Kollam Local

ബൈക്കപകടം : യുവാവിനു നഷ്ടപരിഹാരം ലഭിച്ചില്ലെന്നു പരാതി



കൊല്ലം: ബൈക്കപകടത്തില്‍ ഗുരുതരമതായി പരുക്കേറ്റ യുവാവിന് അധികൃതരുടെ വീഴ്ചയെത്തുടര്‍ന്നു നഷ്ടപരിഹാരം നിഷേധിക്കുന്നതായി പരാതി. പൂയപ്പള്ളി ചെങ്കുളം അപ്‌സരയില്‍ മോഹന്‍ദാസ്-ലീലാ ദമ്പതികളുടെ മകന്‍ അതുല്‍ മോഹന്‍ (25) ആണ് പരാതിയുമായി രംഗത്ത് വന്നത്. ബി ടെക്ക് കഴിഞ്ഞു അതുല്‍ 2014 ജൂലൈ ഒന്‍പതിനു കൊല്ലം സാരഥി മോട്ടേഴ്‌സിന്റെ കെടിഎം ഷോറൂമില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലിയില്‍ പ്രവേശിച്ചു. ആഗസ്ത് 21നു പുതിയൊരു ബൈക്ക് രജിസ്‌ട്രേഷനു വേണ്ടി കൊണ്ടുപോകവെ അവിടെ തന്നെ ജോലി ചെയ്യുന്ന ഷബിന്‍ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ബൈക്ക് വാങ്ങി ഓടിച്ചു. അതുല്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. കൊല്ലം ക്രിസ്തുരാജ് സ്‌കൂളിന്റെ മുന്നില്‍ നിയന്ത്രണം വിട്ടു റോഡ് സൈഡില്‍ നിന്നിരുന്ന സ്‌റ്റെഫിന്‍ എന്ന കുട്ടിയെ ഇടിച്ചിട്ടു. സ്‌റ്റെഫിനും അതുലും സ്‌കൂള്‍ ഗേറ്റിനു സമീപം തെറിച്ചുവീണു. മൂന്നുപേര്‍ക്കും പരുക്കേറ്റു.അതുലിന് അതീവ ഗുരുതരമായ രീതിയില്‍ തലയ്ക്കും കാലിനും പരുക്കേറ്റു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 40 ദിവസം ഐസിയുവില്‍ കിടന്നു. അതില്‍ 21ദിവസം വെന്റിലേറ്ററിലായിരുന്നു. ആശുപത്രി ചെലവ് ആറു ലക്ഷത്തോളമായി. തലയുടെ ഇടതുവശത്തു ഗുരുതരമായി പരുക്കേറ്റതിനാല്‍ ശരീരത്തിന്റെ വലതുവശം പൂര്‍ണമായും തളരുകയും സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെടുകയും ചെയ്തു. ഫിസിയോ തെറാപ്പിയിലൂടെയും സ്പീച്ച് തെറാപ്പിയിലൂടെയും ചലനശേഷിയും സംസാരശേഷിയും വീണ്ടെടുത്തുവരികയാണ്. ഇതുവരെ 17 ലക്ഷത്തോളം രൂപ ചെലവായി.2015 മാര്‍ച്ചില്‍ കേസ് കൊടുത്തു. ജൂലൈയില്‍ മൊഴി എടുക്കാന്‍ വേണ്ടി അതുലിനെ വിളിപ്പിച്ചു. അന്നു സംസാരം ശരിക്കും വ്യക്തമല്ലായിരുന്നു. എങ്കിലും സംസാരിക്കുന്നതു മനസിലാകുമായിരുന്നു. മൊഴി എടുക്കാന്‍ വന്ന കൊല്ലം ട്രാഫിക് പോലിസിലെ എഎസ്‌ഐ മോശമായ രീതിയില്‍ പെരുമാറി. വണ്ടി ഇടിച്ചിട്ട സ്‌റ്റെഫിന്റെയും മൊഴിയെടുത്തു. ഷബിനാണ് വണ്ടി ഓടിച്ചതെന്നു സ്‌റ്റെഫി മൊഴി നല്‍കി. തുടര്‍ന്നു കോടതിയില്‍നിന്നു മൊഴിയുടെ പകര്‍പ്പ് എടുത്തപ്പോള്‍ മൊഴിയെല്ലാം മാറ്റി എഴുതിയിരിക്കുന്നതായി കണ്ടു. വീണ്ടും കേസ് കൊടുത്തെങ്കിലും ഇതുവരെ ഒരു നടപടിയുമായില്ല. അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചതുമില്ലെന്നും മോഹന്റെ മാതാവ് ലീല പറഞ്ഞു.
Next Story

RELATED STORIES

Share it