Cricket

ഭേദപ്പെട്ട് തുടങ്ങി ആതിഥേയര്‍, പ്രതീക്ഷ കൈവിടാതെ ഇന്ത്യ

ഭേദപ്പെട്ട് തുടങ്ങി ആതിഥേയര്‍, പ്രതീക്ഷ കൈവിടാതെ ഇന്ത്യ
X


സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം. ആദ്യം ദിനം കളിപിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 എന്ന ഭേദപ്പെട്ട നിലയിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. അര്‍ധ സെഞ്ച്വറി നേടിയ എയ്ഡന്‍ മാര്‍ക്കറം (94) ഹാഷിം അംല (82) എന്നിവരുടെ ബാറ്റിങാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് കരുത്തായത്. സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസിനൊപ്പം (24) കേശവ് മഹാരാജാണ് (10) ക്രീസില്‍.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സെഞ്ചൂറിയനിലെ വേഗപ്പിച്ചില്‍ മാര്‍ക്കറമിനൊപ്പം ഡീന്‍ എല്‍ഗറും (31) ശ്രദ്ധയോടെ ബാറ്റുവീശിയതോടെ സ്വപ്‌നതുല്യമായ തുടക്കം തന്നെ ആതിഥേയര്‍ക്ക് ലഭിച്ചു. പതിയെ തുടങ്ങിയ ഇരുവരും പിന്നീട് കത്തിക്കയറാന്‍ തുടങ്ങിയതോടെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് അര്‍ധ സെഞ്ച്വറിയും കടന്ന് മുന്നേറി. ഇരുവരും സെഞ്ച്വറികൂട്ടുകെട്ടിലേക്ക് കുതിക്കവെ രവിചന്ദ്ര അശ്വിന്‍ കൂട്ടുകെട്ട് പൊളിച്ചു. അശ്വിന്റെ ഷോട്ട് ബോളിള്‍ ഷോട്ടിന് ശ്രമിച്ച എല്‍ഗര്‍ അടുത്ത് ഫീല്‍ഡ് ചെയ്ത മുരളി വിജയിയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്. എല്‍ഗര്‍ മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡ് 29.3 ഓവറില്‍ ഒരു വിക്കറ്റിന് 85 എന്ന മികച്ച നിലയിലായിരുന്നു. രണ്ടാമനായി ക്രീസിലെത്തിയ ഹാഷിം അംലയും മികച്ച രീതിയില്‍ ബാറ്റുവീശിയതോടെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിനെ സ്വപ്‌നം കണ്ടു. മാര്‍ക്കര്‍ അംല കൂട്ടുകെട്ട് 63ല്‍ എത്തിയപ്പോഴേക്കും മാര്‍ക്കറമിനെ അശ്വിന്‍ പാര്‍ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ചു. 150 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറികള്‍ ഉള്‍പ്പെട്ട മാര്‍ക്കറമിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് സെഞ്ച്വറിക്ക് നാല് റണ്‍സകലെ അവസാനിക്കുകയായിരുന്നു.
ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഹീറോ എബി ഡിവില്ലിയേഴ്‌സും (20) മികച്ച ഷോട്ടുകളോടെ തുടങ്ങിയെങ്കിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തും മുമ്പേ കൂടാരം കയറി. ഇശാന്ത് ശര്‍മയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഡിവില്ലിയേഴ്‌സ് മടങ്ങിയത്. ഡിവില്ലിയേഴ്‌സ് പുറത്താവുമ്പോള്‍ മൂന്ന് വിക്കറ്റിന് 199 എന്ന മികച്ച നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ അംലയും വെര്‍ണോന്‍ ഫിലാണ്ടറും ചെറിയ ഇടവേളകളില്‍ റണ്ണൗട്ടായി മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. സെഞ്ച്വറിയിലേക്കടുക്കുകയായിരുന്ന അംലയെ ഹര്‍ദിക് പാണ്ഡ്യയാണ് റണ്ണൗട്ടാക്കിയത്. തൊട്ടുപിന്നാലെ തന്നെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്കിനെ അശ്വിനെ അക്കൗണ്ട് തുറക്കും മുമ്പേ മടക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ വിരാട് കോഹ്‌ലിക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു ഡികോക്കിന്റെ മടക്കം. അധികം വൈകാതെ അക്കൗണ്ട് തുറക്കും മുമ്പേ ഫിലാണ്ടറും റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലായി.  പാണ്ഡ്യ - പാര്‍ഥിവ് പട്ടേല്‍ കൂട്ടുകെട്ടാണ് ഫിലാണ്ടറെ മടക്കിയത്. പിന്നീട് കൂടുതല്‍ അപകടം വരുത്താതെ ഡുപ്ലെസിസും - മഹാരാജും ചേര്‍ന്ന് ആതിഥേയുടെ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു.ഇന്ത്യന്‍ നിരയില്‍ രവിചന്ദ്ര അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.
ആദ്യ മല്‍സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം അങ്കത്തിനിറങ്ങിയത്. ഓപണര്‍ ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുലും ഭുവനേശ്വര്‍ കുമാറിന് പകരം ഇശാന്ത് ശര്‍മയും വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലും ഇന്ത്യന്‍ നിരയില്‍ ഇടം പിടിച്ചു.
Next Story

RELATED STORIES

Share it