Flash News

ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറു വയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി

ഭുവനേശ്വര്‍: ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറുവയസ്സുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയായി ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. കട്ടക് ജില്ലയിലെ ഗ്രാമത്തിലെ സ്‌കൂള്‍ പരിസരത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തില്‍ 25കാരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഗ്രാമത്തില്‍ പവര്‍കട്ട് ഉള്ള സമയത്താണ് സംഭവം. ഏറെ നേരം കഴിഞ്ഞും പെണ്‍കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. വായില്‍ നിന്നും തലയില്‍ നിന്നും രക്തം ഒലിച്ച നിലയില്‍ വിവസ്ത്രയായിട്ടാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നു പോലിസ് പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ സ്വകാര്യ നഴ്‌സിങ് ഹോമിലും പിന്നീട് കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ തലയിലും സ്വകാര്യ ഭാഗത്തും മുഖത്തും നെഞ്ചിലുമൊക്കെ ആഴത്തിലുള്ള മുറിവുകളുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അതേ ഗ്രാമത്തിലുള്ള വ്യക്തിയാണ്. ഒഡീഷ ആരോഗ്യമന്ത്രി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. 13 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് കുട്ടിയെ പരിചരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒഡീഷയില്‍ രണ്ടു പീഡനക്കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവം വര്‍ധിച്ചുവരുന്നതില്‍ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. നിര്‍ത്തിവച്ചിരുന്ന ഒഡീഷ നിയമസഭാ സമ്മേളനം ഇന്നലെ വീണ്ടും പുനരാരംഭിച്ചപ്പോഴാണ് ഇരുകക്ഷികളും പ്രതിഷേധിച്ചത്. ചോദ്യോത്തര വേളയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷ എംഎല്‍എ ആവശ്യപ്പെട്ടു. സംഭവത്തില്‍  മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. അംഗങ്ങള്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചു. ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നതില്‍ ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവ് നരസിംഹ മിശ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it