ഫസല്‍ വധം: സഹോദരന്റെ ഹരജിയില്‍ ഫസലിന്റെ ഭാര്യയെ കക്ഷി ചേര്‍ത്തു

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന പി കെ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഫസലിന്റെ ഭാര്യയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ഫസലിന്റെ സഹോദരന്‍ പി കെ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സി എച്ച് മറിയുവിനെ സിംഗിള്‍ബെഞ്ച് കേസില്‍ കക്ഷി ചേര്‍ത്തത്.
മറിയുവിന്റെ ഹരജിയിലാണ് തങ്ങള്‍ അന്വേഷണം ഏറ്റെടുത്തതെന്ന് ഇന്നലെ സിബിഐ കോടതിയെ അറിയിച്ചു. സ്ഥിരം കുറ്റവാളിയായ സുബീഷ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നാണ് ഫസലിന്റെ സഹോദരന്‍ ആവശ്യപ്പെടുന്നത്. ഇതു സിബിഐ ഇതുവരെ നടത്തിയ അന്വേഷണം അട്ടിമറിക്കാനാണ്. മറിയുവിന്റെ വാദങ്ങള്‍ കേള്‍ക്കാതെ ഹരജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കരുതെന്നും സിബിഐക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് മറിയുവിനെ കേസില്‍ കക്ഷി ചേര്‍ത്ത് കോടതി ഉത്തരവിട്ടത്.
2006 ഒക്ടോബര്‍ 22നു പുലര്‍ച്ചെയാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. ഇതിനു പിന്നില്‍ തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് എന്ന കുപ്പി സുബീഷ് മൊഴി നല്‍കിയിരുന്നതായി അബ്ദുല്‍ സത്താര്‍ ഹരജിയില്‍ പറയുന്നു. സിപിഎം നേതാക്കളെ കുടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. അതിനാല്‍, സിബിഐയുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് ഹരജി ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it