്റെ വിവരങ്ങള്‍ സത്യസന്ധമായി ബഹീറയെ ധരിപ്പിച്ചു. ബഹീറ അബൂത്വാലിബിനെയും മുഹമ്മദിനെയും തന്റെ സ്വകാര്യ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി. ബഹീറ ആ ബാലനോട് അവന്റെ ജീവിത രീതിയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. അവസാനം മേലുടുപ്പ് ഒന്നഴിച്ചു കാണിക്കാമോ എന്നു ചോദിച്ചു.  ബാലന്റെ മുതുകില്‍ വേദങ്ങളില്‍ പറഞ്ഞ പ്രവാചക മുദ്ര കൂടി കണ്ടതോടെ ബാഹിറ അബൂത്വാലിബിനോട് പറഞ്ഞു: ഈ ബാലന്‍ സാധരണ കുട്ടിയല്ല. അവനില്‍ മഹത്തായ ഭാവികുടികൊളളുന്നുണ്ട്. അതിനാല്‍ താങ്കള്‍ സിറിയയില്‍ പോകുമ്പോള്‍ ജൂതന്‍മാരുടെ ദൃഷ്ടിയില്‍ കുട്ടി പെടുന്നത് സൂക്ഷിക്കണം. അവര്‍ അവനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. സഹോദര പുത്രനെക്കുറിച്ച ബഹീറയുടെ പ്രവചനം അബൂത്വാലിബില്‍ ഒരേ സമയം സന്തോഷവും പരിഭ്രാന്തിയും വളര്‍ത്തി.

