Flash News

ഭാര്യ-ഭര്‍തൃ തര്‍ക്കം: കുഞ്ഞിനു പേരിട്ടത് ഹൈക്കോടതി

കൊച്ചി: കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കം തീര്‍ത്ത് ഹൈക്കോടതി. വിവാഹമോചനത്തിന്റെ വക്കില്‍ നില്‍ക്കുന്ന ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം മൂലം കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം മുടങ്ങുമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി തന്നെ കുട്ടിക്കു പേരിടുകയാണുണ്ടായത്. കുട്ടിയുടെ മാതാവ് നിശ്ചയിച്ചിരുന്ന പേരില്‍ നിന്നു ജൊഹാന്‍ എന്ന ഭാഗവും പിതാവ് നിശ്ചയിച്ചിരുന്ന പേരില്‍ നിന്നു സചിന്‍ എന്ന ഭാഗവും എടുത്ത് 'ജൊഹാന്‍ സചിന്‍' എന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കുട്ടിക്കു പേരിട്ടത്.
ഇടുക്കി സ്വദേശിയായ യുവാവും കോട്ടയം സ്വദേശിനിയായ യുവതിയുമാണ് കുഞ്ഞിന്റെ പേരിനെ ചൊല്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഭര്‍ത്താവ് ഹിന്ദു സമുദായാംഗവും ഭാര്യ ക്രിസ്ത്യന്‍ സമുദായാംഗവുമാണ്. 2010 ആഗസ്ത് 29നാണ് ക്രിസ്ത്യന്‍ മതാചാര പ്രകാരം ഇരുവരും വിവാഹം കഴിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഹിന്ദുമത ആചാരപ്രകാരവും വിവാഹം രജിസ്റ്റര്‍ ചെയ്തു.
2013 സപ്തംബര്‍ 20ന് ഇവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം മോശമായി. വിവാഹമോചന കേസ് കുടുംബകോടതിയുടെ പരിഗണനയിലാണ്. കുട്ടിയുടെ അവകാശം ആര്‍ക്കെന്ന കാര്യവും കുടുംബകോടതിയാണ് തീരുമാനിക്കുക. കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കുന്നതിന്റെ ഭാഗമായി ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ഭാര്യയും ഭര്‍ത്താവും കോട്ടയം മുനിസിപ്പാലിറ്റിയില്‍ അപേക്ഷ ന ല്‍കി. പക്ഷേ, രണ്ടുപേരും തമ്മിലുള്ള അഭിപ്രായവ്യത്യാസം ശ്രദ്ധയില്‍ പ്പെട്ട മുനിസിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിക്ക് പേരിട്ട് മാമോദീസ മുക്കിയിരുന്നതായി മാതാവ് ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ, പിതാവ് പറഞ്ഞത് കുട്ടിക്ക് മറ്റൊരു പേരിടാന്‍ ധാരണയായിരുന്നുവെന്നും 28ാം ദിവസം നടന്ന ചടങ്ങില്‍ ആ പേര് വിളിച്ചിരുന്നുവെന്നുമായിരുന്നു. കുടുംബ കോടതിയി ല്‍ കേസ് നടക്കുന്നതിനാ ല്‍ കുട്ടിയുടെ അവകാശം ആര്‍ക്കാണെന്ന് അറിയില്ലെന്ന് വാദം കേട്ട ഹൈക്കോടതി നിരീക്ഷിച്ചു. പക്ഷേ, പേരുണ്ടെങ്കിലേ കുട്ടിക്ക് സ്‌കൂളില്‍ ചേരാനാവൂ. താന്‍ ഉദ്ദേശിച്ച പേരിലെ ഒരു ഭാഗം വേണമെങ്കില്‍ ഒഴിവാക്കാമെന്നു ഭാര്യ കോടതിയെ അറിയിച്ചു. പക്ഷേ, ഭര്‍ത്താവ് സമ്മതിച്ചില്ല. ഈ പശ്ചാത്തലത്തില്‍ നീതി നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടുപേരുടെയും ആഗ്രഹം പരമാവധി അംഗീകരിച്ച് 'ജൊഹാന്‍ സചിന്‍' എന്ന് പേരിടുകയാണെന്നു കോടതി വ്യക്തമാക്കി. ഈ പേര് രണ്ടുപേരുടെയും ആഗ്രഹം പൂര്‍ത്തീകരിക്കും. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര് കുട്ടിയുടെ മാതാവിന്റെയും പിതാവിന്റെയും സ്ഥാനത്ത് യഥാക്രമം രേഖപ്പെടുത്തണമെന്നും മുനിസിപ്പാലിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it