Kottayam Local

മദ്യലഹരിയില്‍ എഎസ്‌ഐയെ ആക്രമിച്ച യുവാവ് പിടിയില്‍



കടുത്തുരുത്തി: മദ്യലഹരിയില്‍ രാത്രിയില്‍ ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും നാട്ടുകാരെ ആക്രമിക്കുകയും ചെയ്ത പ്രതി അഡീഷനല്‍ എസ്‌ഐയെ ചവുട്ടി വീഴ്ത്തി. പ്രതിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ അഡീഷനല്‍ എസ്‌ഐയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആപ്പുഴ കോളിനിക്കു സമീപം ശനിയാഴ്ച്ച രാത്രി 11ഓടെയാണ് സംഭവം. കടുത്തുരുത്തി സ്റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ തിലകന് (53) ആണ് പരിക്കേറ്റത്. കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കല്ലറ മുണ്ടാര്‍ 110 ചിറയില്‍ ജിത്ത് എന്ന് വിളിക്കുന്ന ശ്രീജിത്ത് (32) ആണ് പോലിസിനെ ആക്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ ചേര്‍ത്തല വാരനാട്ട് ചെങ്ങണ്ടയിലാണ് താമസിക്കുന്നത്. ഇയാള്‍ക്കൊപ്പം കഞ്ചാവ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സഹോദരന്‍ കാന്ത് എന്ന് വിളിക്കുന്ന ശ്രീകാന്ത് (30), വിജേഷ്, ബാബുകുട്ടന്‍ എന്നിവരാണ് ഉണ്ടായിരുന്നതെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ നാലുപേരും നാല് ബൈക്കുകളിലായി റോഡിലൂടെ നിരന്ന് ഓടിച്ചു വരുമ്പോള്‍ ആയാംകുടി നാലുസെന്റ് കോളനിയില്‍ അനില്‍ ഓട്ടോറിക്ഷയുമായി എതിരേ വരികയായിരുന്നു. ഇതിനിടെ പ്രതികളിലൊരാളുടെ ബൈക്കില്‍ ഉണ്ടായിരുന്ന പെട്ടി ഓട്ടോറിക്ഷയില്‍ തട്ടി. തുടര്‍ന്ന് പ്രതികളിലൊരാള്‍ ഹെ ല്‍മറ്റ് ഉപയോഗിച്ച് ഓട്ടോറിക്ഷയുടെ ഗ്ലാസ് തല്ലിത്തകര്‍ക്കുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരുമായി പ്രതികള്‍ സംഘര്‍ഷമുണ്ടായി. മറ്റു മൂന്നു പ്രതികള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. ശ്രീജിത്തിന് രക്ഷപ്പെടാനായില്ല. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച ശേഷം പോലിസില്‍ വിളിച്ചു വിവരമറിയിച്ചു. പ്രതിയെ ജീപ്പിലേക്കു കയറ്റുന്നതിനിടെയാണ് ജിത്ത് തിലകനെ ചവുട്ടിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പ്രതിക്കെതിരേ കേസ് എടുത്തതായി എസ്‌ഐ അറിയിച്ചു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it