കളങ്കമേശാത്ത യൗവനം

ഗോത്രയുദ്ധങ്ങള്‍  മരുഭൂജീവിതത്തിന്റെ കൂടപിറപ്പാണ്. യുദ്ധത്തിനുളള കാരണം ന്യായമോ അന്യായമോ എന്തുമായിക്കൊളളട്ടെ പൂര്‍വ്വികര്‍ തുടങ്ങി വെച്ച യുദ്ധം തലമുറകള്‍ ഏറ്റെടുത്തു നടത്തും. പലപ്പോഴും യുദ്ധം ആരംഭിക്കാനുണ്ടായ കാരണമെന്തായിരുന്നുവെന്നു പോലും പിന്‍തലമുറകള്‍ വിസ്മരിക്കപ്പെട്ടു പോെയന്നിരിക്കും. എന്നാലും ഗോത്രഭിമാനം നിലനിര്‍ത്തുന്നതിനു വേണ്ടി  യുദ്ധം തുടരും. ഇരുന്നൂറു വര്‍ഷം വരെ ഇത്തരത്തില്‍ നീണ്ടു നിന്ന യുദ്ധങ്ങളുണ്ടായിരുന്നു.
ഹജ്ജിനും ഉംറക്കും ആവശ്യമായ സമാധാന അന്തരീക്ഷം  ഉറപ്പാക്കുന്നതിനു വേണ്ടി ദൈവിക കല്‍പന പ്രകാരം  പ്രവാചകന്‍ ഇബ്രാഹീമിന്റെ കാലം മുതല്‍ക്കേ യുദ്ധം വിലക്കപ്പെട്ട വിശുദ്ധമാസങ്ങളായി നിശ്ചയിക്കപ്പെട്ടിരുന്ന നാലുമാസങ്ങളില്‍  മാത്രമായിരുന്നു സമാധാനം കളിയാടിയിരുന്നത്. എന്നാല്‍ ചില വര്‍ഷങ്ങളില്‍ വിശുദ്ധ മാസങ്ങളുടെ പവിത്രതയും ഹനിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു.
അബൂത്വാലിബിന്റെ സംരക്ഷണത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന  മുഹമ്മദും തന്റെ ചെറുപ്പകാലത്തു തന്നെ പിതൃവ്യന്‍മാരോടൊപ്പം യുദ്ധത്തില്‍ പങ്കാളിയായി. ഫിജാര്‍ യുദ്ധം എന്നറിയപ്പെട്ട ഈ യുദ്ധം ആരംഭിക്കുമ്പോള്‍ മുഹമ്മദിന്റെ വയസ്സ് പതിനഞ്ച് ആയിരുന്നു. ഈ യുദ്ധ പരമ്പര നാലു വര്‍ഷം നീണ്ടു നിന്നു. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ യുദ്ധം നടന്നിരുന്നത് എന്നിരുന്നാലും അന്തരീക്ഷം സംഘര്‍ഷഭരിതമായിരുന്നു.
യുദ്ധതന്ത്രങ്ങള്‍ പരിചയപ്പെടാനും ബാലാരിഷ്ടതകള്‍ കളഞ്ഞ് ധീരനും ശക്തനുമായ യുവാവായി വളരുവാനും ഈ യുദ്ധാനുഭവങ്ങള്‍ മുഹമ്മദിന് ഉപകരിച്ചു. ന്യായാന്യായ പരിഗണനകളില്ലാതെ കൈക്കരുത്തും സംഘബലവും മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷം അറേബ്യന്‍ സാമൂഹിക ജീവിതം ദുസ്സഹമാക്കിയിരുന്നു. ദുര്‍ബലരുടെയും സ്ത്രീകളുടേയും കാര്യമായിരുന്നു കൂടുതല്‍ കഷ്ടം.
ജോലി ചെയ്ത ഇനത്തിലോ വസ്തുക്കള്‍ വില്‍പന നടത്തിയ ഇനത്തിലോ പ്രമാണിമാരില്‍ നിന്നും കിട്ടാനുളള തുക പോലും യഥാവിധി ആ പാവങ്ങള്‍ക്ക് ലഭിക്കാറുണ്ടായിരുന്നില്ല. കൂട്ടംതെറ്റിപ്പോയ ഒട്ടകത്തിന്റെ പേരിലോ മദ്യലഹരിയില്‍ ഉടലെടുക്കുന്ന വാക്കുതര്‍ക്കങ്ങളില്‍ നിന്നോ ഉടലെടുക്കുന്ന നിസ്സാര പ്രശ്‌നങ്ങള്‍ നീറിപുകഞ്ഞ് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളിലേക്ക് വളരുന്നതും സാമൂഹികജീവിതം കലുഷിതമാക്കി. ഫിജാര്‍ യുദ്ധം ഈ സാഹചര്യത്തിനൊരറുതി വരുത്തണമെന്ന ചിന്ത ഖുറൈശികളിലുണ്ടാക്കി.
മക്കയില്‍ വെച്ച്, മക്കാനിവാസികളോ അല്ലാത്തവരോ ആയ ഏതെങ്കിലും വ്യക്തി അന്യായമായ മര്‍ദ്ദനത്തിനിരയായാല്‍ അയാളുടെ അവകാശം തിരികെ ലഭിക്കുന്നത് വരെ അയാളുടെ കൂടെ നിന്ന് സമരം ചെയ്യണമെന്ന് വിവിധ ഖുറൈശീ ഗോത്രങ്ങള്‍ തമ്മില്‍ കരാര്‍ ചെയ്തു. ഹില്‍ഫുല്‍ ഫുളൂല്‍ എന്നറിയപ്പെട്ട ഈ കരാറില്‍ ഒപ്പുവെച്ചിരുന്നത് മുഹമ്മദിന്റെ സ്വന്തം കുടുംബമായ ബനൂഹാശിമിന് പുറമെ ബനൂമുത്വലിബ്,ബനൂ അസദ്,ബനൂസുഹ്‌റ,ബനൂതൈം എന്നിവരായിരുന്നു. തമീം വംശജനായ അബ്ദുല്ലാഹിബ്‌നുജദ്ആന്റെ വസതിയില്‍ വെച്ച് നടന്ന ഉടമ്പടി വേളയില്‍ അബൂത്വാലിബിനും അബ്ബാസിനുമൊപ്പം ഇരുപതുകാരനായ മുഹമ്മദും പങ്കെടുത്തി�
Next Story

RELATED STORIES

Share it