പ്ലാച്ചിമടയുടെയും ആറന്‍മുളയുടെയും പാഠങ്ങള്‍

വി എം സുധീരന്‍

പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങുന്നതിന് ആദ്യം തത്ത്വത്തില്‍ അനുമതി നല്‍കുകയും പിന്നീട് ബന്ധപ്പെട്ട തലത്തിലുള്ള പരിശോധനകള്‍ നടത്തുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും നയസമീപനം വികലവും തലതിരിഞ്ഞതും ജനദ്രോഹപരവുമാണ്. തെറ്റായ ഈ സമീപനം ഉപേക്ഷിച്ചേ മതിയാവൂ.
അനിവാര്യമായ പഠനങ്ങളോ പരിശോധനകളോ നടത്താതെ അനുമതി നല്‍കിയ ആറന്‍മുള വിമാനത്താവള പദ്ധതിയുടെയും പ്ലാച്ചിമടയിലെ കൊക്കകോല കമ്പനിയുടെയും കാര്യത്തില്‍ അതതു കാലത്തെ ഇടതു മുന്നണി സര്‍ക്കാരുകള്‍ക്കു പറ്റിയ ഗുരുതരമായ വീഴ്ചകളുടെ തനിയാവര്‍ത്തനമാണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാനുള്ള സര്‍ക്കാര്‍ നടപടിയിലും കാണുന്നത്.
ആറന്‍മുള വിമാനത്താവള പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയ അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടതു മുന്നണി നേതാക്കളും തങ്ങളുടെ സ്വന്തം സൃഷ്ടിയായ ആ പദ്ധതിക്കെതിരേ സമരം ചെയ്യേണ്ടിവന്നതിനെക്കുറിച്ച് തെല്ലെങ്കിലും ആലോചിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ എക്‌സൈസ് വകുപ്പിന്റെ ഉത്തരവുകള്‍ പുറപ്പെടുവിക്കില്ലായിരുന്നു. മദ്യലോബിയെ ഏതു വിധത്തിലും വഴിവിട്ടു സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും അമിതാവേശവും വ്യഗ്രതയുമാണ് ഈയൊരു നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു വഷളാക്കിയത്.
പാരിസ്ഥിതിക പഠനമോ സാമൂഹികാഘാത പരിശോധന ഉള്‍പ്പെടെ ബന്ധപ്പെട്ട തലത്തിലുള്ള അനിവാര്യമായ കാര്യങ്ങളോ ഇല്ലാതെ ആറന്മുള വിമാനത്താവള പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയത് തെറ്റായ നടപടിയാണെന്നു പിന്നീട് തെളിയിക്കപ്പെട്ടു. ഹരിത ട്രൈബ്യൂണലില്‍ നിന്നും സുപ്രിംകോടതിയില്‍ നിന്നുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഈ സര്‍ക്കാരിനു തന്നെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. കൊക്കകോല കമ്പനിയെ വന്‍ ആവേശത്തോടെ എതിരേറ്റ ഇടതു മുന്നണി സര്‍ക്കാരിന്റെ നടപടിക്കെതിരേ ഇടതുപക്ഷ നേതാക്കള്‍ അടക്കം ജനങ്ങളാകെ സമരരംഗത്തു വന്നതും തുടര്‍ന്ന് ആ കമ്പനി അടച്ചുപൂട്ടിയതും എന്തുകൊണ്ട് സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും ചിന്തയില്‍ വന്നില്ല? വന്‍ ജലചൂഷണത്തിനെതിരേ നടന്ന പ്ലാച്ചിമടയിലെ കൊക്കകോല വിരുദ്ധ ജനകീയ സമരം ചരിത്രത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. സ്വയം വിശ്വാസ്യത ഇല്ലാതാക്കിയും മദ്യക്കമ്പനികള്‍ക്കു വഴിയൊരുക്കുന്ന അസാധാരണ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
ആറന്മുളയിലും പ്ലാച്ചിമടയിലും ഇടതു മുന്നണി സര്‍ക്കാരുകള്‍ക്കു സംഭവിച്ച വലിയ വീഴ്ചകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തികച്ചും നാടകീയവും ദുരൂഹവുമായ സാഹചര്യത്തില്‍ ഉണ്ടായ ബ്രൂവറി-ഡിസ്റ്റിലറി തീരുമാനങ്ങളുടെ പിന്നില്‍ വമ്പന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ഏവരും വിശ്വസിക്കുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
തന്നെയുമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇതെല്ലാം ചെയ്തിട്ടുള്ളത് എന്നത് ആശ്ചര്യജനകമാണ്. മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹിക വിപത്താണെന്നും മദ്യലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന പ്രകടനപത്രികയിലെ വാക്കുകള്‍ക്ക് കടലാസിന്റെ വില പോലും ഇല്ലാതാക്കിയ സര്‍ക്കാര്‍ നടത്തുന്നത് തികഞ്ഞ ജനവഞ്ചനയാണ്.
പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യം പോലും ഇതേവരെ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിന്റെ മദ്യലോബിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലെ അമിതാവേശവും അതിലേറെ തിടുക്കവും പരിഹാസ്യമാണ്.
നവകേരള നിര്‍മിതിക്കു വേണ്ടിയുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നതാണ് ഇത്തരം നടപടികള്‍. പരിസ്ഥിതിസൗഹൃദ കര്‍മപദ്ധതികളും സംരംഭങ്ങളുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപിത നിലപാടിനു വിരുദ്ധവുമാണ് ഇതെല്ലാം.
പ്രളയക്കെടുതികളുടെ ദുരിതത്തില്‍ പെട്ടുകിടക്കുന്ന ജനങ്ങളുടെ മേല്‍ ഇനിയൊരു 'മദ്യപ്രളയം' ഉണ്ടാക്കാന്‍ ഇടവരുത്തുന്ന തെറ്റായ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ബ്രൂവറി-ഡിസ്റ്റിലറി സംബന്ധിച്ച് ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍വ ഉത്തരവുകളും ഉടനടി റദ്ദാക്കണം. ഇതേക്കുറിച്ച് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ സേവനം പ്രയോജനപ്പെടുത്തി ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാവുകയും വേണം.
ദുര്‍ബല വാദമുഖങ്ങള്‍ നിരത്തി അതിഗുരുതരമായ തെറ്റുകളെ ന്യായീകരിക്കാനാണ് ഇനിയും മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കില്‍ അതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സര്‍ക്കാരിനെയും വലിയ തകര്‍ച്ചയിലേക്കായിരിക്കും എത്തിക്കുക. രാഷ്ട്രീയമായും ധാര്‍മികമായും അതിനെല്ലാം വലിയ വില നല്‍കേണ്ടിവരുകയും ചെയ്യും. ി
Next Story

RELATED STORIES

Share it