ബാര്‍ജില്‍ കുടുങ്ങിയ രണ്ടു ജീവനക്കാരെ രക്ഷപ്പെടുത്തി

അമ്പലപ്പുഴ/കൊച്ചി: കപ്പലുമായുള്ള ബന്ധം വിട്ട് നീര്‍ക്കുന്നം തീരത്തടിഞ്ഞ ബാര്‍ജില്‍ കുടുങ്ങിയ രണ്ടു ജീവനക്കാരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ എട്ടോടെ കൊച്ചിയില്‍നിന്നെത്തിയ നാവികസേനയുടെ ഹെലികോപ്റ്ററാണ് ഇന്തോനീസ്യന്‍ സ്വദേശികളായ സ്റ്റീവന്‍ അഡ്‌റിയാന്‍ വനെ(35), ബ്രിയാന്‍ ലുമ്പു(26) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ജീവനക്കാരെ പിന്നീട് എമിഗ്രേഷന്‍ പരിശോധനയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെയാണ് നീര്‍ക്കുന്നം കടപ്പുറത്ത് കൂറ്റന്‍ ബാര്‍ജ് അടിഞ്ഞത്. മലേസ്യയില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കി അബൂദബിയിലേക്കു പോയ ഫ്‌ളോട്ടിങ് ബാര്‍ജാണ് നിയന്ത്രണം തെറ്റി ഇവിടെയെത്തിയത്. കപ്പലുമായി ബാര്‍ജിനെ ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയതാണ് അപകട കാരണമായത്. ബാര്‍ജിനെ ബന്ധിപ്പിച്ചിരുന്ന കപ്പല്‍ ഏഴു ജീവനക്കാരുമായി പുറംകടലിലാണ്. ചരക്കുകപ്പല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിന് 1246 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. ഈ മാസം 21ന് അബൂദബിയിലെത്തേണ്ട ബാര്‍ജാണ് നീര്‍ക്കുന്നം തീരത്തടിഞ്ഞത്. കടല്‍ഭിത്തിയോട് ചേര്‍ന്നുകിടക്കുന്ന ഡോക്ക് ഇവിടെ നിന്ന് കൊണ്ടുപോവാനുള്ള ശ്രമം കപ്പല്‍ക്കമ്പനി അധികൃതര്‍ ആരംഭിച്ചു. എന്നാല്‍, ശക്തമായ കടലാക്രമണം ഇതിനു തടസ്സമായിട്ടുണ്ട്. കൊല്ലത്തു നിന്നോ കൊച്ചിയില്‍ നിന്നോ കപ്പലെത്തിച്ച് ഡോക്ക് നീക്കംചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നോ നാളെയോ ഇത് എത്തിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. അമ്പലപ്പുഴ പോലിസും തോട്ടപ്പള്ളി തീരദേശ പോലിസും സ്ഥലത്ത് കാവലുണ്ട്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്ന് ഷിപ്പിങ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it