ബിജെപിയെ നാണം കെടുത്തിബൂത്തുതല കണക്ക് പുറത്ത്

ജയ്പൂര്‍: രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ആഘാതം വിട്ടുമാറും മുമ്പെ ബിജെപിയെ നാണം കെടുത്തി ബൂത്തുതല കണക്കുകള്‍ പുറത്ത്. ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഒരു ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ഒരുവോട്ട് പോലും നേടാനായില്ല. മറ്റു ചില ബൂത്തുകളില്‍ ഒരു വോട്ട്, രണ്ട് വോട്ട് ഇങ്ങനെ പരിതാപകരമാണ് ബിജെപിയുടെ അവസ്ഥ. അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും പാര്‍ട്ടിക്ക് മുന്നിലെത്താനായിട്ടില്ല. സിറ്റിങ് സീറ്റുകളിലെ ഈ ദയനീയ പ്രകടനം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ വോട്ടുകളായിരുന്നു ബിജെപിയുടെ ഭൂരിപക്ഷം. ജനപ്രതിനിധികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളെ അടക്കം രംഗത്തിറക്കിയുള്ള സഹതാപ തരംഗം സൃഷ്ടിക്കാനുള്ള നീക്കവും അമ്പേ പാളി. കേന്ദ്രത്തില്‍ അധികാരമേറ്റതിന് ശേഷം തുടര്‍ച്ചയായുണ്ടായ വന്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ കഴിഞ്ഞ ബിജെപിക്ക് രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് വലിയ തിരിച്ചടിയാണ്.നസീറാബാദ് മണ്ഡലത്തിലെ 223ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 582 വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും ഒരു വോട്ടാണ്. 224ാമത്തെ ബൂത്തില്‍ കോണ്‍ഗ്രസ്സിന് 500 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് വോട്ട് നേടാനെ ബിജെപിക്കായുള്ളു. ഡുദു മണ്ഡലത്തില്‍  49ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 337 വോട്ട് നേടിയപ്പോള്‍ ബിജെപി സംപൂജ്യരായി. കണക്കുകള്‍ പുറത്തുവന്നതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ പൊട്ടിത്തെറി തുടങ്ങി. അനിഷേധ്യ നേതാവായ വസുന്ധരാ രാജയ്‌ക്കെതിരേ ഒരുവിഭാഗം പരസ്യമായി മുന്നോട്ട് വന്നിട്ടുണ്ട്്.വസുന്ധര രാജയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റില്ലെന്നാണ് ഒരുകൂട്ടം നേതാക്കളുടെ നിലപാട്.
Next Story

RELATED STORIES

Share it